Monday, February 4, 2008

പറയാതില്ലാതായതും,പറഞ്ഞില്ലാതായതും.

ഗായത്രീ,എനിക്കു വിറ്റിഗെന്‍സ്റ്റൈനെ അശേഷം ഇഷ്ടല്ല..ഓ,നിന്റെ മുടിക്കെന്തു ഒഴുക്കന്‍ ഭാവമാണ്”
“നിനക്കിഷ്ടമാണോ ഇല്ലയോ എന്നത് ആരു ഗൌനിക്കാന്‍ പോണു?“
ശരിയാണ്,എന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് എത്രയോ അപ്പുറമാണ് കര്യങ്ങള്‍.
“എന്നാലും പറയൂ ബുദ്ധിജീവീ,നിന്നെ ഇത്രക്ക് വെഷമിപ്പിക്കാന്‍ മാത്രം അയാളെന്താ ചെയ്തെ?”
‘ബുദ്ധിജീവി‘ ദേ വരുന്നു അടുത്ത പട്ടം. എന്നെ നാടകള്‍ കൊണ്ട് ചുറ്റിവരിഞ്ഞ് ഭദ്രമായി അടച്ച് പൂട്ടി വെച്ചോളൂ. ഓരോ വിശേഷണങ്ങളും മനുഷ്യനെ മമ്മികളാക്കുന്നു.കാലാന്തരങ്ങള്‍ക്കപ്പുറം,ഏതെങ്കിലും പുരാവസ്തുഗവേഷകന്റെ കണ്ണില്‍ പെട്ടാലായി.
"പറയെടാ.."
"അയാളെഴുതിവെച്ചിരിക്കുവാ, പ്രകടിപ്പിക്കാന്‍ പറ്റുന്ന ഏതൊരു ചോദ്യത്തിന്നും ഉത്തരമുണ്ടെന്ന്." "ആണൊ, അയാള്‍ അങ്ങനെ പറഞ്ഞോ?".
"അതെ,അതായത് ഇപ്പൊ, ഉത്തരം പ്രകടിപ്പിക്കാനാവാത്ത ഒരു ചോദ്യമുണ്ടെങ്കില്‍, പ്രശ്നം ചോദ്യത്തിലാണ്, കാരണം, അങ്ങനെ ഒരു ചോദ്യം ഉണ്ടാവാനേ പറ്റില്ല."
"അയാള്‍ ആളു കൊള്ളാലോ?"
ഈ മറുപടിക്ക് ഇപ്പുറം ഞാനുണ്ട്.
“ആട്ടെ, ഉത്തരമില്ലാതെ കിടന്നു നിന്നെ ഉമിത്തീയില്‍ ദഹിപ്പിക്കുന്ന ഒരു ചോദ്യം പറയൂ..” "സുര്യകിരണം നോക്കി പുഞ്ചിരിച്ച്, സന്ധ്യയാവുമ്പോള്‍ കൊഴിഞ്ഞു വീഴുന്ന ഒരു പൂവിന്റെ അനുഭവസമുദ്രം എവിടെപ്പോകുന്നു?”
“അങ്ങനെയൊരു സംഭവം ഇല്ല ഹൃഷീ..”
വാക്കുകള്‍ക്കിടയില്‍ നഷ്ടപ്പെടുന്ന എന്നെയാണ് ഞാന്‍ നിന്റെ മുന്നില്‍ അര്‍പ്പിക്കാന്‍ നിനച്ചത്. ചോദ്യങ്ങള്‍ പ്രപഞ്ചത്തെക്കാള്‍ വളര്‍ന്ന് എന്നെ വലയം ചെയ്യുന്നു.
“ഹൃഷീ, നീ ഇങ്ങോട്ടു നോക്കൂ...”
“എന്തേ..?”
“നീ ആ സംഭവത്തേക്കുറിച്ചോര്‍ക്കൂ..ആ സംഭവം, മന്ദബുദ്ദീ..”
ഓര്‍മ്മ വന്നു.. ആദ്യമായി ഞാനവളെ ചുംബിച്ച നിമിഷം,അവളുടെ കണ്ണുകള്‍ പാതിയടഞ്ഞത്. അന്നു ഞാന്‍ കണ്ടതല്ല, അനുഭവിച്ചതാണ്. ഉറക്കമില്ലാതെ പിറകെ ഓടുന്ന ചിന്തകന്മാര്‍ക്കു പിടികൊടുക്കാതെ,ഭൂമിമുഴുവന്‍ അലറിക്കരഞ്ഞു നടക്കുന്ന എല്ലാ ചോദ്യങ്ങളും,പരകോടിനക്ഷത്രങ്ങളും,സ്വയം വളര്‍ന്ന്, പൊട്ടിത്തെറിച്ചില്ലാതാവാന്‍ പ്രേരിപ്പിക്കുന്ന പ്രപഞ്ചഹൃദയത്തിലെ അസ്വസ്ഥതയടക്കം, എല്ലാം, ആ പാതികൂമ്പിയ കണ്ണുകളില്‍ ഒടുങ്ങിയില്ലാതാവുന്നത്.

എങ്കിലും.....