Tuesday, December 30, 2008

വെയില്‍ നേരെ വീഴ്ത്താനുള്ള ശ്രമങ്ങള്‍

ലാപുടയുടെ കവിതകളുടെ ഒരു വായനാക്കുറിപ്പ്

മുന്നറിയിപ്പ്: കുറിപ്പിന്റെ അവസാനം കൊടുത്തിട്ടുള്ള പിന്‍വാക്ക് വായിക്കുക.

അബദ്ധധാരണകളുടെ ഗാഢനിദ്രയില്‍ (Dogmatic Slumber) നിന്ന് ഉണര്‍ത്തപ്പെട്ടതിനേക്കുറിച്ച് ഒരാള്‍ പണ്ട് എഴുതിയിട്ടുണ്ട്. മനുഷ്യജന്മമെന്നത് ധാരണകളുടെ അടിഞ്ഞുകൂടലാണെന്ന് ഒരു തരത്തില്‍ പറയാവുന്നതാണ്, ഒരോ അനുഭവത്തിന്നും അനന്തതയോളും നീളുന്ന ചരടുകളുണ്ടാവുകയെന്നത് നമ്മുടെ കാലത്തിന്റെ പ്രത്യേകമായ വസ്തുതയും. ‘ശ്വസിക്കുന്നത് പോലെയോ, വിസര്‍ജ്ജനം പോലെയോ, ലൈംഗികവേഴ്ചയിലേര്‍പ്പെടുന്നത് പോലെയോ’ മനുഷ്യനെന്ന പ്രസ്ഥാനത്തിന്ന് നൈസര്‍ഗികമായ ഭാവമാണ് - അല്ലെങ്കില്‍ ആയിരുന്നു - ചോദ്യങ്ങള്‍ ഉയര്‍ത്തുക എന്നത്. അത് മനുഷ്യന്റെ കക്ഷത്തിലെന്തിന്ന് രോമങ്ങള്‍ എന്നത് മുതല്‍ ഫോസ്റ്റ് എന്തിന്ന് ദുഃഖിതനാണ് എന്നത് വരെ ഏതുമായാലും. “വെളിവിന്റെ എല്ലാ പഞ്ഞിത്തുണ്ടുകളെയും ഇങ്ങനെയിങ്ങനെ നൂലായ് പിരിച്ചെടുത്ത് നൂലാമാലയായി ഉലര്‍ത്തിക്കലര്‍ത്തിയിടുന്നവയായില്ലെങ്കിലും, ഏത് ചോദ്യവും മഞ്ഞുപോലെ മൂടുന്ന ജഡത്വത്തില്‍നിന്ന് ജീവനിലേക്കുള്ള ഇടവഴികളാണ്. മറ്റു ജീവികള്‍ക്കും മനുഷ്യനുമിടയില്‍ അനന്തതയായി വാപൊളിക്കുന്ന വിടവ് എന്നതുകൊണ്ട് മന്‍ പറയുവാനാഗ്രഹിക്കുന്നവയില്‍ ഇത് ഇടം നേടുന്നുണ്ടാവണം. ചോദ്യങ്ങളെ അന്വേഷിച്ചുള്ള, മടക്കയാത്രയുടെ കുറിപ്പുകളാണ്, ഇവിടെ നാം വായിക്കുന്നത്.
‘എന്തുകൊണ്ടാണ് ജീവിക്കുന്നതെന്ന ചോദ്യത്തിന് ശരീരം കൊണ്ട് എന്ന ഉത്തരം‘ എന്ന വരികളില്‍ ഉത്തരമല്ല, നമ്മള്‍ ആന്ത്രാക്സ് ബാധിച്ച കന്നുകാലിയുടെ ശവശരീരം പോലെ ആറടി ആഴത്തില്‍, ചുണ്ണാമ്പുവെള്ളം ഒഴിച്ച്, കുഴിച്ചുമൂടാന്‍ പഠിപ്പിക്കപ്പെട്ട ചോദ്യങ്ങള്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ്. അതുകൊണ്ടു തന്നെ നിലനില്‍ക്കുന്നതിന്നെതിരെയുള്ള, നിസംഗതയ്ക്കെതിരെയുള്ള കലഹമാണ് രാഷ്ട്രീയമെങ്കില്‍ ഇവിടം മുഴുവന്‍ രാഷ്ട്രീയമാണെന്ന് പറയാവുന്നതാണ്. താനുള്‍പ്പെടുന്ന വംശത്തിന്റെ പരിപൂര്‍ണ്ണമായ നിവാരണത്തിലേക്കാണ് ഈ പാ‍ത നയിക്കുന്നെതെന്ന - അണുയുദ്ധമോ, ആഗോളതാപനമോ മൂലമുള്ളതല്ല,മനുഷ്യന്‍ ശിലയാവുന്ന അന്ത്യം - തിരിച്ചറിവില്‍നിന്നുണരുന്ന ഞരക്കങ്ങളായത് കൊണ്ടാണ്, ഈ എഴുത്ത് ഇത്രയ്ക്ക് കൃശമാവുന്നത്. ബിംബങ്ങളുടെ, പ്രയോഗങ്ങളുടെ ധാരാളിത്തത്തില്‍ മതിമറന്ന സംവേദനക്ഷമത ഇവിടെ സ്വയം പാകപ്പെടുത്തേണ്ടിവരുന്നുണ്ട്. നവോത്ഥാനത്തിന്റെ (Enlightenment) ജനിതകരേഖകളില്‍ ഏത് യുക്തിബദ്ധത നിഴലുകള്‍ക്കുപകരം നമുക്ക് വെളിച്ചത്തിന്റെ ഇടങ്ങള്‍ നല്‍കിയോ അതില്‍ ഇന്നത്തെ അവസ്ഥയുടെ വിത്തുകളുമുണ്ടായിരുന്നിരിക്കണം. മറ്റൊരുകാലത്തില്‍, ജീര്‍ണ്ണിച്ചില്ലാതായേക്കാവുന്ന, ചിന്ത എന്ന മനുഷ്യന്റെ ഭാവത്തിന്റെ ഓര്‍മ്മകള്‍ ഒരുവനില്‍ തികട്ടിവന്നാല്‍, ഈ എഴുത്ത് ഒരു ഹിയറോഗ്ലിഫാവും. ‘കാലത്തിന്റെ തൊണ്ടിമുതലായി‘.

‘കേനേഷിതം പതതിപ്രേഷിതം മനഃ‘ എന്നതാണ് പാരമ്പര്യം. അതുകൊണ്ടുതന്നെ ഈ കവിതകള്‍ ഒരേസമയം ചരിത്രത്തിന്റെ മമ്മികളില്‍നിന്ന് പണിയായുധങ്ങള്‍ കണ്ടെത്തുകയും, വരാനിക്കുന്ന വിപത്തിനെ - എല്ലാം മമ്മികളാവുകയെന്ന ആശങ്കാഭരിതമായ ഭാവി - നേരില്‍ക്കാണുകയും ചെയ്യുന്നു. ചിത്രങ്ങളൊന്നുംതന്നെയില്ലാത്ത ആത്മഗതങ്ങളുടെ ഒരു കലണ്ടര്‍ നമുക്കു തേടിനടക്കണം. ‘അടുത്ത പരീക്ഷയ്ക്കുമുന്‍പ് അവിചാരിതമായി തമ്മില്‍ വീണ്ടും കാണുമെന്ന്‘ പറഞ്ഞ് കണ്ടുമുട്ടലിന്ന് വിരാമമിടുന്ന, പുസ്തകങ്ങളിലേക്ക് ഉദാസീനതയോടെ മടങ്ങിപ്പോകുന്ന പ്രപഞ്ചത്തിന്റെ ടിപ്പണികള്‍ (ഷെല്‍ഫുകളിലിരിക്കുന്ന പുസ്തകങ്ങളുടെ ദൈന്യതെയെക്കുറിച്ച് മറ്റൊരാള്‍ പണ്ട് എഴുതിയിരുന്നില്ലേ..!).
ഇങ്ങനെയിങ്ങനെ തുടര്‍ന്നുപോയാല്‍ ഇതു മാത്രമോ എന്ന തോന്നലുണ്ടാവാന്‍ ഇടയുണ്ട്. അല്ല. ‘പ്രേതാവിഷ്ടത്തിലെ ബിംബകല്പന കാണുക. ലാ മെനിനാസ് പോലെ അഴിച്ചഴിച്ചെടുക്കാവുന്നത്. ഉണര്‍ച്ചയെന്നത്, അവസാനിക്കാത്ത ജീവപര്യന്തങ്ങളും വിധികല്‍പ്പിക്കുന്നത് തനിക്കുനിയന്ത്രണമില്ലാത്ത മറ്റെന്തോ ആവുകയും ചെയ്യുകയെന്നത് - വെറുതെ കാലം കഴിക്കുന്ന തടവല്ല,ഫോട്ടോക്കോപ്പിയെടുക്കലാണ്, ഈ ജയിലിലെ ശിക്ഷയുടെ കാഠിന്യം പൂര്‍ണ്ണമാക്കുന്നത്.
ഇഴപിരിച്ചെടുക്കാനാവാത്തവിധം സ്വപ്നം ഉണര്‍ച്ചയെ ആവേശിക്കുന്നത്, അവസാനിപ്പിക്കാനാവാത്ത കോപ്പികളുടെ ഘോഷയാത്രകളില്‍ അകപ്പെടുന്നത്. ഒരു നിമിഷമെങ്കിലും എഴുത്തുകാരനും താനകപ്പെട്ട ലോകത്തിലേക്ക് തുറിച്ചുനോക്കുകയും, അതിനെ ഗ്രഹിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. മറ്റൊരിടത്തില്‍ ഏകാന്തതയിലേക്കുള്ള എളുപ്പവഴികള്‍ എന്ന പുസ്തകം വാണിഭം നടത്തുക വഴി തന്നെത്തന്നെ, താന്‍ ചെയ്യുന്നതിനെ, അതില്‍ ചിലപ്പോഴെങ്കിലും ദൃശ്യമാത്രമാകുന്ന അപഹാസ്യതയെ ഒക്കെയൊക്കെ പരസ്യവിചാരണ ചെയ്യുകയും ചെയ്യുന്നു. ഇനിയൊരിടത്ത് ചുക്കിച്ചുളിഞ്ഞവയ്ക്കെല്ലാം ബാധിക്കാവുന്ന മനോരോഗത്തെക്കുറിച്ചുള്ള മുനവെച്ച ഓര്‍മ്മപ്പെടുത്തല്‍ - എണ്ണയെ നൊന്തുപെറ്റ പിണ്ണാക്കിന്റെ ഉണക്കമല്ല നിന്റേതെന്ന വെളിപാടുവാക്യം(എണ്ണ എന്ന..).

വിരസതയെക്കുറിച്ച് മാത്രമായുള്ള, - വിരസത ഒരു സ്ഥായീഭാവമായത് എന്ന് മുതലാണ്? - പുസ്തകങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിരസത ആസുരമായ വിശപ്പുള്ള (Hyperphagia) ഒന്നായി ഇവിടെ(വിരസത). നമുക്കുള്ളത് ഇടവേളകളാണ്, വിരസതയുടെ രണ്ട് വാപൊളിക്കലിനടയില്‍ വീണുകിട്ടുന്നവ. ഈ കവിതകള്‍ നമ്മിലവശേഷിപ്പിക്കുന്നത് ആ ഇടവേളകളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകളല്ല, മറിച്ച് വിരസതയെ എങ്ങനെ - അതെത്രനേരമായാലും - തുരത്തിയെന്നതാവും. വിരസതയ്ക്ക് പകരം വെച്ചതെന്തായിരുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം ആധിഭൌതികതലങ്ങളെ (Metaphysical Plain) സ്പര്‍ശിക്കുന്നതാണ്. അതുകൊണ്ടുകൂടിയാണ്, ഈ വാക്കുകള്‍ ചരിത്രത്തിലും കേട്ടുകേള്‍വികളിലും മാത്രം പരിചയിച്ചിട്ടുള്ള മനുഷ്യനെ അന്വേഷിച്ചുള്ള യാത്രയാവുന്നത്, ജുവാന്‍ പെക്കിലോഡയുടെ യാത്രയെ അനുസ്മരിപ്പിക്കും വിധം.
തുടങ്ങും മുമ്പേ എല്ലാം നിര്‍ണ്ണയിക്കപ്പെട്ട കാത്തിരിപ്പിന്റെ കണക്കെടുപ്പാണ് ഇനിയുമൊന്നില്‍. എന്നിട്ടുമെന്തേ? എന്തേ വസ്തുതാപരമായ, പരിപൂര്‍ണ്ണയാഥാര്‍ത്ഥ്യമായവയെയും മറന്ന് വീണ്ടും? നടക്കണ്ടേ? (കാത്തിരിപ്പ്) ഇതിനോട് ചേര്‍ന്നുപോവുന്നു ഓര്‍മ്മക്കുറിപ്പിലെ നിരുപാധികമായ മറവിയുടെ നിരാസം. ഓര്‍മ്മകള്‍, അടര്‍ത്തിമാറ്റുന്തോറും ഇതളുകള്‍ സ്വയം തിരികെയുല്പാദിപ്പിക്കുന്ന വിചിത്രപുഷ്പമായി. കരിഞ്ഞുപോകുന്ന തൊലികള്‍ക്ക് നിമിഷവ്യത്യാസമന്യേ പകരം സൃഷ്ടിക്കപ്പെടുന്ന നരകത്തെ ഓര്‍ത്തുവെങ്കില്‍ ദുഃഖിക്കരുത്. ഉറക്കത്തിന്റെ പിരിയഡില്‍ ടൈംടേബിള്‍ തെറ്റിച്ച് കടന്നുവരികയും, പറഞ്ഞ് തീര്‍ന്നതെത്രയെന്ന ശങ്കയില്‍ ഉഴറി പാതിയില്‍ തിരികെ പകലിന്റെ സ്റ്റാഫ് റൂമില്‍ ഉറക്കത്തിലേക്ക് പോവുകയും ചെയ്യുന്നത്രമാത്രം ബലമുള്ളവയാ‍ണെന്നത്(സ്വപ്നം).
ജീവിതമെന്നതിനെ അരിച്ചരിച്ചെടുത്താല്‍ ബാക്കിയാവുന്നതെന്തെന്ന് തിരയുകയാണ് ‘അങ്ങനെ‘യില്‍. അതിലൂടെ മനുഷ്യന്‍ വീണ്ടും പരിപൂര്‍ണ്ണനഗ്നനാവുകയാണ്, ഈ വസ്ത്രാക്ഷേപം ക്ഷിപ്രസാദ്ധ്യമല്ലതന്നെ, അത്രയ്ക്കുണ്ട് ഒരോരോ അനുപേക്ഷണികതകള്‍ നമ്മളില്‍ തുന്നിച്ചേര്‍ക്കുന്ന പകിട്ടുവസ്ത്രങ്ങള്‍. അല്ലെങ്കിലും അര്‍ധനിര്യാണത്തിന്നും പകലിന്നുമിടയിലെ അനന്തമായ ദോലനം നമ്മോട് പിറുപിറുക്കുന്നത് നചികേതസിന്റെ ശ്രദ്ധയെപ്പറ്റിയാവും, ഒരോ യാത്രയിലും, - നീണ്ട പകലിന്റെ അറുതിയിലും - നമ്മില്‍ പതിച്ചവ അടിഞ്ഞടിഞ്ഞുകൂടി കനംവെച്ചതല്ല അവസാനത്തെ, ഇടവേളകളില്ലാത്ത നിശ്ചലതയെന്നതിന്ന് എന്താണുറപ്പ്? അതാണ് ഏറ്റവും വിശദമായ നിശ്ചലത.(പതിവ്)
ഒറ്റപ്പെട്ട (Secluded/Unalloyed) അനുഭവങ്ങളുടെയും, അതിലൂടെ മനുഷ്യാനുഭവങ്ങളുടെ തന്നെയും അശക്യത(Impossibility) ഒരു വെള്ളിടിപോലെയാണ് ‘വഴുക്ക്‘ വായിക്കുന്നവനില്‍ പതിക്കുക. ഒരുപക്ഷേ പരിസരങ്ങളില്‍നിന്നു വേര്‍പെടുത്തപ്പെട്ട പ്രപഞ്ചവുമായുള്ള മനുഷ്യന്റെ വിനിമയങ്ങള്‍ എന്നത് പരിപൂര്‍ണ്ണമായ മൗഢ്യമെന്നത് വൈകിയായാലും പഠിച്ചിരിക്കേണ്ട - നിര്‍ബന്ധമായും പഠിച്ചിരിക്കേണ്ട - തത്ത്വമാണ്. ഈ ബ്ലോഗില്‍ മുമ്പൊരിക്കല്‍ ഇതിനുസമാനമായ ഒന്നിനെപ്പറ്റി ഞാന്‍ എഴുതിയിട്ടുണ്ട്. വിറ്റ്ഗെന്‍സ്റ്റെയിന്റെ ദാര്‍ശനീകാന്വേഷണങ്ങളെ (Philosophical Investigations) പരാ‍മര്‍ശിക്കുന്നതിന്നിടെ. വഴുക്കലെന്നത് വ്യഭിചാരമോ വ്യതിചലനമോ അല്ല, സംവൃത്തിയുടെ അനിവാര്യഘടകമാണെന്ന തിരിച്ചറിവിലാണ് 'വഴുക്ക് ഒരു വിനിമയമാണ്; പ്രപഞ്ചത്തെക്കുറിച്ച് വേഗത്തിന്റെ ചിഹ്നങ്ങളില്‍ ഭൂഗുരുത്വം തരുന്ന അമ്പരപ്പിക്കുന്ന അര്‍ത്ഥങ്ങള്‍’എന്ന ദര്‍ശനത്തിനു പോലും ചിരിയിലേക്ക് വഴുതി പല്ലുപോവുന്നത്. എല്ലാം, - ഉപാധികളും, ഉപേക്ഷകളുമില്ലാതെ എല്ലാം - ചില്ലിട്ടുവെക്കാനുള്ള വൃഥാവിലാവുന്ന നീക്കങ്ങളാവുന്നത്. പരിപൂര്‍ണ്ണമായും അമൂര്‍ത്തമെന്ന് (abstarct) തോന്നുന്ന ചിന്തയുടെ ഒരു നൂലുപോലും ഈ അനിവാര്യമായ നിയതത്വത്തില്‍നിന്ന് മോചിപ്പിക്കാവതല്ല. [Off: This is my personal favourite. ;)]
നിഘണ്ടുവില്‍ തന്നെ, തന്നെത്തിരഞ്ഞുവെന്നത് ഏറ്റുപറയുന്ന മനസ്സിന്റെ തെളിച്ചത്തിന്ന് കൈകൂപ്പുക, സ്വയം ഒരു തെളിഞ്ഞുപരന്ന കടലാസായി (Oh...aren't you tempted to recall that tabula rasa, those disturbing bunch of English Empiricists?) കിടന്നുകൊടുത്തിട്ടും വാക്കുകള്‍ വ്യഥകളില്‍ പ്രണയമായി മുട്ടിയിട്ടും വ്യഥയുണ്ട്. എല്ലാത്തിനെയും പ്രണയിച്ചിട്ടും (മൂന്ന് പ്രണയകവിതകള്‍)

നാഗരികവത്കരണം വ്യവസ്ഥാബദ്ധമാ‍യ ഷണ്ഡവത്കരണമാണെന്ന് മൃഗശാലയെന്ന കണ്ണാടിയില്‍ സ്വയം പിറുപിറുക്കാം. പരിണാമപഥത്തിലെ എണ്ണമറ്റവയോരോന്നിനെയും ഒരു ഭാവത്തിന്റെ പരകോടി ഘരീഭവിച്ചതെന്ന് വ്യാഖ്യാനിക്കാം. മറ്റൊരിടത്ത് റൊദേനിന്റെ ചിന്തകന്റെ തലയെന്തുകൊണ്ട് കുനിഞ്ഞിരിക്കുന്നു എന്നതിന്ന് വ്യക്തമായ ഉത്തരമുണ്ട് (ഭാരം). അതിന്ന് ഉപാധിയായിട്ടുള്ളത് എത്ര മനുഷ്യര്‍ ‘ആംബുലന്‍സ്’ എന്ന ഉപമ അര്‍ഹിക്കുന്നുണ്ട് എന്നതാണ്. തനിക്കുചെയ്യാവുന്നതും, ചെയ്യേണ്ടിയിരുന്നതും, കയ്യെത്തും ദൂരത്തുള്ളതും സ്പര്‍ശിക്കാതെപോകുന്ന കവിതയുടെ, കവിയുടെ, വായനക്കാരന്റെ ശോചനീയതയാണ്, മൂന്ന് കാണ്ഡങ്ങളിലായി ‘കഥാര്‍സിസ്സാവുന്നത്. ദൌത്യം(?) പൂര്‍ത്തീകരിച്ചിരുന്നുവെങ്കില്‍ കവിത ജീവിതത്തെ - ഒന്നും വിട്ടുപോകാതെ, ലോലസ്പന്ദനങ്ങളടക്കം - ആവാഹിക്കുകയും, കവി മൌനത്തെപ്പോലും കവിതയില്‍ ചാലിക്കുകയും, വായനക്കാരന്‍ മോചിപ്പിക്കപ്പെടുകയും ചെയ്തേനെ (Poets are the unacknowledged legislators of the world എന്ന് ഷെല്ലി). പക്ഷേ, വീണ്ടും, ഭേദിക്കാനാവാത്ത ചാക്രികതകളിള്‍ (Vicious Cirlcles - മറ്റൊരു ലെയിറ്റ്മോട്ടീഫ്) പരോളുപോലുമാഗ്രഹിക്കാത്ത, അല്ലെങ്കില്‍ അത് ജനിപ്പിക്കാനാവാത്ത...കാര്യം കാരണത്തെ തീക്ഷ്ണമാക്കുകയും, അതുവഴി കാര്യത്തിന്റെ ഉച്ചത കൂട്ടുകയും ചെയ്യുന്ന അവസ്ഥയെപ്പറ്റി ഓര്‍വെല്‍ എഴുതിയിട്ടുണ്ട്. ചിന്തകളുടെ ഈ ഒറോബറോസ് (Ouroboros) ഇവിടുത്തെ പ്രതിപാദ്യവിഷയങ്ങളെ ആപാദചൂഡം ബാധിക്കുന്നുവെന്ന മുന്നറിയിപ്പാണ്, ബ്ലോഗിന്റെ ടാഗ് ലൈനിലൂടെ കവി നമ്മോട് ഉണര്‍ത്തിക്കുന്നത്.

മനുഷ്യാവസ്ഥ എത്രത്തോളം ഹതാശയമെന്നതിന്ന് ‘സൂചന’ എത്ര വലിയ പ്രമാണമാണ്; തൊട്ടറിഞ്ഞ വ്യാകുലത വാക്കുകളെയും ഗ്രസിച്ചിട്ടുണ്ടാവും. അതാവും ഇത് ഇത്രത്തോളം തിഗ്മ(Austere)മാവുന്നത്. “അസാധ്യതകളുടെ വിരസവ്യംഗ്യം ജീവിതം“ എന്നതിലവസാനിക്കുന്ന ഈ വരികള്‍ കൈയെത്തിച്ചുതൊടുന്നത്, വസ്തുവിന്റെ സത്ത (Thing-in-itself)യെ ഗ്രഹിക്കുകയെന്നത് നേരിടുന്ന വെല്ലുവിളികളെയാണ്. പക്ഷേ, - ഈ പക്ഷേയാണ് പ്രധാനപ്പെട്ടത് - ഈ വിഷയം മനുഷ്യന്റെ പരികല്പനാചരിത്രത്തിന്റെ (History of Ideas) ശൈശവം മുതലുള്ള സനാതനപ്രശ്നം ആയതുകൊണ്ട് കവിതയ്ക്ക് മൌലികത നല്‍കുന്നത് എന്താണെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. അത് ഇതിലാണ്, ‘വിരസവ്യംഗ്യം’ എന്ന ഉച്ചസ്ഥായിയില്‍. ‘മൂന്നുപ്രണയകവിതകള്‍‘ ഇതിന്റെ മറുകുറിപ്പായും കാണാവുന്നതാണ്. സത്താശാസ്ത്രത്തിന്റെയും(Ontology) ആധിഭൌതികശാസ്ത്രത്തിന്റെയും ഊരാക്കുടുക്കുകളെ തികച്ചും വ്യത്യസ്തമായരീതിയില്‍ സമീപിക്കുന്ന ഒന്നായാണ് മനുഷ്യനിര്‍മ്മിതിയില്‍ ഭാഷയുടെ പ്രാമുഖ്യം, ഫ്രെജെയില്‍ തുടങ്ങി വളര്‍ന്നുവന്നത്. മനുഷ്യനും പ്രപഞ്ചവും ഉള്‍പ്പെടുന്ന എന്തിനെക്കുറിച്ചുമുള്ള ഏത് സിദ്ധാന്തത്തിന്നും ഈയൊരു അഞ്ചാം തലത്തെ അവഗണിക്കുക വയ്യ തന്നെ. വാക്കുകള്‍ മറ്റൊരു ലെയിറ്റ്മോട്ടീഫ് ആവുന്നതെന്തെന്ന് ഇവിടെ വെളിവാകുന്നു.

നമ്മള്‍ തിരികെ മുമ്പേ പറഞ്ഞ സംവേദനക്ഷമതയുടെ പുനര്‍നിര്‍മ്മാണത്തിലേക്ക് എത്തുന്നു. തൊലിപ്പുറത്തിന്റെ കെട്ടുകാഴ്ചകളില്‍ ഭ്രമിച്ച സംവേദനക്ഷമത, ഇത്തരത്തില്‍ കാഴ്ചയെ, ജ്ഞാനശാസ്ത്രത്തെത്തന്നെ(Epistemology) വെല്ലുവിളിക്കുന്ന ഒരു എഴുത്തിനെ എങ്ങനെയാണ് കൈകൊള്ളുക?

അവസാനിക്കുന്നു.‘തീരുന്നില്ല ഒന്നും എന്ന് പറയാനാവാത്തതിന്റെ സങ്കീര്‍ണ്ണ വ്യഥയിലാവാം പൂര്‍ണ്ണവിരാമചിഹ്നം ചുരുങ്ങിച്ചുരുങ്ങി ഇത്രയും ചെറുതായത്‘ എന്ന ഉറച്ചവിശ്വാസത്തോടെ. പൂര്‍ണ്ണവിരാമം. ആ ‘സങ്കീര്‍ണ്ണമായ വ്യഥ‘ ഒരു ഏറ്റുപറച്ചിലിലൂടെ കുറയ്ക്കാന്‍ ശ്രമിച്ചുകൊണ്ട്.

പിന്‍വാക്ക്

1. ഈ വായനാക്കുറിപ്പ് പരിപൂര്‍ണ്ണമായും വ്യക്തിബദ്ധമായ (Absolutely Idiosyncratic) ഒന്നാണ്. അതിനാല്‍ ഏതെങ്കിലും വിധത്തില്‍ സാധ്യതയുടെ ചക്രവാളങ്ങളെ എഴുതുന്നയാളുടെ ബൌദ്ധികമായ വൈകല്യങ്ങള്‍ ഹനിക്കുന്ന സാഹചര്യങ്ങള്‍ തള്ളിക്കളയാനാവില്ല.
2. എന്റെ വായന വളരെ വേഗത്തില്‍ നടന്ന ഒന്നാണ്. അത് എന്തിനെക്കുറിച്ചെഴുതുന്നുവോ അതര്‍ഹിക്കുന്ന സമയം ലഭ്യമാവാതിരിക്കാന്‍ ഇടവരുത്തിയിട്ടുണ്ടാവാം. Forewarned, forearmed.
3. എല്ലാ വായനാക്കുറിപ്പുകളും കലാസൃഷ്ടിയുടെമേലുള്ള കയ്യേറ്റമാണ്. അടിച്ചേല്‍പ്പിക്കല്‍ ( ‘Read into‘ എന്നത് എനിക്ക് അസഹനീയമായ ഒന്നാണ്.) സംഭവിച്ചിരിക്കാവുന്നതാണ്. കവി ക്ഷമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
4. ബുക്ക്-റിപ്പബ്ലിക്ക് ഒരുപാട് വളരുകയും ഒരു ദാര്‍ശനികസംജ്ഞാകോശം(Philosophical Glossary) നിര്‍മ്മിക്കാനുള്ള പദ്ധതി ഏറ്റെടുക്കുകയും ചെയ്യുമെന്ന് ഞാന്‍ സ്വപ്നം കാണുന്നു. ഓരോ വാക്കുകള്‍ക്കും അതിന്റെ ആംഗലേയം ആവരണചിഹ്നത്തിനുള്ളില്‍ നല്‍കേണ്ടിവരുന്ന ഗതികേടിന്ന് അറുതി.
5. കവിയുടെ oeuvre-ല്‍ വളരെപ്രാധാനപ്പെട്ടതെന്ന് എനിക്ക് തോന്നുന്ന, പക്ഷേ നിര്‍ഭാഗ്യവശാല്‍, എനിക്കു മനസ്സിലാക്കാനാവാത്ത ചില കവിതകളുണ്ട്. അതിനെക്കുറിച്ച് പറയാനാവാത്തിടത്തോളം ഒന്നും പൂര്‍ണ്ണമാവില്ല.

ബുക്ക് റിപ്പബ്ലിക്ക്

“What's genuine, shall Posterity inherit“

ലാപുടയുടെ തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരം ‘ബുക്ക് റിപ്പബ്ലിക്ക്’ പ്രസിദ്ധീകരിക്കുന്നു. ‘നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍‘ എന്ന പേരില്‍. പ്രകാശനം
ജനുവരി പത്താം തീയതി ഇടപ്പിള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍. വിശദവിവരങ്ങള്‍ക്കും മുന്‍കൂട്ടി കോപ്പികള്‍ ബുക്ക് ചെയ്യാനും ഇവിടം സന്ദര്‍ശിക്കുക.

കവിതകളുടെ മറ്റ് ആസ്വാദനക്കുറിപ്പുകള്‍

കവിത പറക്കുന്ന ദൂരങ്ങള്‍ - വെള്ളെഴുത്ത് എഴുതിയ ലേഖനം

ലാപുട സൂചിപ്പിക്കുന്നത് - വിശാഖ് ശങ്കര്‍ എഴുതിയ ലേഖനം

വിരസതക്ക് വിശക്കുമ്പോള്‍ - സനാതനന്‍ നടത്തിയ ആസ്വാദനം

വാക്കുപൊഴിയുമ്പോള്‍ ബാക്കിയാവുന്നത് - ഹരിതകത്തില്‍ പ്രമോദ്

പ്രസക്തമായ മറ്റ് വെബ്-പഥങ്ങള്‍ (ഇനിയും കൂടാനിടയുള്ള വിഭാഗം)

ബുക്ക് റിപ്പബ്ലിക് - ഒരു സമാന്തര പുസ്തക പ്രസാധന-വിതരണ സം‌രംഭം : നാട്ടുപച്ചയില്‍ ദേവദാസ്

ബുക്ക് റിപ്പബ്ലിക്ക് ബ്ലോഗ്



Tuesday, December 9, 2008

എന്നോടാ കളി!

ബോംബേ - തീവ്രവാദം - താജ് ഹോട്ടല്‍ - കപ്പല്‍ - കടല്‍ - പാക്കിസ്താന്‍ - ലഷ്കര്‍-ഇ-തൊയ്ബ - ബന്ദികള്‍ - കര്‍മ്മം. മണ്ണാങ്കട്ട. കെടക്കേടെ അറ്റത്തേക്ക് കയ്യെത്തിച്ച് പുസ്തകമെടുത്ത് തുറക്കുന്നു:

ഉദാസീനവദാസീനോ
ഗുണൈര്‍ യോ ന വിചാല്യതേ
ഗുണാവര്‍ത്തന്ത ഇത്യേവ
യോവതിഷ്ഠതി നേങ്ഗതേ.

സമദുഃഖസുഖഃ സ്വസ്ഥഃ
സമലോഷ്ടാശ്മകാഞ്ചനഃ
തുല്യപ്രിയപ്രിയോ ധീരഃ
തുല്യനിന്ദാത്മ സംസ്തുതിഃ

മാനാപമാനയോസ്തുല്യ-
സ്തുല്യോമിത്രാരിപക്ഷയോഃ
സര്‍വാരംഭപരിത്യാഗീ
ഗുണാതീതഃ സ ഉച്യതേ.

---------------------------------------------

Monday, November 10, 2008

ഞാന്‍ മനസ്സില്‍ പൂര്‍ണ്ണനല്ല

മഹത്തായ കലയുടെ അനന്യമായ ഭാവങ്ങളിലൊന്ന്, അത് നമുക്ക് പിടിതരാതെ ഒഴിഞ്ഞൊഴിഞ്ഞ് പോകുമെന്നതാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ശാസ്ത്രജ്ഞന്മാര്‍ അടക്കം ചെയ്ത ഈതററിയില്ലേ? അത് കൈപ്പിടിയില്‍ ഒതുക്കുന്നതിന്ന് സമമായ ഒരു അനുഭവമാണ് അവ്യാജമായ കല നമുക്കു നല്‍കുക. ഈ വിഷയത്തെ മറ്റൊരു വിധത്തില്‍ സമീപിക്കുകയാണെങ്കില്‍, ഇത്തരമൊരു സഹചര്യം അനിവാര്യമാവുകയെന്നത് ഒരു കലാസൃഷ്ടിയുടെ നിലനില്‍പ്പിനുതന്നെ അത്യന്താപേക്ഷിതമാണെന്ന് ബോദ്ധ്യമാവും. ഒരോ കലാസൃഷ്ടിയും അത് അഭിവ്യഞ്ജിപ്പിക്കുന്ന പ്രപഞ്ചത്തിന്റെ, അനുഭവലോകങ്ങളുടെ, അവസ്ഥാവിശേഷങ്ങളുടെ അതുവരെ നിലനിന്നിരുന്ന, മറികടക്കാനാവാത്തതെന്ന് തോന്നിപ്പിച്ചിരുന്ന മൌനത്തിന്നെതിരെയുള്ള ശൈശവത്തിന്റെ നിഷ്കളങ്കത നിറഞ്ഞ കൊഞ്ഞനം കുത്തലുകളാണ്, വെല്ലുവിളിയുടെ പരിഹാസം നിറഞ്ഞ പൊട്ടിച്ചിരിയാണ്. അതുകൊണ്ടുതന്നെ കലാസൃഷ്ടി അതിന്റേതായ ഭാഷയും, നിറങ്ങളും, ശബ്ദവും, വെളിച്ചവും സൃഷ്ടിക്കുന്നുണ്ട്. അസ്വാദകനെനോക്കി കലാകാരന്‍ ഒരോ നിമിഷവും പിറുപിറുക്കുന്നുണ്ട്, ഇത് ഇങ്ങനെയല്ലാതെ ഗ്രസിക്കുക സാദ്ധ്യമല്ല. മുന്നില്‍ വരുന്നതിനെയെല്ലാം ചിന്തയുടെ ചട്ടയിലൊതുക്കാനുള്ള ആസ്വാദകന്റെ ശ്രമം വിജയം കാണാതിരിക്കുന്നതിന്ന് മൂലഹേതു ആസ്വാദകന്റെ അപക്വമായ പ്രപഞ്ചവീക്ഷണമാണ്. അങ്ങനെ വരുമ്പോള്‍ കല നമ്മളറിയാതെ നമ്മില്‍ രൂഢമൂലമായ പരികല്പനകളെ പൊളിച്ചെഴുതുവാനുള്ള വിജ്ഞാപനപത്രമായിമാറുന്നു. വികലമായ വീക്ഷണങ്ങളുടെ മകുടോദാഹരണങ്ങളിലൊന്ന് എന്തിന്നും കാരണം ഉണ്ട് എന്ന മനുഷ്യന്റെ അപഹാസ്യമായ ബോധമാണ്,കാര്യകാരണമെന്നത് ലോകത്തെസമീപിക്കുന്നതിന്ന് മനുഷ്യന്‍ കണ്ടെത്തിയ ഒരു ഉപാധി മാത്രമാണെന്നും, ആധിഭൌതികമായ അടിത്തറയില്ലാത്തതാണെന്നും നമ്മള്‍ പലപ്പോഴും സ്വകര്യപൂര്‍വ്വം മറക്കുകയും, എല്ലാ സാഹചര്യങ്ങള്‍ക്കും അത് അവശ്യമാണെന്ന പിടിവാശി കൈക്കൊള്ളുകയും ചെയ്യുന്നു. അവബോധങ്ങളുടെ അപനിര്‍മ്മിതിയെന്നത് അതുകൊണ്ടുതന്നെ കലയുടെ സാക്ഷാല്‍ക്കാരത്തിന്ന് അത്യന്താപേക്ഷിതമായിത്തീരുന്നു. ‘പലഭാവികള്‍ക്ക്’ എന്ന ബോര്‍ഹേസിയന്‍ തിരിച്ചറിവ് ഇത്തരത്തില്‍ നമ്മില്‍ നിപതിക്കുന്ന ഒന്നാണ്. ‘ആരോഗ്യനികേതനം’ വായിച്ചുതീര്‍ന്ന ഒരു മനുഷ്യന്റെ അവസ്ഥയെന്നത് സ്വന്തം കിടപ്പുമുറിയില്‍ കിടന്നുറങ്ങി, മറ്റൊരു പ്രപഞ്ചത്തില്‍ ഉണര്‍ന്നെഴുന്നേറ്റവന്റേതാവുന്നത് ഇതിന്റെ വ്യക്തമായ ഉദാഹരണമായിക്കാണാവുന്നതാണ്. ഒരോപ്രപഞ്ചവും ഒരോ ഗണം നിയമങ്ങളും, അതില്‍നിന്നുളവാകുന്ന നിയാമകതകളും, അത് മനുഷ്യനില്‍ നിര്‍മ്മിക്കുന്ന പ്രതികരണങ്ങളുടെ ഒരു പട്ടികയും ചേര്‍ന്നതാണ്. കല നമ്മളില്‍ സൃഷ്ടിക്കുന്ന ‘മധുരമായ ആശങ്ക’, വളരെ ക്ഷണഭംഗുരമെങ്കിലും സൂക്ഷ്മമായ അവലോകനത്തില്‍ മുമ്പ് പറഞ്ഞ ഗ്രസിക്കാനുള്ള ദുഷ്കരതയിലേക്ക് വെളിച്ചം വീശുന്നതാണ്. ഒരു മഹത്തായ ആശയത്തെ സാധാരണമായ ആശയത്തില്‍നിന്ന് വ്യത്യസ്തമാക്കുന്നതിന്നെക്കുറിച്ചെഴുതുന്ന മ്യൂസില്‍ ഇങ്ങനെ പറയുന്നു:
"...മഹത്തായ ആശയമെന്നത് ദ്രവമായ അവസ്ഥയില്‍ നിലനില്‍ക്കുകയും, അതിലൂടെ ആത്മാവ് അനന്തമായ ഒരുതലത്തിലേക്ക് പ്രവേശിക്കുകയും, അതേസമയം, പ്രപഞ്ചത്തിന്റെ പരപ്പ് ആത്മാവിലേക്ക് തിരിച്ച് പ്രവേശിക്കുകയും, ആയതിനാല്‍ എത്
അനന്തതയെ പ്രതിനിധാനം ചെയ്യുന്നുവെന്നും, ഏത് ആത്മാവിന്നെ പ്രതിനിധാനം ചെയ്യുന്നുവെന്നും തിരിച്ചറിയാനാവത്ത ഒരു സാഹചര്യം സംജാതമാവുകയും ചെയ്യുന്നു."

(റില്‍ക്കെയ്ക്ക് പിക്കാസ്സോയുടെ ‘La Famille des Saltimbanques‘ന്റെ സാമീപ്യത്തിന്നായി ഫ്രൌ കൊയെനിഗിന്ന്, അവരുടെ വീട്ടില്‍ താമസിക്കാന്‍ അനുവാദം തേടിക്കൊണ്ട് കത്തെഴുതാനും, ആ ചിത്രത്തിനൊപ്പം നാലുമാസം താമസിക്കാനും പ്രേരണയായ മനോഭാവത്തെ പിന്തുടരേണ്ടതുണ്ട്. കപ്പൂസിന്നെഴുതിയ കത്തിലെ ‘കലയ്ക്ക് അതിന്റെ സ്വന്തമായ ജീവിതമുണ്ട്’ എന്ന അദ്ദേഹത്തിന്റെ വാചകത്തെക്കടന്നുപോവുകയാ‍ണ്, നമ്മളിവിടെ.)

എന്താണീ അവസാനിക്കാത്തതെന്ന് തോന്നിപ്പിക്കുന്ന ബൌദ്ധികാതിസാരത്തിന്ന് ഹേതുവെന്ന് അല്ലേ? ഹോണ്ടുരാസുകരനായ ഹൊറേഷ്യോ കാസ്റ്റെല്ലാനോസ് മൊയയുടെ ന്യൂ ഡയറക്ഷന്‍സ് പ്രസിദ്ധപ്പെടുത്തിയ ‘സെന്‍സ് ലെസ്സ്നെസ്സ്‘ എന്ന പുസ്തകമാണ് ഈ പുരാണത്തിന്റെ വൃത്താന്തം. (കാമുകന്‍ കാമുകിയെപ്പറ്റി വിവരിക്കുന്നത് പോലെ, തുടക്കത്തിലേ വിധിനിര്‍ണ്ണയിക്കപ്പെട്ടതാണ് ഈ അപദാനത്തിന്റെ ഭാവി: വാക്കുകളില്‍ ഒതുങ്ങുകയില്ലെന്നല്ല, അവള്‍ വാക്കുകള്‍ക്ക് അപ്രാപ്യമാണെന്ന് ആദ്യനിമിഷത്തില്‍ത്തന്നെ ഒരു വിധികല്‍പ്പിക്കപ്പെടുന്നുണ്ട്. പ്രേമത്തിന്റെ ഭാഷയ്ക്ക് ഈ മുന്‍-നിര്‍ണ്ണയത്തില്‍നിന്ന് മോചനമില്ല.) ഈ ഇന്റര്‍നെറ്റ് മുഴുവന്‍ തപ്പിനടന്നാല്‍ നിങ്ങള്‍ കാണുന്നത് ആ പുസ്തകത്തിന്നെ തൊടാനുള്ള പരിശ്രമമാണ്, കാമുകന്‍ കാമുകിയെ ഗ്രസിക്കാന്‍ ശ്രമിക്കുന്നത് കണക്കെ. മോയ ചിരിക്കുന്നുണ്ടാവണം! ഹേയ് ഇതിങ്ങിനെയല്ലാതെ-ഞാന്‍ ചെയ്തതുപോലെയല്ലാതെ-ഗ്രഹിക്കുക വയ്യ!
'ഞാന്‍ മാ‍നസികമായി പൂര്‍ണ്ണമല്ല' എന്ന റിപ്പോര്‍ട്ടിലെ വാചകത്തില്‍ നിന്നും, ഈ രാജ്യത്തെ മുഴുവന്‍ മനുഷ്യരുമാണ് മാനസികമായി പൂര്‍ണ്ണരല്ലാതിരുന്നത് എന്നതിലൂടെ, എഡിറ്റിങ്ങ് ചെയ്യുന്ന കഥാപാത്രം താനും മാനസികമായി പൂര്‍ണ്ണനല്ല എന്നതില്‍ നിര്‍ത്തുന്നു. പക്ഷെ അവസാ‍നിക്കുന്നില്ല, അവിടെ. വായനക്കാരന്‍ അപ്പോഴേക്കും, മാനസികമായി പൂര്‍ണ്ണനല്ലാതായിത്തീര്‍ന്നിട്ടുണ്ട്. അല്ലെങ്കില്‍ നമ്മള്‍ മാനസികമായി പൂര്‍ണ്ണരായിരുന്നോ, എപ്പോഴെങ്കിലും? വായനക്കിടയില്‍ എപ്പോഴാണ് ഞാനും നിങ്ങളും, പേരറിയാത്ത, നറേറ്ററായി മാറിയത്? എപ്പോഴാണ് സ്ഥലകാലങ്ങളിലെ വ്യതിയാനങ്ങള്‍ നിങ്ങള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയത്? ഞാന്‍ മാനസികമായി പൂര്‍ണ്ണനല്ല.
ഞാന്‍ മാനസികമായി പൂര്‍ണ്ണനല്ല.ഇനിയും മറ്റൊരു വിധത്തില്‍ മോയ വായനക്കാരനോട് ചോദിക്കുന്നു. ഹോട്ടല്‍ റുവാണ്ട കണ്ട് നിങ്ങളെന്താണ് ചെയ്തത്? സത്യം, നിങ്ങള്‍ മാനസികമായി പൂര്‍ണ്ണനല്ല. നമ്മളെപ്പോഴാണ് നിശ്ശബ്ദമായ പരിപൂര്‍ണ്ണദഹനം (Silent Holocaust) കാണുന്നത്? പോട്ടെ, നമ്മളെപ്പോഴാണ്, എന്തെങ്കിലും കാണുന്നത്?
ഇത് മക്കോണ്ടോയല്ല, ഗോട്ടിമാലയാണ്, ഇവിടെയെങ്ങും പുഷ്പവര്‍ഷത്തില്‍ തെരുവുനിറയുകയും, അതു നീക്കം ചെയ്യാനാരും പാടുപെടുകയും ചെയ്യുന്നില്ല. ഇനി തിരിച്ചിറക്കത്തിന്റെ പര്‍വ്വമാണ്, കാഴ്ചയുടെ, ബോധത്തിന്റെ സമതലങ്ങളിലേക്ക് തിരിച്ചിറങ്ങുന്നതിന്റെ പര്‍വ്വം. അസ്തിമജ്ജയെഘരീഭവിപ്പിക്കുന്ന വിവരണങ്ങള്‍ നിറഞ്ഞ, ആയിരത്തിഒരുന്നൂറ് പുറമുള്ള ഒരു നരഹത്യാറിപ്പോര്‍ട്ട് എഡിറ്റ് ചെയ്യാ‍നിറങ്ങിയ നറേറ്ററുടെ കയ്യില്‍ ഇരകളുടെ അനുഭവങ്ങള്‍ കാവ്യാംശം തേടാനുള്ള വാചകങ്ങളായി മാറുന്നുവെങ്കില്‍, അല്‍ഭുതപ്പെടരുത്. തിരക്കിനിടയില്‍ കിട്ടുന്ന ഒരോ അവസരവും താന്‍ കണ്ടുമുട്ടുന്ന സ്ത്രീകളെ കിടക്കയിലേക്കെത്തിക്കുന്നതിനേക്കുറിച്ചുള്ള കല്പനകളില്‍ വിനിയോഗിക്കപ്പെടുന്നുവെങ്കില്‍ മൂക്കില്‍ വിരല്‍ വെയ്ക്കേണ്ടതില്ല. തനിക്ക് പണിയാനാവും (Screw) എന്ന് ഉറപ്പിച്ച ഒരു പെണ്ണുമായുണ്ടാവുന്ന സംഗമത്തിന്റെ വിവരണം, അവള്‍ തുടക്കത്തിലേ താങ്കള്‍ക്ക് ഞാന്‍ വായിലെടുത്തുതരണോ, അതോ കൈകൊണ്ടു ചെയ്താല്‍ മതിയോ എന്ന് ചോദിക്കുന്നതിലൂടെ തീര്‍ക്കപ്പെടുന്ന കോമിക്ക് അവസ്ഥ കണ്ടും കണ്ണുതള്ളേണ്ടതില്ല. സത്യം വദിഷ്യാമി.

ഇനി മറ്റൊരു വിധത്തില്‍ അലോചിക്കുക. നിങ്ങള്‍ ഗോട്ടിമാല:നുങ്കാ മാസ് വായിക്കുന്നു, ഒരു ഒഴുവുദിനപ്രാഭാതത്തിന്റെ താഴ്വരയിലിരുന്ന്. ഇടയ്ക്കെവിടെയോവെച്ച് നിങ്ങളുടെ രക്തം കട്ടപിടിച്ചേക്കാം. ഒരു നിമിഷാര്‍ദ്ധത്തേക്ക്. പിന്നീടോ? ഉച്ചഭക്ഷണം. ഉച്ചയുറക്കം. വീട്ടുസാധനങ്ങള്‍ വാങ്ങല്‍.
ഞാന്‍ മാനസികമായി പരിപൂര്‍ണ്ണനല്ല. ആരും ഡോ.റ്യൂക്സായി മാറിയുമില്ല.
ഓടിയോടി യൂറോപ്പിലെത്തിയ പ്രധാനകഥാപാത്രം നിങ്ങളോട് പറയും: നമുക്കൊക്കെ അറിയാം അരാണ് കൊലപാതകിയെന്ന്....

Friday, October 24, 2008

അഖിലലോകവിഷാദവാരാഘോഷം....


പ്രമാണിച്ച്‌ എന്റെ ജീവിതം തുറന്ന് പ്രവര്‍ത്തിക്കുന്നതല്ല.
------------------------------------------------------------------

വിഷാദത്തെ തിരിച്ചുപിടിക്കുകയെന്ന മഹത്തായതും അതേസമയം ദുഷ്കരവുമായ ലക്ഷ്യമാണ് നമ്മള്‍ ഏറ്റെടുത്ത്‌ നടത്തേണ്ടത്‌. ഉത്തരമുള്ള ചോദ്യങ്ങളും സാമൂഹികപ്രശ്നങ്ങളും ഈ വിഷയ്ത്തില്‍നിന്ന് നമ്മുടെ ശ്രദ്ധതിരിക്കാന്‍ ഇടയുണ്ട്‌. ഇവിടെ പ്രദിപാദിക്കുന്ന വിഷയം അടിസ്ഥാനപരമായി വിടവുകളെക്കുറിച്ചാണ്. പരിണാമത്തിന്റെ പടവുകള്‍ പരിപൂണ്ണമായും തുടര്‍ച്ചയുള്ളവയല്ല. ആ വിടവുകളെ പിടികൂടുകയും ആത്മാവിനെ ശൂന്യതകൊണ്ട്‌ നിറയ്ക്കുകയും ചെയ്യുക എന്നതിനെ ലക്ഷ്യമാക്കിയുള്ളതാണു ഈ പദ്ധതി. ഷോപ്പിങ്ങ്മാളുകള്‍കൊണ്ടും പൗലോ കൊയിലോയെക്കൊണ്ടും ഈ വിടവുനിറയ്ക്കാമെന്ന് ചിലപ്പോഴെങ്കിലും നമ്മള്‍ വ്യാമോഹിക്കുകയും ധരിച്ച്‌ വശപ്പെടുകയും ചെയ്തേക്കാം. അല്ലെങ്കില്‍ നിര്‍മ്മിക്കാന്‍ പോകുന്ന അണക്കെട്ടുകള്‍ ഭവനരഹിതരാക്കാനിടയുള്ളവര്‍ക്കുവേണ്ടി സമരം ചെയ്താല്‍ ഈ ഒഴിവ്‌ നികത്താനാവുമെന്ന് തെറ്റുദ്ധരിച്ചേക്കാം. അതു കാര്യമാകേണ്ടതില്ല. മൂഢത്തമെന്നത്‌ മനുഷ്യന്റെ ജന്മാവകാശമാണ്. ഒരിക്കലെങ്കിലും, തൊടിയിലെ കുലവെട്ടിക്കഴിഞ്ഞ വാഴ, ഭമിയില്‍ വീണ് ജീര്‍ണ്ണിച്ചലിഞ്ഞില്ലാതാവുന്നത് നോക്കി നിങ്ങള്‍ അസൂയപൂണ്ടിട്ടുണ്ടെങ്കില്‍ ഞാന്‍ പറയുന്നത്‌ മനസ്സിലാക്കാന്‍ എളുപ്പമാണ്. അല്ലെങ്കില്‍ കാലങ്ങളായി അടുത്തടുത്ത്നില്‍ക്കുന്ന രണ്ട്‌ കെട്ടിടങ്ങള്‍ എന്തുകൊണ്ട്‌ പരസ്പരം ആശ്ലേഷിക്കുകയും, ഒരു ചുംബനത്തില്‍ നഷ്ടപ്പെടുകയും ചെയ്യുന്നില്ല എന്ന് അല്‍ഭുതം കൊണ്ടിട്ടുണ്ടെങ്കില്‍ ഇത്‌ മനസ്സിലാവാതിരിക്കില്ല. വിടവുകളുടെ ആകെത്തുകയാണു അസ്തിത്വം എന്നത് അപ്പോള്‍ നിങ്ങളിലേക്ക് കാലംതെറ്റിയ ഒരു മഴയായി ചിനച്ചുപെയ്യും. അതുകൊണ്ടുതന്നെ ഈ ജല്‍പ്പനം ആദ്യം അനുഭവപ്പെട്ടത്രയും ഭ്രാന്തമല്ല എന്ന് ഇപ്പോള്‍ തോന്നുന്നുണ്ടാവണം. മറ്റൊരു പ്രധാനകാര്യം പ്രപഞ്ചം എന്റെയും നിങ്ങളുടെയും ഓര്‍മ്മയില്‍ മായാതെ നില്‍ക്കുന്ന കല്ലുസ്ലേറ്റല്ല എന്നതാണ്. എഴുതിയത്‌ കാലമോ സാഹചര്യങ്ങളുടെ ഇഴപിരിക്കാനാവാത്ത സങ്കലനമോ എന്തായാലും വഴിയോരത്തുനിന്ന് പറിച്ചെടുത്ത 'വെള്ളം കുടിയന്‍' കൊണ്ട്‌ ഈ സ്ലേറ്റ്‌ മായ്ക്കാനാവില്ല. ഞാനും ജാലകത്തിലൂടെ പുറത്തേക്കുനോക്കിനില്‍ക്കുമ്പോള്‍ മാത്രം തെളിയുന്ന സ്നിഗ്ദമായ നിമിഷത്തില്‍ അങ്ങനെയൊരു സാദ്ധ്യതയെക്കുറിച്ച്‌ ആലോചിച്ചിട്ടുണ്ട്‌. ആലോചിക്കുന്നതില്‍ കുഴപ്പമില്ല. പ്രഭാതത്തില്‍ ഒരോ മഞ്ഞുകണവും തന്റെ ചുറ്റുപാടിനെനോക്കി പിറുപിറുക്കുന്നതുകേട്ടിട്ടില്ലേ: ഇത്രയേ ഉള്ളൂ നീ. കണ്ടുവോ നീ എന്നില്‍ ഒടുങ്ങിയത്‌ എന്ന്? അത്രയ്ക്കൊന്നും നമ്മള്‍ അലോചിച്ചില്ലല്ലോ. ഓ നമ്മള്‍ വിഷയത്തില്‍നിന്ന് ഒരുപാടകന്നിരിക്കുന്നു. ഇത്രയെക്കൊത്തന്നെയേ ഉള്ളൂ.

Saturday, October 11, 2008

പിഴവുകള്‍

ഇത്തിരിമുമ്പെവീശിയകാറ്റില്‍ ഉലയേണ്ടിവന്നതിനെക്കുറിച്ച്
എന്റെ ജാലകത്തിലൂടെ കാണുന്ന ഒറ്റപ്പെട്ടമരം എത്ര കവിതയെഴുതിയെന്നറിയില്ല,
സമയംതെറ്റിയ കാലവര്‍ഷത്തെചൊല്ലി
ചെടികള്‍ ഏതു ഭാഷയിലാവും നോവലെഴുതുകയെന്നും.

പ്രയോഗങ്ങളുടെ ഭൂതക്കണ്ണാടിക്കടിയില്‍ പര്‍വ്വതരൂപം പ്രാപിച്ച അനുഭവങ്ങളില്‍‍,
കവിതകയറിവീര്‍ത്ത മനസ്സില്‍,
തിരിച്ചറിവിന്റെ സൂചിമുനവീഴുന്ന സായംസന്ധ്യ.

Sunday, September 7, 2008

(ആ)ശങ്ക, കവിതയിലെ കാട് തുടങ്ങിയവ ചേരുന്ന ഒരു ഒഴിവുദിനപ്രഭാതം

മലവെള്ളത്തില്‍ നിറം മാറിയ പുഴയുടെ കരയില്‍ നിന്ന് ചാടണോ വേണ്ടയോ എന്ന ഒരുനിമിഷത്തെ ശങ്കയ്ക്കൊടുവില്‍ ചാടുകതന്നെചെയ്യുമെന്ന് അറിയാമെങ്കിലും ആ ശങ്കയ്ക്കുപകരം വെക്കാന്‍ മറ്റൊന്നുമില്ലെന്ന തിരിച്ചറിയാത്ത അറിവ് മലവെള്ളമായി ഒഴുകി മനസ്സിന്റെ നിറം മാറ്റുന്ന കാലങ്ങള്‍ക്കിപ്പുറമുള്ള മറ്റൊരുനിമിഷത്തില്‍ ഞാന്‍ ഷിംബോര്‍സ്കയുടെ കവിതയിലേക്ക് കുടിയേറിപ്പാര്‍ത്താലോ എന്ന് ശങ്കിക്കുന്നതും;

ചാടിക്കഴിയുകയും എന്നാല്‍ പുഴയുടെ നിസ്സംഗമായ പ്രതലത്തിലെത്തുകയും ചെയ്യുന്നതിനിടയിലെ ഒരു നിമിഷാര്‍ദ്ധം ശതകോടി യുഗങ്ങളായി മാറിയെന്ന അറിവ് മനസ്സില്‍ പതിയും മുന്‍പേ പുഴയില്‍ നെഞ്ചിടിച്ച് നിപതിക്കുന്നത് തിരിച്ചറിവുകളെ മായ്ച്ചുകളയാനുള്ള പ്രപഞ്ചത്തിന്റെ ഗൂഢപദ്ധതിയുടെ ഭാഗമാവണമെന്നത് മറ്റൊരുമലവെള്ളപ്പാച്ചിലായി മനസ്സില്‍ പതിക്കുന്നതും;

പുഴയൊഴുകുന്നത് മുറിച്ചുനീന്തുന്നവനുമുമ്പില്‍ പരാജയപ്പെടാതിരിക്കാനുള്ള മറ്റൊരു തന്ത്രത്തിന്റെ വിദഗ്ധമായ സ്ഫുരണമാണെന്ന് ഒരു ചിന്ത നിറയുന്നതും മുമ്പ് നീയെന്നെ തോല്പിച്ചെങ്കിലും ഇന്ന് മലവെള്ളമാണ് നിനക്കെന്നെ തൊടാനാവില്ലെന്ന് മന്ത്രിക്കുന്നത് എനിക്ക് കേള്‍ക്കാമെന്നും എല്ലാമെല്ലാം പ്രപഞ്ചത്തില്‍ കള്ളനും പോലീസും കളിക്കുകയാണെന്നും;

ഞാന്‍ മുങ്ങാംകുഴിയിട്ടുവന്ന് അടിത്തട്ടിലേക്കടുക്കുന്തോറൂം പുഴയ്ക്ക് മറ്റാരുമില്ലാത്ത ഉറക്കമുറിയെങ്കിലും വസ്ത്രങ്ങളോരോന്നായി അഴിച്ചഴിച്ച് യോനീപരിസരങ്ങളിലേക്കടുക്കുന്ന കാമുകന്റെ മുന്‍പില്‍ കാമുകിയുടെ ലജ്ജയാണെന്നതിന് അടിയിലേക്ക് പോകുന്തോറും എന്നെ മുകളിലേക്ക് പിടിച്ചുവലിക്കുന്ന ശക്തിതന്നെയാണ് എന്നെ തടയാനുയരുന്ന കാമുകിയുടെ കരങ്ങളെന്നും പ്രപഞ്ചം വിവസ്ത്രമാകുന്നതിനെ പ്രതിരോധിക്കുന്നുവെന്നുമുള്ള;

ഭോഗമല്ല വിവസ്ത്രയാക്കലല്ല അടിത്തട്ടില്‍ ചെരിഞ്ഞുകിടക്കാന്‍ നഷ്ടപ്പെടാന്‍ ഇടം തേടുകയാണെന്ന പതംപറച്ചില്‍ എന്തുകൊണ്ട് ഷിംബോര്‍സ്കയുടെ കവിതയില്‍ നിനക്ക് ചെരിഞ്ഞുകിടന്ന് കൂടാ എന്ന ചോദ്യത്തില്‍ അകപ്പെട്ട് ഉഴറുന്നത്;

കവിതയിലെ പുഴയില്‍ ഗുരുത്വാകര്‍ഷണമുണ്ടാവുകയില്ലേ എന്ന ചോദ്യം അബദ്ധജടിലമാണെങ്കില്‍ എന്തുകൊണ്ട് ഷിംബോര്‍സ്കയുടെ കവിതയില്‍ പോലും കാടും വേട്ടക്കാരും പാതിയില്‍ നിശ്ചലമായ വെടിയുണ്ടകളുമുണ്ടായി എന്നത് മലവെള്ളത്തില്‍ കലങ്ങിയ പുഴയുടെ കുതറുന്ന ഭാവമെന്നോട് മറുപടി നല്‍കുന്നതാണെന്ന് അറിഞ്ഞഭാവം നടിക്കാതിരിക്കാമെന്ന്;

പ്രൈമറിസ്കൂളിലെ ഭൌതികശാസ്ത്രപാഠങ്ങള്‍ ഹൃദയത്തെനോക്കി കൊഞ്ഞനം കുത്തിത്തുടങ്ങുമ്പോള്‍ ഷീംബോര്‍സ്കയുടെ കവിതയിലെ കാട്ടില്‍ കെട്ടിത്തുടങ്ങിയ കുടിലുപൊളിച്ചുമാറ്റി ഞാനിറങ്ങുന്നു...

Saturday, August 23, 2008

തടവ്.

വാക്കുകളില്‍ അകപ്പെട്ടവന്റെ ജീവചരിത്രമാണെന്റേത്.
പറിച്ചെറിഞ്ഞാലും തിരികെയെത്തുന്ന,
ചക്കപ്പശപോലെ പുണരുന്ന,
ഒരു പറ്റം വാക്കുകള്‍.
നിലാവ്, മഞ്ഞ്, മഴ, സ്വപ്നം...
ഒരു നീണ്ട നിര.

ഇതൊരു കൂടാരമാണ്.
മനസ്സിന്റെ
ഒഴിഞ്ഞയിടങ്ങളില്‍
എന്തുചേക്കേറുമെന്ന്:
വിയര്‍പ്പ്, കെട്ടിടങ്ങള്‍,ചര്‍ദ്ദില്‍, വെയിലിലുരുകുന്ന റോഡുകള്‍.
പാടില്ല. ഒഴിഞ്ഞയിടങ്ങള്‍.
സമയകാല*പ്രതലത്തിലെന്നപോലെ,
നിയന്ത്രണം സ്വന്തം കയ്യിലില്ലാത്തവര്‍,
ചലനത്തെക്കുറിച്ച്, എന്താണ് എന്നതിനെക്കുറിച്ച്,
വ്യാകുലരാവരുത്.

ബന്ധനത്തിന്ന് പുറം തിരിഞ്ഞുനിന്നാല്‍,
മോചനമാണ്,
ദിശകളിലാണ്
അവസ്ഥകള്‍.
----
* Spacetime.

Monday, August 18, 2008

വിരസത.

പൈപ്പില്‍ തളച്ചിട്ടതിന്റെ അമര്‍ഷം വ്യഗ്രതയാ‍യി
ഷവറില്‍ നിന്നും വെള്ളം കുതിച്ചു ചാടുന്നു,
നഗ്നതയെപ്പൊതിയുന്നു.

പെരുവിരല്‍നഖം കണ്ണുകളിലേക്ക് തുറിച്ചുനോക്കി ചോദിക്കുന്നു,
‘ഞാനിവിടെ എന്തെടുക്കുകയാണ്?’
കണ്ണിന് അത്ഭുതം.
എന്തേ നീ എന്നോടു ചോദിക്കാന്‍?
ഇതേ ചോദ്യമാണല്ലോ എന്നെയും ചൂഴുന്നത്!

കണ്ണിനും പെരുവിരലിനുമിടയില്‍,
വിരസമായ ആവര്‍ത്തനത്തിന്റെ ശാപം പേറിയവന്‍,
അജ്ഞതയില്‍ നഷ്ടപ്പെട്ടവന്‍,
ഉറങ്ങുന്നു.

തളര്‍ന്ന്, മറ്റെന്തൊക്കെയോ തന്നെവിളിച്ചുണര്‍ത്തുന്നതും കാത്ത്.

Friday, August 1, 2008

ഗായത്രിക്ക്.

നീ
എന്നിലെ ചിന്തകള്‍ക്ക്
മുളച്ചുപൊങ്ങാന്‍ ഒരാകാശം തന്നു;
വേരുകളിറക്കാന്‍ ഒരുതുണ്ട് ഭൂമി തന്നു;
നിലനില്‍ക്കാനൊരിറ്റു വെളിച്ചം തന്നു;

ഓര്‍മ്മകള്‍ സവാരിക്കിറങ്ങുന്ന ഈ
സായംസന്ധ്യയില്‍ നീ എനിക്കുകുറുകെ നടക്കുന്നു;
എങ്കിലും നീ ഒരിക്കലും എന്നെക്കടന്നു പോകുന്നില്ല;
ഞാനീ മുറിവിട്ടുപുറത്തിറങ്ങുന്നുമില്ല.

നീയൊരു കാട്ടരുവിപോലെ സംസാരിച്ചപ്പോഴൊക്കെയും,
ഞാനൊരുതീരം പോലെ ബധിരനായിരുന്നു.
നീയൊരു മാലാഖയെപ്പോലെ നൃത്തം ചെയ്തപ്പോഴൊക്കെയും,
നിനക്കുചുറ്റും ഞാനെന്റെ ചുവടുകള്‍
പെറുക്കിവെക്കുകയായിരുന്നു.

നിന്റെ രൂപം ശിഥിലമെന്ന്,
രൂപരഹിതമെന്ന് ഞാന്‍ ശഠിച്ചു.

എന്റെയുള്ളില്‍ ഒരു പൊട്ടിയ കണ്ണാടിയായിരുന്നു.

Monday, July 7, 2008

പുകവലിക്കെതിരെ അഗോളഗൂഢാലോചന : ഒരു പ്രതിഷേധക്കുറിപ്പ്.

§ ജനാധിപത്യമെന്നത് ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റെമേല്‍ ആധിപത്യം നേടുന്നതുമാവാം. അവിടെ ഒരു വിഭാഗത്തിന്റെ തീരുമാനം എത്രമാത്രം സത്യത്തോട് ചേര്‍ന്നു നില്‍ക്കുന്നു എന്നത് വിഷയമല്ല. മൂന്ന് പേര്‍ ചേരുന്ന ഒരു സംഘത്തില്‍ രണ്ട് മന്ദബുദ്ധികള്‍ക്ക് ഒരു ബുദ്ധിമാന്റെമേല്‍ അവരുടെ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാം. ജനാധിപത്യത്തിന്റെ ചരിത്രമെന്നത് ഗുണത്തിന്നുമേല്‍ എണ്ണം നടത്തിയ പടയോട്ടത്തിന്റെയും, വിജയത്തിന്റെയും ചരിത്രമാണ്.

§ ചരിത്രം അമ്പിന്റേതുപോലുള്ള പാതപിന്തുടരുന്നുവെന്നത് ആരുടെ കണ്ടെത്തലാണ്? ഇനിയും വരാനിരിക്കുന്നവയ്ക്ക് ഈ നിമിഷത്തേക്കാള്‍ സൌന്ദര്യമുണ്ടെന്ന് എന്നെ പഠിപ്പിച്ചതാരാണ്? മനുഷ്യപ്രവൃത്തികള്‍ വരുമെന്ന് നമ്മള്‍ പ്രതീക്ഷിക്കുന്ന മറ്റൊന്നിനെ അവലംബിച്ചാവണമെന്നത് ആരുടെ ആശയമാണ്? നിരര്‍ത്ഥകമായ, പരിപൂര്‍ണ്ണമായും കാരണലേശമില്ലാത്ത പ്രവൃത്തികളില്‍ നിന്ന് എന്നെ പിന്തിരിപ്പിക്കുന്നത്, ഈ ചിന്താരീതിയാവില്ലേ? ഉണ്ടെന്നുപോലും ഉറപ്പില്ലാത്ത മറുകരയെക്കുറിച്ചുള്ള കല്പനകളില്‍ ഞാന്‍ ചവിട്ടി നില്‍ക്കുന്ന കര ഏങ്ങലടിച്ചു കരയുന്നു. അങ്ങനെയാണ്, ഒരു കാരണവുമില്ലാതെ ഞാന്‍ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങള്‍ അപഹാസ്യമായത്.

§ ജീവിതത്തിന്റെ ദൈര്‍ഘ്യത്തെ അനുഭവത്തിന്റെ ആഴമായി തെറ്റിദ്ധരിക്കപെട്ടത് എങ്ങനെയാവും? എങ്ങനെയും ഇവിടെ ചിലവഴിക്കുന്ന ദിവസങ്ങളുടെ എണ്ണം കൂട്ടണം, എല്ലാത്തിന്നും അടിസ്ഥാനം അതുമാത്രമാവുന്നത്. ആ കൂടുതല്‍ കിട്ടുന്ന ദിവസങ്ങള്‍ മനുഷ്യന്റെ ആര്‍ത്തിയോളം തന്നെ വലുപ്പമുള്ള ഷോപ്പിംഗ് മാളുകളില്‍ ചെലവഴിക്കാം. ആധുനികമനുഷ്യന്റെ ജീവിതമെന്നത് രണ്ട് ഷോപ്പിംഗ് മാളുകള്‍ക്കിടയിലെ ദൂരമാണ്.

§ മാള്‍ബൊറോയും പെപ്സിയും, ഒട്ടകത്തിന്ന് പൂഞ്ഞപോലെ ശരീരത്തിന്റെ ഭാഗമായ ആളുകള്‍ വസിക്കുന്ന സൌദി അറേബ്യയിലെ റിയാദ് വിമാനത്താവളത്തില്‍ ഞാന്‍ പുകവലിമുറി അന്വേഷിച്ച് നടക്കുന്നു. ഇത്രവലിപ്പമെന്തിന് ഒരു വിമാനത്താവളത്തിന്നെന്ന് വേവലാതിപ്പെടുന്നു. ആശയങ്ങളുടെ ചരിത്രം നമ്മോട് പറയുന്നു, നവംനവമായ ഒരുപാട് ചിന്തകള്‍ ഉദ്ദിച്ചുയര്‍ന്നിട്ടുള്ളത്, പുകയിലപ്പുകയുടെ മങ്ങിയ കാഴ്ചയിലാണ്. കണ്ണുകള്‍ മങ്ങുമ്പോള്‍ ഒരുപക്ഷെ കാണാത്തത് പലതും ദൃശ്യവേദ്യമാകുന്നുണ്ടാവണം.‘ഹൌസ് ഓഫ് സൌദിന്’ പുകയിലയെപ്പേടിക്കാന്‍ ന്യായമുണ്ട്.

§ അഞ്ഞൂറിന്റെ ഒരു കറന്‍സി പാന്റിന്റെ പിന്‍കീശയില്‍ തിരുകി ഞാന്‍ മാവൂര്‍ റോഡ് ബസ്സ്സ്റ്റാന്റിനു ചുറ്റും അലയുന്നു. കയ്യിലെ സിഗററ്റ് അല്‍ഭുതം കൊള്ളുന്നു: ഇത് കോഴിക്കോട് തന്നെയോ? ഇതുവരെ കാണാത്ത നഗരത്തിന്റെ ഇടവഴികളും ബസ്സ്സ്റ്റാന്റിനെ ഗോപ്യമേഖലകളും കണ്ടെത്തുവാന്‍ സാഹചര്യമൊരുങ്ങുന്നു. സ്റ്റാന്റിനെ ഒരറ്റത്തെ ചായക്കടക്കാരനുമായി ഞാന്‍ സന്ധിയില്‍ ഒപ്പുവെക്കുന്നു. എനിക്കു മുന്നറിയിപ്പിന്റെ സംരക്ഷണം, ചായ പുള്ളിയുടെ കടയില്‍ നിന്ന്.

§ ഗൊര്‍ഗാനെക്കുറിച്ചറിയുമോ? പൂവുകളുടെ നാടായ ഗൊലെസ്ഥാന്റെ തലസ്ഥാനം. ഇറാന്റെ വടക്കുവടക്കത്തെ ഇടം. മലഞ്ചെരിവില്‍ സഞ്ചാരികള്‍ക്കായൊരു വിശ്രമകേന്ദ്രമുണ്ട്, ഗൊര്‍ഗാനില്‍. അവിടെ ഹോട്ടലിന്ന് പുറത്ത് വൃത്താകൃതിയിലുള്ള കുടിലുകളിലിരിക്കാം, നിങ്ങള്‍ക്ക്. തണുതണുത്ത സന്ധ്യകളില്‍ കാപ്പിക്കൊപ്പം ഹുക്ക വലിക്കാം, അന്തരാളമാകെപ്പടരുന്ന പുക. നിമിഷത്തിന്റെ മോചനം. തലച്ചോറിന്റെ ഇടവഴികളില്‍ പുകനിറയുമ്പോള്‍ നിങ്ങള്‍ക്ക് മുഹമ്മദ് റെസ ലോത്ഫിയെക്കുറിച്ചും, ഥാറിനെക്കുറിച്ചും, സംഗീതത്തിന്റെ ഭൂമിശാസ്ത്ര ഉറവിടങ്ങളെക്കുറിച്ചും നിയന്ത്രണമില്ലാതെ - ചിന്തയ്ക്കുവേണ്ടി മാത്രമായി ചിന്തിക്കാനറിയില്ലേ? - ചിന്തിക്കാം.

§ എപ്പോഴായിരുന്നു അതൊക്കെ? പബ്ലിക് ലൈബ്രറിയുടെ മുകളിലത്തെ നിലയില്‍, ഏതൊക്കെയോ പരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ മാത്രമെത്തിയവരുടെ കൂട്ടത്തില്‍, ഒരപരിഷ്കൃതനെപ്പോലെ, പേരുപോലുമോര്‍ക്കാനാവാത്ത ഏതെല്ലാമോ പുസ്തകങ്ങളില്‍ അലഞ്ഞുനടന്ന്, അവിടെ നിന്നിറങ്ങി കോണ്‍വെന്റ് റോഡിലൂടെ നടന്ന്, ബിംബീസില്‍ കയറി പഴംപൊരിയും കാപ്പിയും കുടിച്ച്, റോഡ് മുറിച്ചുകടന്ന്, മതില്‍ക്കെട്ടില്‍ കായലിനെനോക്കി ആള്‍ത്തിരക്കൊഴിഞ്ഞയിടത്തിരുന്ന്, ഞാനും ഞാനും പിന്നെ വില്‍സും മാത്രമായി ചിലവഴിച്ച ദിവസങ്ങള്‍. ഇന്ന് ഞങ്ങളുടെ ഏകാന്തതയിലേക്ക് മുഖമില്ലാത്ത, വിളിക്കപ്പെടാത്ത ഒരതിഥി പോലീസുകാരന്റെ മുഖമായി കടന്നുകയറുന്നു. ഏകാന്തതകള്‍ ദുസ്സാധ്യമാക്കുകയെന്നത് എന്റെ കാലത്തിന്റെ എഴുതപ്പെടാത്തതെങ്കിലും, പരിപൂര്‍ണ്ണമായും പാലിക്കപ്പെടുന്ന നിയമങ്ങളിലൊന്നാണ്.

§ ഹാന്‍സ് കാസ്റ്റോര്‍പ്പിനെ, തോമസ് മന്നിനെ, ഒരുപാടിഷ്ടമാവാന്‍ ഒരുകാരണം ‘സിഗാര്‍ ചുണ്ടിലിരിക്കുന്നവന്റത്രയും സുരക്ഷിതനായി ആരുമില്ലെന്ന്‘ അസന്ദിഗ്ദമായി പറയുന്നത് കൊണ്ടുകൂടിയാവും. മന്നിനെന്തായാലും കാലത്തിന്റെ ദൈര്‍ഘ്യത്തെപ്പറ്റി വ്യത്യസ്തങ്ങളായ ചിന്തകളുണ്ടായിരുന്നു. ഇന്നത്തെ കാലത്ത് മനസ്സിലാക്കാന്‍ പോലും ബുദ്ധിമുട്ടുള്ളവ. ഈ കാലം പക്ഷെ മറ്റൊരു സാനറ്റോറിയത്തിന്റേതാണ്.

§ കുറ്റിപ്പൂറത്തുനിന്നും പട്ടാമ്പിയിലേക്കുള്ള വഴിയില്‍, ഭാരതപ്പുഴയുടെ തീരത്തോട് ചേര്‍ന്നുനീങ്ങുന്ന ട്രെയിനിന്റെ വാതില്‍പ്പടിയില്‍നിന്ന് സിഗററ്റ് പുകച്ചിട്ടുണ്ടൊ? അവിടെയെത്തുമ്പോള്‍ എന്തിനാവും എല്ലായ്പ്പോഴും ട്രെയിന്‍ ഹോണ്‍ മുഴക്കുന്നത്? ട്രെയിനിന്റെ ഹോണ്‍ എന്നത് ഇത്ര കുതിരശക്തിയുണ്ടായിട്ടും രണ്ടുവരകള്‍ക്കിടയില്‍ ബന്ധിക്കിപ്പട്ടതിനെച്ചൊല്ലിയുള്ള രോദനമാണോ? അല്ലെങ്കില്‍ കാതങ്ങള്‍ക്കപ്പുറത്ത് മറ്റൊരു ഇരട്ടവരയില്‍ നീങ്ങിക്കൊണ്ടിരിക്കുന്ന കാമുകിയായ ട്രെയിനിനോട് മൊഴിയുന്ന ചാടുവാക്യമോ? ചിലനേരത്ത് ട്രെയിനെന്നത് ഒരു വലിയ സിഗററ്റ് പോലെതോന്നിയിട്ടുണ്ടോ? വീണ്ടും, സിഗററ്റ് പുക ഭാരതപ്പുഴയുടെ - വേലിയേറ്റവേലിയിറക്കങ്ങള്‍ തീണ്ടാത്ത - ഓര്‍മ്മകളിലേക്ക് ലയിച്ചില്ലാതാവുന്നു.

§ നാഗരികതയെന്നത് കെട്ടുകാഴ്ചയാണെന്ന് വിശ്വസിച്ച് വശപ്പെട്ട ദുബായിയിലേക്ക് വരിക. എത്ര പുസ്തകങ്ങള്‍ വായിച്ചിട്ടും മനോവേദ്യമാകാത്ത കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിലെ വാതകമുറിയുണ്ട് ഇവിടുത്തെ എയര്‍പോര്‍ട്ടില്‍. ഒരു നിമിഷമെങ്കിലും ഇവിടുത്തെ പുകവലിമുറിയില്‍ കയറിയാല്‍ മതി.

§ മറ്റൊരുകാലം തളം കെട്ടിക്കിടക്കുന്ന ട്രിപ്പോളിയിലെ ഇടുങ്ങിയ തെരുവുകള്‍ക്കിരുവശവും നിറയെ കോഫീഷോപ്പുകളും തൊട്ടുതൊട്ടുനില്‍കുന്ന, പുകയിലയുല്പന്നങ്ങള്‍ മാത്രം വില്‍ക്കുന്ന കടകളുമാണ്. മെഡിറ്ററേനിയന്റെ നിറം പോലെ സാന്ദ്രമാണ് ട്രിപ്പോളിയില്‍ വീശുന്ന തണുത്തകാറ്റും. നെഞ്ചിനൊപ്പം പൊക്കമുള്ള, വൃത്താകൃതിയിലുള്ള മേശ, കപ്പിന്റെ നാലിലൊന്നുമാത്രം നിറഞ്ഞ കാപ്പി, കാപ്പിയുടെ അവിഭാജ്യഘടകമെന്നപോലെ സിഗററ്റ്. പറന്നകലാന്‍ വിസമ്മതിക്കുന്ന റോമിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ആ യുഗത്തിന്റെ വാസ്തുവിദ്യ പേറുന്ന കെട്ടിടങ്ങളിലേക്ക് ചേക്കേറിയിരിക്കുന്നു. ഓര്‍മ്മകളും തണുത്തകാറ്റും സിഗററ്റ്പുകയും ആനന്ദത്തില്‍ അലിഞ്ഞില്ലാതാവുന്നു. ഹോട്ടലിന്റെ ലിഫ്റ്റിലെ ആഷ് ട്രേ എന്റെ അവിശ്വസനീയതയിലേക്കുനോക്കി ഊറിച്ചിരിക്കുന്നു.

§ കുവൈറ്റ് വിമാനത്താവളത്തിലെ പുകവലിമുറിയില്‍ കയറിയാല്‍ നിങ്ങള്‍ക്ക് അന്യഗ്രഹജീവിയുടെ വികാരമറിയാം: ഒരു കൊച്ചു കണ്ണാടി മുറി. ആ പേടകത്തിന്ന് പുറത്തിരിക്കുന്നവര്‍ നിങ്ങളെ തുറിച്ച് നോക്കും, ആ നോട്ടത്തിന് അന്യഗ്രഹജീവിയെക്കണ്ടാലുള്ളതുപോലുള്ള അതിശയഭാവമാണ്. ആ നോട്ടം നിങ്ങളെ അന്യഗ്രഹജീവിയാക്കുന്നതുവരെ തീക്ഷ്ണമായി തുടരും. നിങ്ങള്‍ തിരിച്ചറിയും മുന്‍പേ നിങ്ങള്‍ മാറിക്കഴിഞ്ഞിട്ടുണ്ടാവും.


സമര്‍പ്പണം: കാള്‍ മാക്സ്, സിഗ്മണ്‍ഡ് ഫ്രായിറ്റ്, ചാള്‍സ് ഡാര്‍വിന്‍.

Friday, June 27, 2008

അതിര്‍വരമ്പുകള്‍

കാഫ്ക, വിറ്റ്ഗെന്‍‍സ്റ്റൈന്‍‍, ഹോഫ്മന്‍സ്താള്‍: ഇവരെ ബന്ധിപ്പിച്ചുകൊണ്ട് വളരെ ദീപ്തമായ ഒരു തിരിച്ചറിവു നല്‍കുന്നു Waggish ഇവിടെ. മനുഷ്യാവസ്ഥയുടെയും, അസ്തിത്വത്തിന്റെയും, ഭാഷയുടെയും മറ്റും അതിര്‍വരമ്പുകളില്‍ നിന്നവരെന്ന നിലയില്‍ അവര്‍ ഒരുപാടു സാമ്യമുള്ളവരാണ്. അങ്ങനെയൊരു സാമാന്യത കണ്ടെത്തുന്നു എന്നതല്ല ഈ തിരിച്ചറിവിനെ അനന്യമാക്കുന്നത്.

കാഫ്ക മുഴുമിപ്പിക്കാതെ ഉപേക്ഷിച്ച ദി കാസില്‍ എന്ന നോവല്‍ ഒരു താക്കോലാണ്. Das Schlo എന്ന ജര്‍മന്‍ പദത്തിന്ന് “പൂട്ട്” എന്ന ഒരു അര്‍ത്ഥവുമുണ്ടെന്ന് വിദഗ്ദാഭിപ്രായം.നമുക്കു കിട്ടിയ പുസ്തകത്തിന്റെ അപൂര്‍ണമായ പ്രതിയില്‍ ആ പൂട്ട് തുറക്കുന്നില്ല. പക്ഷെ തന്റെ സുഹൃത്തിന്നെഴുതിയ കത്തില്‍ നോവലിന്റെ അവസാനത്തെക്കുറിച്ച് കാഫ്ക വ്യക്തമായ കാഴ്ചപ്പാട് നല്‍കുന്നു. കെ മരിച്ചുകഴിയുമ്പോഴാണ്, കാസിലില്‍ നിന്ന് കെ-യുടെ അസ്തിത്വത്തെക്കുറിച്ച്, ഒരു അറിയിപ്പെങ്കിലും വരുന്നത്. ഇനിയുമുണ്ട് താക്കോലുകള്‍. ഒരുപാട്. നമ്മുടെ അവ്യക്തമായ കാഴ്ചവട്ടങ്ങളെ പ്രഭാപൂരമാക്കുന്നവ. പലപ്പോഴും തന്റെ കഥകള്‍ കൂട്ടുകാരുടെ മുമ്പില്‍ വായിച്ചുകേള്‍പ്പിച്ച് അദ്ദേഹം ചിരിക്കുമായിരുന്നത്രേ.(എവിടെയാണിത് വായിച്ചതെന്ന് എത്ര ആലോചിച്ചിട്ടും ഓര്‍ക്കാന്‍ പറ്റുന്നില്ല.) ഇതിനോട് ചേര്‍ത്തുവായിക്കാവുന്ന മറ്റൊന്നുണ്ട്. “ട്രാക്റ്റസ്” എഴുതിക്കഴിഞ്ഞതില്‍ പിന്നെ വിയന്ന കേന്ദ്രമായി നിലനിന്നിരുന്ന ലോജിക്കല്‍ പോസിറ്റിവിസ്റ്റുകള്‍ക്ക് വിറ്റ്ഗെന്‍സ്റ്റൈന്‍ പ്രിയപ്പെട്ടവനായിരുന്നു. അദ്ദേഹം ഒരിക്കലും ആ കൂട്ടത്തിലെ അംഗമായിരുന്നില്ലെങ്കിലും. ആ കൂട്ടത്തിലുള്ളവര്‍ ട്രാക്റ്റസ് അടക്കം പല വിഷയങ്ങളും ചര്‍ച്ച ചെയ്യുന്ന സമയത്ത് വിറ്റ്ഗെന്‍‍സ്റ്റൈന്‍ അവര്‍ക്ക് പുറം തിരിഞ്ഞിരുന്ന് ടാഗോറിന്റെ കവിത വായിക്കുമായിരുന്നത്രേ! I feel sad, sad for some great seperation that happened on the first morning of existence: Tagore. മിനുക്കിമിനുക്കി വ്യക്തമാക്കാനുള്ള ഉദ്യമത്തിന്നൊടുവില്‍ ഭാഷ വഴുക്കുന്നതിനെക്കുറിച്ച് വിറ്റ്ഗെന്‍സ്റ്റൈന്‍ പറഞ്ഞു.
ഹോഫ്മന്‍സ്താള്‍ തനിക്കെന്തുകൊണ്ട് ഇനിയൊരിക്കലും എഴുതാനാവില്ല എന്നത് വ്യക്തമാക്കിക്കൊണ്ട് കത്തെഴുതി. മനുഷ്യാവസ്ഥയുടെ ദശാസന്ധികള്‍. അകലങ്ങളുടെ പ്രവാചകന്‍ പറയുന്നു:

for when the traveler returns from the mountain-slops into the Valley,
he brings, not a handful of earth, unasayable to others, but instead
some word he has gained, some pure word, the yellow and blue
gentian. Perhaps we are here in order to say: house,
bridge, fountain, gate, pitcher, fruit tree, window-
at most: column, tower....But to say them, you must understand,
oh to say them more intensely than the Things themselves
ever dreamed of existing.

Rainer Maria Rilke - Duino Elegies, Elegy-9

പറയുന്നതിലൂടെ, പേരിടുന്നതിലൂടെ എന്താണ് നാം കൈവരിക്കുന്നത്? ഫിലോസഫിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ തുടങ്ങുന്നത് തന്നെ പേരിടുന്നതിനെപ്പറ്റി വിശുദ്ധ അഗസ്റ്റിനില്‍ നിന്ന് ഒരു ഭാഗം ഉദ്ധരിച്ചുകൊണ്ടാണ്, വിറ്റ്ഗെന്‍‍സ്റ്റൈന്‍ .‍ ക്ഷുരസ്യധാരനിശിധാദുരത്യം എന്നത് പരിപൂര്‍ണ്ണമായും സത്യമായിരുന്നു വിറ്റ്ഗെന്‍‍സ്റ്റൈന്റെ യാത്രയില്‍. ഒടുക്കമെത്തിച്ചേരുന്നത് വഴുക്കുന്ന, മുന്നോട്ട് ചലിക്കാനാവാത്ത പ്രതലത്തില്‍. വീണ്ടും തിരിച്ച് പരുപരത്ത ഭാഷയിലേക്ക്.

Thursday, May 22, 2008

ഒരു ചുംബനത്തിന്റെ അവസാനം

“നീയാണെന്നെ ആദ്യമായി ചുംബിച്ചത്;നിനക്കെന്നെ ഉപേക്ഷിക്കാനാവില്ല.”

*********************

നിന്റെ ചുണ്ടുകള്‍, എന്റേതും...അവ തമ്മില്‍ എന്തായിരിക്കും,ഒരു ചുംബനത്തിന്റെ തൊട്ടുമുമ്പുള്ള, അനന്തതയോളം നീളുന്ന സമയദൈര്‍ഘ്യത്തില്‍, പരസ്പരം പറഞ്ഞിട്ടുണ്ടാവുക? എനിക്ക് ഊഹിക്കാനാവുന്നുണ്ട്. ഈ ഇടവേള,അവസാനിക്കരുത്. പെയ്യാന്‍ പോവുന്ന മഴയ്ക്കുമുമ്പുള്ള,അസ്ഥിരത. പെയ്തുകഴിഞ്ഞാല്‍ അവസാനിച്ചുപോവുമെന്ന, അടിസ്താനരഹിതമായ വ്യഥ. എങ്കിലും പെയ്യണമെന്ന അടങ്ങാത്ത ആഗ്രഹം. ആകാശവും ഭൂമിയും ഒരുപോലെയാണ് ആഗ്രഹിക്കുന്നത്. ആകാശം ഭൂമിക്കോ,ഭൂമി ആകാശത്തിനോ നല്‍കുകയോ, ഒന്നും ഒന്നില്‍നിന്നും അപഹരിക്കുകയോ ചെയ്യുന്നില്ല. പിന്നീടെപ്പോഴാണ്, ഞാന്‍ നിന്നെ ചുംബിച്ചതായി ചുണ്ടുകളുടെ ആലിംഘനം മാറുന്നത്? ഞാന്‍ നിന്റെ ചുണ്ടുകളെ തേടിയപോലെ നിന്റെ ചുണ്ടുകള്‍ എന്നെയും തേടിയില്ലേ? ഞാന്‍ ആക്രമണം നടത്തുന്നവനും, നീ ആക്രമിക്കപ്പെട്ടവളും ആവുന്നത് ഏത് നിമിഷാര്‍ദ്ധത്തിലാണ്? നീ ബാഗ്ദാദും, ഞാന്‍ മംഗോളിയനും ആയിരുന്നില്ലല്ലോ? ചുണ്ടുകളുടെ, അവ്യക്തമായ അടക്കം പറച്ചിലില്‍ ഈ കീഴടക്കലിന്റെ, അപഹരിക്കലിന്റെ, പിടിച്ചുപറിയുടെ പരിദേവനം ഒട്ടുമില്ലായിരുന്നുവല്ലോ.. നല്‍കുന്നവനും സ്വീകരിക്കുന്നവനുമെന്ന വ്യത്യാസമേ അവിടെ ഉണ്ടായിരുന്നില്ല. ഒന്നുചേരലിലെ സ്വത്വനാശം മാത്രം.

Wednesday, May 14, 2008

ചിരഞ്ജീവികളുടെ പട്ടിക

ചിരഞ്ജീവികളുടെ പട്ടിക പുതുക്കിയിരിക്കുന്നു. ഇതിനുമുമ്പെങ്ങോ ചെയ്യേണ്ടിയിരുന്നതായിരുന്നു. പഴയ ഏഴുപേരെക്കൂടാതെ രണ്ടു പുതിയ ആളുകളെക്കൂടി ചേര്‍ക്കുകയായിരുന്നു. ഇന്ത്യ എന്നും, പുതുക്കിയ പട്ടിക എന്നുമൊക്കെ കേള്‍ക്കുമ്പോള്‍ കൈക്കൂലിയും മറ്റുതിരിമറികളുമൊക്കെ മനസ്സിലേക്കോടിവന്നിട്ടുണ്ടെങ്കില്‍ അതു മനസ്സിലാക്കാവുന്നതേയുള്ളൂ. ഈ രണ്ടുപേര്‍ പക്ഷെ അര്‍ഹതകൊണ്ടുമാത്രം ഈ പദവി നേടിയവരാണ്. ഇവരുടെപേരുകള്‍ താഴെ ചേര്‍ക്കുന്നു.
1. ഇയാഗോ.
2. ഹീത്ക്ലിഫ്.
ഈ പട്ടിക ഇപ്പോഴും പൂര്‍ണ്ണമാണെന്ന ബോധ്യമില്ല....

* * *

വാല്‍ക്കഷണം:- നീയാര് പുരാണം തിരുത്താന്‍ എന്ന ഒരു ചോദ്യം ഉയര്‍ന്നുകൂടായ്കയില്ല. പക്ഷെ ചോദ്യങ്ങളുടെ ദിശ തിരിച്ചാല്‍ പലപ്പോഴും ഉത്തരത്തിലേക്ക് പ്രതീക്ഷിക്കാത്ത വേഗതയില്‍ എത്തിയെന്നിരിക്കും. ഒരിക്കലും ആരും വ്യക്തമായി ‘പട്ടിക പൂര്‍ണ്ണമല്ല‘ എന്നു പറഞ്ഞിട്ടില്ല എന്നത് അത് പൂര്‍ണ്ണമാണ് എന്നതിന്ന് തെളിവല്ല. താനെഴുതുന്നത് ജീവിതമെന്ന മഹാല്‍ഭുതത്തിന്റെ ഒരു തരിപോലും ആവുന്നില്ല എന്നു പൂര്‍ണ്ണബോധ്യമുണ്ടെങ്കിലും ആരും അത് വെളിപ്പെടുത്തില്ല. അതൊരു അനുപേക്ഷണീയതയാണ്. ഇല്ലെങ്കില്‍ എഴുത്തുകാരനും പുരാണവും സാഹിത്യവുമുണ്ടാവില്ല.

Thursday, May 1, 2008

നേരിന്റെ നിറങ്ങള്‍

ആരൊക്കെ “ഓഫ് ഗ്രമ്മാറ്റോളജി” വായിക്കാന്‍ ശ്രമിച്ച്, പരവശരായി ഒരു മൊന്ത വെള്ളം കുടിച്ചിട്ടുണ്ട്? ഇതെന്ത്,ഇതെന്ത് എന്നു ചോദിച്ചിട്ടുണ്ട്? ആരൊക്കെ “പനോപ്റ്റിക്കോണ്‍” എന്ന സങ്കേതത്തിന് ചുറ്റും കെട്ടിപ്പൊക്കിയ വാക്കുകളുടെ പനോപ്റ്റിക്കോണില്‍ അകപ്പെട്ടിട്ടുണ്ട്? ആരൊക്കെ “മിറര്‍ സ്റ്റേജ്” വായിച്ചുമനസ്സിലാക്കാന്‍ ശ്രമിച്ച് ജീവിതത്തിലൊരിക്കലും കണ്ണാടികാണാത്തവരെക്കുറിച്ച് അത്ഭുതം കൂറിയിട്ടുണ്ട്?...സ്വന്തം ബൌദ്ധികവളര്‍ച്ചയിലും,ആശയങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവിലും, ചെറുതല്ലാത്ത അളവില്‍ നിരാശപൂണ്ട്, ഇനിയെന്തെന്നറിയാതെ മിഴിച്ചു നിന്നിട്ടുണ്ട്? അവര്‍ക്ക് താഴെക്കൊടുത്ത സൂചികയിലുള്ള ലേഖനം വായിച്ച് സംതൃപ്തിയടയാവുന്നതാണ്.

പോസ്റ്റ് മോഡേണിസത്തെപ്പറ്റി പ്രൊഫസര്‍ ചോംസ്കി.

ലേഖനം വളരെ പഴകിയതാണെന്ന് തോന്നുന്നു. പക്ഷെ അതിന് കാലാതിവര്‍ത്തിയായ ഒരു ധര്‍മ്മം നിര്‍വഹിക്കാനുണ്ട്. ഏറ്റവും ചുരുങ്ങിയത് “ഫുക്കോവിന്റെയും മറ്റും സഹായമില്ലാതെ മലയാളത്തില്‍ ഒരു കഥയെഴുതാനാവുമോ എന്നു നോക്കുകയാണ് ഞാന്‍” എന്ന് ഇതിഹാസകാരനെക്കൊണ്ട് പറയിപ്പിച്ച മാനസികാവസ്ഥയ്ക്കെങ്കിലും ഒരു പരിഹാരക്രിയ വേണ്ടേ? വേണം. വാതകപ്പുരകളുമായി കാത്തിരിക്കുന്ന സിദ്ധാന്തങ്ങളെപ്പേടിച്ച് വാക്കുകള്‍ക്കുള്ളില്‍ മുഖം പൂഴ്ത്തുന്ന കവിയുടെ, നോവല്‍കാരന്റെ സത്യസാക്ഷ്യങ്ങള്‍ നമുക്കു നഷ്ടപ്പെടാന്‍ പാടില്ല‍‍.

എന്തുകൊണ്ടിതൊക്കെ പാരീസില്‍ നിന്നു വരുന്നു എന്നതും ഒരു രസകരമായ ചോദ്യമാണ്.

Tuesday, April 22, 2008

“..പിന്നില്‍ നിന്നു എല്ലിന്റെ കിലുക്കം കേള്‍ക്കാം..‍...“*


“ചരിത്രകാരന്‍മാരുടെ വഴക്ക്” നീണ്ടു പോവട്ടെ.
യൂറോപ്പിലാകെ ജൂതവിരോധം കാറ്റുപോലെയോ, മഴപോലെയോ നൈസര്‍ഗികമായിരുന്നു, ഒരുകാലത്ത്. എന്തേ, ജൂതപ്രശ്നം(Judenfrage) ജര്‍മ്മനിയില്‍ മാത്രമൊരു അന്തിമപോംവഴി(Endlösung) എന്നതിലേക്കെത്തിച്ചേര്‍ന്നു?. ഒറ്റനോട്ടത്തില്‍ ഒരുപാടു കുഴക്കുന്ന വിഷയം. പക്ഷെ അതിനുത്തരമുണ്ട്. അല്ലെങ്കിലും പരിപൂര്‍ണ്ണനിവാരണം (Ha-Shoah) പോലൊരുപ്രശ്നത്തില്‍ ഉത്തരമില്ലാത്തതായി ഒന്നും ബാക്കിയുണ്ടാവാന്‍ പാടില്ല. ഒന്നും. നേര്‍രേഖയിലുടെയുള്ള യാത്ര പലപ്പോഴും, വിഷയം ചരിത്രമാണെങ്കില്‍,നമ്മെ സത്യത്തില്‍നിന്ന് അകറ്റുകയാവും ചെയ്യുക. മനുഷ്യരില്‍ നിഷ്പക്ഷരില്ല. അതുകൊണ്ട് വേറൊരു വഴിയെ പോയേ പറ്റൂ.എത്തിച്ചേരുന്നത് എവിടെ? കാന്റ്,മാര്‍ക്സ്,മെര്‍സിഡീസ് ബെന്‍സ്.ഏതൊരു പ്രശ്നവും - ശാസ്ത്രമായാലും, സാമൂഹികമായാലും,സാമ്പത്തികമായാലും,ദാര്‍ശനികമായാലും - വസ്തുനിഷ്ഠമായ,കയ്യിലൊതുങ്ങുന്ന വിധത്തില്‍ സാദ്ധ്യമായ എല്ലാവശങ്ങളും,ഒരു പഴുതുമില്ലാതെ പഠിക്കുക,പരിഹാരമുണ്ടെങ്കില്‍ അതു കണ്ടെത്തുക,അതു നടപ്പിലാക്കുക.
-Endlösung-


* "But at my back in a cold blast I hear
The rattle of the bones, and chuckle spread from ear to ear."
T.S.Eliot

Monday, February 4, 2008

പറയാതില്ലാതായതും,പറഞ്ഞില്ലാതായതും.

ഗായത്രീ,എനിക്കു വിറ്റിഗെന്‍സ്റ്റൈനെ അശേഷം ഇഷ്ടല്ല..ഓ,നിന്റെ മുടിക്കെന്തു ഒഴുക്കന്‍ ഭാവമാണ്”
“നിനക്കിഷ്ടമാണോ ഇല്ലയോ എന്നത് ആരു ഗൌനിക്കാന്‍ പോണു?“
ശരിയാണ്,എന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് എത്രയോ അപ്പുറമാണ് കര്യങ്ങള്‍.
“എന്നാലും പറയൂ ബുദ്ധിജീവീ,നിന്നെ ഇത്രക്ക് വെഷമിപ്പിക്കാന്‍ മാത്രം അയാളെന്താ ചെയ്തെ?”
‘ബുദ്ധിജീവി‘ ദേ വരുന്നു അടുത്ത പട്ടം. എന്നെ നാടകള്‍ കൊണ്ട് ചുറ്റിവരിഞ്ഞ് ഭദ്രമായി അടച്ച് പൂട്ടി വെച്ചോളൂ. ഓരോ വിശേഷണങ്ങളും മനുഷ്യനെ മമ്മികളാക്കുന്നു.കാലാന്തരങ്ങള്‍ക്കപ്പുറം,ഏതെങ്കിലും പുരാവസ്തുഗവേഷകന്റെ കണ്ണില്‍ പെട്ടാലായി.
"പറയെടാ.."
"അയാളെഴുതിവെച്ചിരിക്കുവാ, പ്രകടിപ്പിക്കാന്‍ പറ്റുന്ന ഏതൊരു ചോദ്യത്തിന്നും ഉത്തരമുണ്ടെന്ന്." "ആണൊ, അയാള്‍ അങ്ങനെ പറഞ്ഞോ?".
"അതെ,അതായത് ഇപ്പൊ, ഉത്തരം പ്രകടിപ്പിക്കാനാവാത്ത ഒരു ചോദ്യമുണ്ടെങ്കില്‍, പ്രശ്നം ചോദ്യത്തിലാണ്, കാരണം, അങ്ങനെ ഒരു ചോദ്യം ഉണ്ടാവാനേ പറ്റില്ല."
"അയാള്‍ ആളു കൊള്ളാലോ?"
ഈ മറുപടിക്ക് ഇപ്പുറം ഞാനുണ്ട്.
“ആട്ടെ, ഉത്തരമില്ലാതെ കിടന്നു നിന്നെ ഉമിത്തീയില്‍ ദഹിപ്പിക്കുന്ന ഒരു ചോദ്യം പറയൂ..” "സുര്യകിരണം നോക്കി പുഞ്ചിരിച്ച്, സന്ധ്യയാവുമ്പോള്‍ കൊഴിഞ്ഞു വീഴുന്ന ഒരു പൂവിന്റെ അനുഭവസമുദ്രം എവിടെപ്പോകുന്നു?”
“അങ്ങനെയൊരു സംഭവം ഇല്ല ഹൃഷീ..”
വാക്കുകള്‍ക്കിടയില്‍ നഷ്ടപ്പെടുന്ന എന്നെയാണ് ഞാന്‍ നിന്റെ മുന്നില്‍ അര്‍പ്പിക്കാന്‍ നിനച്ചത്. ചോദ്യങ്ങള്‍ പ്രപഞ്ചത്തെക്കാള്‍ വളര്‍ന്ന് എന്നെ വലയം ചെയ്യുന്നു.
“ഹൃഷീ, നീ ഇങ്ങോട്ടു നോക്കൂ...”
“എന്തേ..?”
“നീ ആ സംഭവത്തേക്കുറിച്ചോര്‍ക്കൂ..ആ സംഭവം, മന്ദബുദ്ദീ..”
ഓര്‍മ്മ വന്നു.. ആദ്യമായി ഞാനവളെ ചുംബിച്ച നിമിഷം,അവളുടെ കണ്ണുകള്‍ പാതിയടഞ്ഞത്. അന്നു ഞാന്‍ കണ്ടതല്ല, അനുഭവിച്ചതാണ്. ഉറക്കമില്ലാതെ പിറകെ ഓടുന്ന ചിന്തകന്മാര്‍ക്കു പിടികൊടുക്കാതെ,ഭൂമിമുഴുവന്‍ അലറിക്കരഞ്ഞു നടക്കുന്ന എല്ലാ ചോദ്യങ്ങളും,പരകോടിനക്ഷത്രങ്ങളും,സ്വയം വളര്‍ന്ന്, പൊട്ടിത്തെറിച്ചില്ലാതാവാന്‍ പ്രേരിപ്പിക്കുന്ന പ്രപഞ്ചഹൃദയത്തിലെ അസ്വസ്ഥതയടക്കം, എല്ലാം, ആ പാതികൂമ്പിയ കണ്ണുകളില്‍ ഒടുങ്ങിയില്ലാതാവുന്നത്.

എങ്കിലും.....

Saturday, January 12, 2008

കവിതയ്ക്ക്.

നോക്കുന്നിടത്തെല്ലാം കെട്ടിടങ്ങള്‍ പോലെ പൊട്ടിമുളയ്ക്കുന്ന കവിതകള്‍...
കവിതയും ചെടിക്കും എന്ന ഭീതിതമായ തിരിച്ചറിവ്...
മുമ്പ്..
ചാപിള്ളയായിപ്പിറക്കുന്ന മനോവികാരങ്ങളില്‍ നിന്ന്,
സിഗററ്റുപുകയ്ക്കൊപ്പം ഒഴിഞ്ഞുപോകാന്‍ കൂട്ടാക്കാത്ത വിഹ്വലതകളില്‍ നിന്ന്,
ഓര്‍ക്കാപ്പുറത്ത്,യാത്രപറയാതെ,പടിയിറങ്ങിയ അമ്മയെക്കുറിച്ചുള്ള പടിയിറങ്ങാന്‍ കുട്ടാക്കാത്ത ഓര്‍മ്മകളില്‍ നിന്ന്,
അവളില്‍ നിന്ന്..
ഒക്കെ..
ഞാന്‍ ഒളിക്കാനായി ഓടി വന്നിരുന്നത്,കവിതയിലേക്കായിരുന്നു.
ഇന്ന്..വ്യഭിചരിക്കപ്പെട്ടവളുടെ വിഷാദം പേറുന്ന നിന്റെ മുമ്പില്‍
എന്റെ ദുഖത്തിന്റെ ഭാണ്ഠക്കെട്ടഴിക്കാന്‍ മുതിരാതെ,
ഞാന്‍തിരികെ നടക്കുന്നു.

നന്ദികേടിന്റെ പുതിയ വേദനയും പേറി.