Friday, October 24, 2008

അഖിലലോകവിഷാദവാരാഘോഷം....


പ്രമാണിച്ച്‌ എന്റെ ജീവിതം തുറന്ന് പ്രവര്‍ത്തിക്കുന്നതല്ല.
------------------------------------------------------------------

വിഷാദത്തെ തിരിച്ചുപിടിക്കുകയെന്ന മഹത്തായതും അതേസമയം ദുഷ്കരവുമായ ലക്ഷ്യമാണ് നമ്മള്‍ ഏറ്റെടുത്ത്‌ നടത്തേണ്ടത്‌. ഉത്തരമുള്ള ചോദ്യങ്ങളും സാമൂഹികപ്രശ്നങ്ങളും ഈ വിഷയ്ത്തില്‍നിന്ന് നമ്മുടെ ശ്രദ്ധതിരിക്കാന്‍ ഇടയുണ്ട്‌. ഇവിടെ പ്രദിപാദിക്കുന്ന വിഷയം അടിസ്ഥാനപരമായി വിടവുകളെക്കുറിച്ചാണ്. പരിണാമത്തിന്റെ പടവുകള്‍ പരിപൂണ്ണമായും തുടര്‍ച്ചയുള്ളവയല്ല. ആ വിടവുകളെ പിടികൂടുകയും ആത്മാവിനെ ശൂന്യതകൊണ്ട്‌ നിറയ്ക്കുകയും ചെയ്യുക എന്നതിനെ ലക്ഷ്യമാക്കിയുള്ളതാണു ഈ പദ്ധതി. ഷോപ്പിങ്ങ്മാളുകള്‍കൊണ്ടും പൗലോ കൊയിലോയെക്കൊണ്ടും ഈ വിടവുനിറയ്ക്കാമെന്ന് ചിലപ്പോഴെങ്കിലും നമ്മള്‍ വ്യാമോഹിക്കുകയും ധരിച്ച്‌ വശപ്പെടുകയും ചെയ്തേക്കാം. അല്ലെങ്കില്‍ നിര്‍മ്മിക്കാന്‍ പോകുന്ന അണക്കെട്ടുകള്‍ ഭവനരഹിതരാക്കാനിടയുള്ളവര്‍ക്കുവേണ്ടി സമരം ചെയ്താല്‍ ഈ ഒഴിവ്‌ നികത്താനാവുമെന്ന് തെറ്റുദ്ധരിച്ചേക്കാം. അതു കാര്യമാകേണ്ടതില്ല. മൂഢത്തമെന്നത്‌ മനുഷ്യന്റെ ജന്മാവകാശമാണ്. ഒരിക്കലെങ്കിലും, തൊടിയിലെ കുലവെട്ടിക്കഴിഞ്ഞ വാഴ, ഭമിയില്‍ വീണ് ജീര്‍ണ്ണിച്ചലിഞ്ഞില്ലാതാവുന്നത് നോക്കി നിങ്ങള്‍ അസൂയപൂണ്ടിട്ടുണ്ടെങ്കില്‍ ഞാന്‍ പറയുന്നത്‌ മനസ്സിലാക്കാന്‍ എളുപ്പമാണ്. അല്ലെങ്കില്‍ കാലങ്ങളായി അടുത്തടുത്ത്നില്‍ക്കുന്ന രണ്ട്‌ കെട്ടിടങ്ങള്‍ എന്തുകൊണ്ട്‌ പരസ്പരം ആശ്ലേഷിക്കുകയും, ഒരു ചുംബനത്തില്‍ നഷ്ടപ്പെടുകയും ചെയ്യുന്നില്ല എന്ന് അല്‍ഭുതം കൊണ്ടിട്ടുണ്ടെങ്കില്‍ ഇത്‌ മനസ്സിലാവാതിരിക്കില്ല. വിടവുകളുടെ ആകെത്തുകയാണു അസ്തിത്വം എന്നത് അപ്പോള്‍ നിങ്ങളിലേക്ക് കാലംതെറ്റിയ ഒരു മഴയായി ചിനച്ചുപെയ്യും. അതുകൊണ്ടുതന്നെ ഈ ജല്‍പ്പനം ആദ്യം അനുഭവപ്പെട്ടത്രയും ഭ്രാന്തമല്ല എന്ന് ഇപ്പോള്‍ തോന്നുന്നുണ്ടാവണം. മറ്റൊരു പ്രധാനകാര്യം പ്രപഞ്ചം എന്റെയും നിങ്ങളുടെയും ഓര്‍മ്മയില്‍ മായാതെ നില്‍ക്കുന്ന കല്ലുസ്ലേറ്റല്ല എന്നതാണ്. എഴുതിയത്‌ കാലമോ സാഹചര്യങ്ങളുടെ ഇഴപിരിക്കാനാവാത്ത സങ്കലനമോ എന്തായാലും വഴിയോരത്തുനിന്ന് പറിച്ചെടുത്ത 'വെള്ളം കുടിയന്‍' കൊണ്ട്‌ ഈ സ്ലേറ്റ്‌ മായ്ക്കാനാവില്ല. ഞാനും ജാലകത്തിലൂടെ പുറത്തേക്കുനോക്കിനില്‍ക്കുമ്പോള്‍ മാത്രം തെളിയുന്ന സ്നിഗ്ദമായ നിമിഷത്തില്‍ അങ്ങനെയൊരു സാദ്ധ്യതയെക്കുറിച്ച്‌ ആലോചിച്ചിട്ടുണ്ട്‌. ആലോചിക്കുന്നതില്‍ കുഴപ്പമില്ല. പ്രഭാതത്തില്‍ ഒരോ മഞ്ഞുകണവും തന്റെ ചുറ്റുപാടിനെനോക്കി പിറുപിറുക്കുന്നതുകേട്ടിട്ടില്ലേ: ഇത്രയേ ഉള്ളൂ നീ. കണ്ടുവോ നീ എന്നില്‍ ഒടുങ്ങിയത്‌ എന്ന്? അത്രയ്ക്കൊന്നും നമ്മള്‍ അലോചിച്ചില്ലല്ലോ. ഓ നമ്മള്‍ വിഷയത്തില്‍നിന്ന് ഒരുപാടകന്നിരിക്കുന്നു. ഇത്രയെക്കൊത്തന്നെയേ ഉള്ളൂ.

Saturday, October 11, 2008

പിഴവുകള്‍

ഇത്തിരിമുമ്പെവീശിയകാറ്റില്‍ ഉലയേണ്ടിവന്നതിനെക്കുറിച്ച്
എന്റെ ജാലകത്തിലൂടെ കാണുന്ന ഒറ്റപ്പെട്ടമരം എത്ര കവിതയെഴുതിയെന്നറിയില്ല,
സമയംതെറ്റിയ കാലവര്‍ഷത്തെചൊല്ലി
ചെടികള്‍ ഏതു ഭാഷയിലാവും നോവലെഴുതുകയെന്നും.

പ്രയോഗങ്ങളുടെ ഭൂതക്കണ്ണാടിക്കടിയില്‍ പര്‍വ്വതരൂപം പ്രാപിച്ച അനുഭവങ്ങളില്‍‍,
കവിതകയറിവീര്‍ത്ത മനസ്സില്‍,
തിരിച്ചറിവിന്റെ സൂചിമുനവീഴുന്ന സായംസന്ധ്യ.