Saturday, August 23, 2008

തടവ്.

വാക്കുകളില്‍ അകപ്പെട്ടവന്റെ ജീവചരിത്രമാണെന്റേത്.
പറിച്ചെറിഞ്ഞാലും തിരികെയെത്തുന്ന,
ചക്കപ്പശപോലെ പുണരുന്ന,
ഒരു പറ്റം വാക്കുകള്‍.
നിലാവ്, മഞ്ഞ്, മഴ, സ്വപ്നം...
ഒരു നീണ്ട നിര.

ഇതൊരു കൂടാരമാണ്.
മനസ്സിന്റെ
ഒഴിഞ്ഞയിടങ്ങളില്‍
എന്തുചേക്കേറുമെന്ന്:
വിയര്‍പ്പ്, കെട്ടിടങ്ങള്‍,ചര്‍ദ്ദില്‍, വെയിലിലുരുകുന്ന റോഡുകള്‍.
പാടില്ല. ഒഴിഞ്ഞയിടങ്ങള്‍.
സമയകാല*പ്രതലത്തിലെന്നപോലെ,
നിയന്ത്രണം സ്വന്തം കയ്യിലില്ലാത്തവര്‍,
ചലനത്തെക്കുറിച്ച്, എന്താണ് എന്നതിനെക്കുറിച്ച്,
വ്യാകുലരാവരുത്.

ബന്ധനത്തിന്ന് പുറം തിരിഞ്ഞുനിന്നാല്‍,
മോചനമാണ്,
ദിശകളിലാണ്
അവസ്ഥകള്‍.
----
* Spacetime.

Monday, August 18, 2008

വിരസത.

പൈപ്പില്‍ തളച്ചിട്ടതിന്റെ അമര്‍ഷം വ്യഗ്രതയാ‍യി
ഷവറില്‍ നിന്നും വെള്ളം കുതിച്ചു ചാടുന്നു,
നഗ്നതയെപ്പൊതിയുന്നു.

പെരുവിരല്‍നഖം കണ്ണുകളിലേക്ക് തുറിച്ചുനോക്കി ചോദിക്കുന്നു,
‘ഞാനിവിടെ എന്തെടുക്കുകയാണ്?’
കണ്ണിന് അത്ഭുതം.
എന്തേ നീ എന്നോടു ചോദിക്കാന്‍?
ഇതേ ചോദ്യമാണല്ലോ എന്നെയും ചൂഴുന്നത്!

കണ്ണിനും പെരുവിരലിനുമിടയില്‍,
വിരസമായ ആവര്‍ത്തനത്തിന്റെ ശാപം പേറിയവന്‍,
അജ്ഞതയില്‍ നഷ്ടപ്പെട്ടവന്‍,
ഉറങ്ങുന്നു.

തളര്‍ന്ന്, മറ്റെന്തൊക്കെയോ തന്നെവിളിച്ചുണര്‍ത്തുന്നതും കാത്ത്.

Friday, August 1, 2008

ഗായത്രിക്ക്.

നീ
എന്നിലെ ചിന്തകള്‍ക്ക്
മുളച്ചുപൊങ്ങാന്‍ ഒരാകാശം തന്നു;
വേരുകളിറക്കാന്‍ ഒരുതുണ്ട് ഭൂമി തന്നു;
നിലനില്‍ക്കാനൊരിറ്റു വെളിച്ചം തന്നു;

ഓര്‍മ്മകള്‍ സവാരിക്കിറങ്ങുന്ന ഈ
സായംസന്ധ്യയില്‍ നീ എനിക്കുകുറുകെ നടക്കുന്നു;
എങ്കിലും നീ ഒരിക്കലും എന്നെക്കടന്നു പോകുന്നില്ല;
ഞാനീ മുറിവിട്ടുപുറത്തിറങ്ങുന്നുമില്ല.

നീയൊരു കാട്ടരുവിപോലെ സംസാരിച്ചപ്പോഴൊക്കെയും,
ഞാനൊരുതീരം പോലെ ബധിരനായിരുന്നു.
നീയൊരു മാലാഖയെപ്പോലെ നൃത്തം ചെയ്തപ്പോഴൊക്കെയും,
നിനക്കുചുറ്റും ഞാനെന്റെ ചുവടുകള്‍
പെറുക്കിവെക്കുകയായിരുന്നു.

നിന്റെ രൂപം ശിഥിലമെന്ന്,
രൂപരഹിതമെന്ന് ഞാന്‍ ശഠിച്ചു.

എന്റെയുള്ളില്‍ ഒരു പൊട്ടിയ കണ്ണാടിയായിരുന്നു.