§ 1. സാമാന്യോക്തിനിർമ്മാണശാല*

അങ്ങിങ്ങ് വെള്ളിനൂലുകൾ പാവിട്ട താടിയിൽ കൈവിരലുകളോടിച്ചുകൊണ്ട് അയാൾ പറയുന്നു

"ഇതിന്റെ ഉൽപ്പത്തിയും പതിയെപ്പതിയെയുള്ള പടർന്ന് പരക്കലും അത്രതന്നെ പ്രാധാന്യമർഹിക്കുന്നില്ല."

എനിക്കൽഭുതം. എന്തിനുമേതിനും 'വേരുകൾ, വേരുകൾ' എന്ന് വാവിട്ട് നിലവിളിക്കുന്ന മനുഷ്യൻ തന്നെയോ ഇത്? അതിനെക്കുറിച്ച് മുമ്പൊരിക്കൽ അയാൾ പറഞ്ഞത് ചിന്നിച്ചിന്നി മിന്നിമായുന്നു - മണ്ണിനടിയിലാണെന്ന ഒറ്റക്കാരണം, ആ ഒരേയൊരു കാരണം മതി, ശാഖകളേക്കാൾ, ഇലപ്പടർപ്പുകളേക്കാൾ വേരിനു പ്രാധാന്യം നൽകാൻ. പിഴുതെടുത്ത് തലകുത്തനെ നിർത്തുമ്പോഴാണ് നമ്മൾ മരത്തെ അറിയുന്നത്. പക്ഷെ ഇവിടെ?

"എന്തുകൊണ്ട് ഉൽപ്പത്തിക്ക് പ്രാധാന്യമില്ല?"

എന്റെ ചോദ്യം ഞങ്ങൾക്കിടയിലെ വിജനതയിൽ വീണു ചിതറുന്നു. അയാളുടെ കണ്ണുകൾ എന്റെ മുഖത്തുനിന്ന് പിടഞ്ഞുമാറി നിർജ്ജീവമായ വിദൂരത്തിലേക്ക് പറക്കുന്നു; കണ്ണുകളിലേക്ക് നോക്കി സംസാരിക്കുമ്പോൾ ആശയങ്ങൾ ആഗ്രഹിക്കാത്ത രാസക്രിയകളിൽ ചെന്നുപെടുന്നതിന് തടയിടാനാണിതെന്ന് അയാളുടെ മതം.

"എനിക്കും നിനക്കും പുലരാൻ, നിന്നുപോകാൻ, നെടുവീർപ്പിടാൻ...ഇങ്ങനെയല്ലാതെ..."

അയാളുടെ ശബ്ദം വലിഞ്ഞുവലിഞ്ഞ് നിലക്കുന്നു; ചിലതങ്ങനെയാണ് - മനസ്സിൽ എത്ര നാൾ കിടന്നവയെങ്കിലും, 'പറയുക' എന്നതിലേക്കെത്തുമ്പോൾ, അതിൽ കറുത്തനിറം എവിടെനിന്നോ വന്ന് കലരുന്നു.

"ഒരു പക്ഷെ അതുതന്നെയാണ് ഇതിലെ ഭീതിയുടെ സാധ്യതയും." ഇപ്പോൾ ആ ശബ്ദം നിർമമതയുടെ ചാരനിറത്തിലേക്ക് മാറിയിട്ടുണ്ടെന്ന് തോന്നി.

"ഒന്ന് കാണുന്ന കണ്ണുകൾ അതിനെ ആ ഒന്നാക്കുന്ന ചിലതിലാണ് ഉടക്കുന്നത്, പിന്നെക്കാണുന്നവയിൽ ചികയുന്നത് കണ്ടതിൽനിന്ന് പതിഞ്ഞവയാണ്"

ഇയാളിതെവിടേക്കാണ് ചിന്തിച്ചുചിന്തിച്ച് ഇല്ലാതാവുന്നത്?

"നീയെന്താണ് കഴിഞ്ഞദിവസം എന്നോട് ഓറഞ്ചിനെക്കുറിച്ച് പറഞ്ഞത്?"

എനിക്ക് ഈ മനുഷ്യന്റെ ചോദ്യങ്ങൾ ആഘാതമായാണ് അനുഭവപ്പെടാറ്. ഒരോറഞ്ചിൽനിന്ന് പ്രപഞ്ചത്തിലേക്ക് ഒരു കാതമാണ്.

"അത് വെറുതെ കഴിക്കാൻ പറ്റാത്ത, വല്ലാണ്ട് പുളിക്കുന്ന, എന്നു വെച്ചാ ഒട്ടും മധുരമില്ലാത്ത ഓറഞ്ചിനെപ്പറ്റി. പിന്നെ മത്തുപിടിപ്പിക്കുന്ന, അവാഹിച്ചെടുക്കുന്ന അതിന്റെ സുഗന്ധത്തെപ്പറ്റി ഒക്കെ"...

"പറയൂ...പിന്നെ"

"പിന്നെ..." ഞാൻ നിർത്തിനിർത്തി..."ലെബനോണിൽനിന്നുള്ള സുഹൃത്തിന്റെ അമ്മൂമ്മ ഓറഞ്ച് തോട്ടത്തിന്റെ അതിരിൽ ഈ മരം വെച്ചു പിടിപ്പിക്കുമായിരുന്നു എന്ന്..."

"ഇതാണ് ഞാൻ പറഞ്ഞുവന്നത്." എന്താണ് നിങ്ങൾ പറഞ്ഞുവന്നത്? - ഞാൻ മനസ്സിൽ ചോദിക്കുന്നു. ഇപ്പോൾ അയാളുടെ കണ്ണുകൾ എന്റെ കണ്ണിൽ തറച്ചിരിക്കയാണ്.

"ഒന്നിൽനിന്ന് മറ്റൊന്നിലേക്കെന്ന മനുഷ്യവഴിയെപ്പറ്റി..." വീണ്ടും മൗനം. ഒമ്പതാം സിംഫണിയിൽ ഇടക്കിടെ വരുന്ന നിശ്ശബ്ദത ഇത്ര കലുഷമായി, ഇത്ര കാതടപ്പിക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. അത്രയ്ക്ക് ഉച്ചസ്ഥായിയിലുള്ള മൗനം. പലകൈവഴികളിൽനിന്ന് വന്നു ചേർന്ന് ഒന്നായി ഒടുക്കം -

"'മനുഷ്യനെന്നാൽ വർഗീകരിക്കുന്ന ജന്തു' എന്നൊരു വാചകം പറയണമെന്നുണ്ട്, പക്ഷെ..."


§ 2. Das Ganze ist das Unwahre

'സൃഷ്ടികർത്താവിന്റെ മൃതി' എന്നത് ഒരുതരത്തിൽ ആഗ്രഹമാണെന്ന് പറയാം - ചിലയിടങ്ങളിൽ മൃതിയെന്നത് മാറ്റി വീർപ്പുമുട്ടിച്ചുകൊല്ലൽ എന്നാക്കണം എന്ന് തോന്നിയിട്ടുണ്ട്. പിന്നെയും ചിലപ്പോൾ ആത്മാവ് ചാവാലിപ്പട്ടിയുടെ രൂപം പൂണ്ട് വരികൾക്കിടയിൽ നിന്ന് മോങ്ങുന്നതിനെപ്പറ്റി. 'നരകയറിയ താടിയും', 'താടിയിൽ വിരലോടിക്കുന്നതും' മറ്റും എവിടെയെങ്കിലും ഉൾപ്പെടുത്തിയേ പറ്റൂ.

======
*സാമാന്യോക്തിനിർമ്മാണശാല - Truism Factory എന്നതിന് മലയാളം?

“നില്‍ക്കുക, പ്രിയരെ, എന്റെ പ്രാണസഖിയുടെ ഓര്‍മ്മകളില്‍ മിഴിനീര്‍പൊഴിക്കാന്‍ ഒരു നിമിഷം നമുക്ക്.
ഇവിടമാണ്, ധക്കൂലിനും ഹോമാലിനുമിടയിലെ ഈ മരുഭൂവിന്റെ ഓരത്താണ്, അവള്‍ വസിച്ചിരുന്നത്”

ഇമ്ര് ഉല്‍ ഖായിസിന്റെ പ്രസിദ്ധമായ കവിതയിലെ ഈ ആദ്യ വരികള്‍ മറ്റെന്തിനുമുപരി അതെഴുതപ്പെട്ട സ്ഥലത്തെക്കുറിച്ചുള്ള ക്ലിഷ്ടബോധത്തെ പ്രതിനിധാനം ചെയ്യുന്നുണ്ട്. ഇവിടെ ഒന്നിനൊന്ന് ബന്ധിക്കപ്പെടാത്ത, ഒറ്റപ്പെട്ട ഇടങ്ങളായാണ് സ്ഥലം എന്നത് മനുഷ്യജാതിക്ക് അനുഭവവേദ്യമാവുന്നത്, ഇത്തരം എത്തപ്പെടാനുള്ള, നിര്‍ത്തുവാനുള്ള പൊട്ടുകള്‍ക്കിടയിലെ ശൂന്യതയായാണ് മരുഭൂമി ജീവന്റെ നിലനില്‍പ്പിനെ കൊഞ്ഞനം കുത്തിക്കാണിക്കുന്നത്. കുന്ദേര വഴിയും (Route) പാതയും (Road) തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് എഴുതുന്നുണ്ട്, വഴിയുടെ നിലനില്‍പ്പിന്നാധാരം അത് രണ്ടിടങ്ങളെ ബന്ധിപ്പിക്കുന്നു എന്നതാണ്, അതു മാത്രമാണ്. അതേ സമയം ഒരു പാതയെന്നത് അതിലൂടെയുള്ള നീക്കത്തില്‍, ഒരോ ബിന്ദുവും നമ്മെ നില്‍ക്കാന്‍, തന്നെ കാണാന്‍ ക്ഷണിക്കുന്നു എന്ന്. ഇത്തരത്തില്‍ സ്ഥലത്തെ ആഘോഷിക്കുന്ന പാതകളില്ലാത്ത ഇടം എന്ന് വേണമെങ്കില്‍ ഇമ്ര് ഉല്‍ ഖായിസിന്റെ ചുറ്റുപാടിനെ വിശേഷിപ്പിക്കാവുന്നതാണ്. ഓരോ കാഴ്ചയും, ഒരോ ദൃശ്യവൃത്തവും കാഴ്ചയെന്ന മനുഷ്യാനുഭവത്തിനെതിരെ പല്ലിളിക്കുന്നു, കണ്ണിനുള്‍ക്കൊള്ളാനാവാത്ത, വ്യത്യാസങ്ങള്‍ തുഛമായ വിസ്തൃതിയുടെ വിരസത.

ഇനി മറ്റൊരുതരം സ്ഥലമുണ്ട്, എനിക്ക് പ്രിയപ്പെട്ട എന്റെ മണ്ണ്. എന്റെ ഭൂമി. ഇവിടം കാഴ്ചയിലെ ധാരാളിത്തം കൊണ്ട് നിറഞ്ഞെതെങ്കിലും, അതേ ആധിക്യം രണ്ടു തരത്തില്‍ കാഴ്ചയെന്ന അനുഭവത്തെ പരിമിതപ്പെടുത്തുന്നുണ്ട്. കണ്ണുകള്‍ പതിയുന്നിടം മിക്കപ്പോഴും കണ്ണിനെ മയക്കുകയും, പരപ്പ് എന്നതിന്റെ അഭാവം തിരികെത്തിരികെ കണ്ണയക്കല്‍ എന്നതില്‍ നിന്ന് കാഴ്ചക്കാരനെ പിന്‍വിളിക്കുകയും ചെയ്യുന്നുണ്ട്. പലപ്പോഴും വൃക്ഷലതാദികളില്‍ നിന്ന് വ്യതിരിക്തമായി ഭൌമപ്രതലം കാഴ്ചക്കാരനില്‍ തനതായ ഒരനുഭവം ഉണര്‍ത്തുന്നില്ല.

ഒരിക്കല്‍ ഹരിതാഭമാര്‍ന്നും, പിന്നൊരിക്കല്‍ നരച്ചും, പിന്നെ ചിലപ്പോള്‍ പൂവിട്ടും, ഇനിയുമൊരിക്കല്‍ മഞ്ഞിന്റെ കമ്പളമണിഞ്ഞും പരന്നും, ഉയര്‍ന്നും, തട്ടുകളായും സ്തിതിചെയ്യുന്ന പേര്‍ഷ്യയുടെ സ്ഥലസ്വഭാവം ഇതു രണ്ടുമല്ല. ഇവിടെ വഴികളില്ല, പാതകള്‍ മാത്രമേയുള്ളൂ. ഓരോ കണ്ണയക്കലുകളും കാഴ്ചയുടെ അനുഭൂതിയാണ്, ഒരു നിമിഷത്തെ ദൃശ്യം, മറഞ്ഞുപോയ മറ്റൊന്നിന്റെ, വരാനിരിക്കുന്നവയുടെ ഓര്‍മ്മകളില്‍, പ്രതീക്ഷകളില്‍ നനഞ്ഞാണ് കാഴ്ചക്കാരനുമുന്നില്‍ നില്‍ക്കുന്നത്.

ഇത്തരത്തിലുള്ള ഒരു തിരിച്ചറിവില്‍ നിന്ന് നോക്കിക്കാണുമ്പോള്‍ “...സ്ഥലത്തെ സമീപിക്കുന്നതിലെ സങ്കീര്‍ണ്ണതിലൂടെയാണ് കിയരോസ്താമി വളരെ വ്യക്തമായി സിനിമാപരമായ വിശേഷതയെക്കുറിച്ചുള്ള ചോദ്യം ഉന്നയിക്കുന്നത്”* എന്നു പറയുന്നതിന് കുറച്ചുകൂടെ തെളിച്ചം കൈവരുന്നുണ്ട്. വാഹനങ്ങളില്‍ നിന്ന് പുറത്തേക്ക് തിരിച്ചുവച്ചിരിക്കുന്ന ക്യാമറകള്‍ സ്ഥലത്തിന്റെ സിനിമയിലെ സാധാരണമായ പരിമിതിയെ ലംഘിക്കുന്നുവോ അല്ലയോ എന്നതല്ല, മറിച്ച് അത്തരമൊരു ‘തിരിച്ചുവെക്കല്‍’ സാധ്യമാക്കുന്ന സ്ഥലത്തിന്റെ സാന്നിധ്യം തിരയുകയാണ് നമ്മള്‍. ഈ കുറിപ്പിന് അതിലപ്പുറം സാധ്യതകളൊന്നുമില്ല.

*"...it is in the complexity of his handling of space that Kiarostami most roundly poses the question of cinematic specificity"

1 മൃഗം
മേഘങ്ങളിലെ നീലവേദന

2 മണ്ഡലം
ഉടലുകളുടെ പിരിമുറുക്കം

3 ആശങ്ക
പാതയില്‍ അകലെ ഒരു കൊച്ചുമനുഷ്യന്‍

4 കുരിശേറ്റല്‍
കള്ളുഷാപ്പില്‍ ഒന്നോരണ്ടോ തുള്ളി

5 പ്രതിസന്ധി
ഹിംസയാണ് വിധിയെങ്കില്‍ ഞാനതിന് അപവാദമാകട്ടെ

6 പുരാലേഖയിടം
ഫോട്ടോക്കോപ്പി ഒന്നു മാത്രമാണ് യാഥാര്‍ത്ഥ്യം

7 ഛായാചിത്രം
നിങ്ങള്‍ എങ്ങനെ കാണപ്പെടുന്നുവോ അങ്ങനയേ കാണപ്പെടൂ

8. സ്മാരകം
അവശേഷിക്കുന്നത് ദുഃഖം മാത്രമാണ്

9 ഇതിഹാസം
ദുഃഖവും ആഹ്ലാദതിമിർപ്പും ചേരുന്നതെല്ലാം

10 വിളംബം
ഇവിടെ ഞാന്‍ ജീവിച്ചിരുന്നെവെങ്കില്‍ എന്നാശിച്ചുപോകുന്നു പക്ഷെ ഇവിടെത്തന്നെയാണ് ഞാന്‍ ജീവിക്കുന്നത്

-----
കുറിപ്പുകള്‍

1. ജാക്കറ്റ് മാഗസിനില്‍ പ്രസിദ്ധീകരിച്ച കവിത. പരിഭാഷയും പ്രസിദ്ധീകരണവും കവിയുടെ രേഖാമൂലമുള്ള അനുമതിയോടെ. കവിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ താള്‍ കാണുക; മില്‍ക്ക് മാഗില്‍ ഈ കവിയുടെ മറ്റു ചില കവിതകള്‍ ലഭ്യമാണ്.
2. ഫ്രാന്‍സിസ് ബെയിക്കണ്‍ - ഐറിഷ്-ബ്രിട്ടീഷ് ചിത്രകാരന്‍
3. കവിത പെട്ടെന്ന് ഇതെന്തെപ്പാ എന്നു തോന്നുന്നുവെങ്കില്‍ ഈ പേജ് കാണുക.
4. മൂലകൃതിയുമായി ഒത്തുനോക്കിയാല്‍, ഏറ്റവും ചുരുങ്ങിയത് 3-ലും 7-ലുമെങ്കിലും ആശങ്കയുണര്‍ത്താനുതകുംവിധം ആശയലോപം വന്നിട്ടുണ്ടെന്ന് മനസിലാവും.

ഓരം

പുഴയുടെ ഓരത്ത് തങ്ങിനില്‍ക്കുന്ന, തങ്ങിനില്‍ക്കാനാഗ്രഹിക്കുന്ന ഒരു വസ്തുവില്‍ ഒഴുകുന്നവെള്ളം തട്ടിച്ചിതറിത്തെറിക്കുന്നത് അതിലേക്ക് മറ്റിടങ്ങളിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ ശ്രദ്ധ കൂടുതല്‍ ആകര്‍ഷിക്കാന്‍ ഇടയാവുന്നുണ്ടോ? ശരിക്കും ആലോചിച്ചാല്‍ പ്രശ്നങ്ങള്‍ ഇത്തരത്തിലാവണം തുടങ്ങുന്നത്. ‘ശ്രദ്ധ’ എന്ന വാക്കിന് ഇവിടെ അശേഷം പ്രസക്തിയില്ല. ജലത്തിന്റെ ജഡത്വം എന്ന അവസ്ഥയെ, അത്തരം കാഴചപ്പാടിലൂടെ വരുന്ന ഭീഷണമായ സാഹചര്യത്തെ നേരിടാനാവാത്തതിന്റെ തള്ളിച്ചയില്‍നിന്നാണ് ഇത്തരം ജൈവാവസ്ഥയെ സൂചിപ്പിക്കുന്ന പദങ്ങള്‍ ചിന്തയില്‍ കടന്നുകയറുന്നത്. ഭൌതികവസ്തു എന്ന നിലയില്‍ തികച്ചും നിര്‍വ്വികാരമായി ഇതിനെ സമീപിക്കാനാവുമെങ്കില്‍, ഈ പ്രതിഭാസത്തെ ഏതെങ്കിലും സമവാക്യത്തിലേക്ക് ചുരുക്കാനായേക്കും; അതുവഴി ഇതുമായി ബന്ധപ്പെട്ട് പടര്‍ന്നുകയറുന്ന ഭാവനാവിലാസങ്ങള്‍ക്ക് തടയണയിടാനും. ഏതെങ്കിലും ഒരു വസ്തു, നൈസര്‍ഗികമായി ഒഴുകിപ്പോവുന്ന മറ്റുവസ്തുക്കളില്‍നിന്ന് വിഭിന്നമായി, ഓരത്തോട് ചേര്‍ന്നുനില്‍ക്കുന്നു എന്നതുതന്നെ ആ വസ്തുവിന്റെ ഏതെങ്കിലും സവിശേഷമായ ആന്തരീകവ്യത്യാസം കൊണ്ടാവണമെന്നില്ല. ഒഴുകിപ്പോക്കിനെ സ്വാധീനിക്കുന്ന താരതമ്യേനെ അസംഘ്യമാ‍യ ഘടകങ്ങളിലേതെങ്കിലും ഒന്ന് ഒരിത്തിരിയെങ്കിലും വ്യത്യസ്തമായിരുന്നാല്‍ മതിയാവും. മാത്രവുമല്ല, പറ്റിപ്പിടിച്ചിരിക്കുന്ന വസ്തുവിന്റെ അരികിലേക്ക് മറ്റുവസ്തുക്കള്‍ ആകര്‍ഷിക്കപ്പെടുന്നത് ലഭ്യമായ ദ്രവഗതികശാസ്ത്രനിയമങ്ങള്‍വെച്ച് വിശദീകരിക്കാവുന്നതുമാണ്.