Friday, June 27, 2008

അതിര്‍വരമ്പുകള്‍

കാഫ്ക, വിറ്റ്ഗെന്‍‍സ്റ്റൈന്‍‍, ഹോഫ്മന്‍സ്താള്‍: ഇവരെ ബന്ധിപ്പിച്ചുകൊണ്ട് വളരെ ദീപ്തമായ ഒരു തിരിച്ചറിവു നല്‍കുന്നു Waggish ഇവിടെ. മനുഷ്യാവസ്ഥയുടെയും, അസ്തിത്വത്തിന്റെയും, ഭാഷയുടെയും മറ്റും അതിര്‍വരമ്പുകളില്‍ നിന്നവരെന്ന നിലയില്‍ അവര്‍ ഒരുപാടു സാമ്യമുള്ളവരാണ്. അങ്ങനെയൊരു സാമാന്യത കണ്ടെത്തുന്നു എന്നതല്ല ഈ തിരിച്ചറിവിനെ അനന്യമാക്കുന്നത്.

കാഫ്ക മുഴുമിപ്പിക്കാതെ ഉപേക്ഷിച്ച ദി കാസില്‍ എന്ന നോവല്‍ ഒരു താക്കോലാണ്. Das Schlo എന്ന ജര്‍മന്‍ പദത്തിന്ന് “പൂട്ട്” എന്ന ഒരു അര്‍ത്ഥവുമുണ്ടെന്ന് വിദഗ്ദാഭിപ്രായം.നമുക്കു കിട്ടിയ പുസ്തകത്തിന്റെ അപൂര്‍ണമായ പ്രതിയില്‍ ആ പൂട്ട് തുറക്കുന്നില്ല. പക്ഷെ തന്റെ സുഹൃത്തിന്നെഴുതിയ കത്തില്‍ നോവലിന്റെ അവസാനത്തെക്കുറിച്ച് കാഫ്ക വ്യക്തമായ കാഴ്ചപ്പാട് നല്‍കുന്നു. കെ മരിച്ചുകഴിയുമ്പോഴാണ്, കാസിലില്‍ നിന്ന് കെ-യുടെ അസ്തിത്വത്തെക്കുറിച്ച്, ഒരു അറിയിപ്പെങ്കിലും വരുന്നത്. ഇനിയുമുണ്ട് താക്കോലുകള്‍. ഒരുപാട്. നമ്മുടെ അവ്യക്തമായ കാഴ്ചവട്ടങ്ങളെ പ്രഭാപൂരമാക്കുന്നവ. പലപ്പോഴും തന്റെ കഥകള്‍ കൂട്ടുകാരുടെ മുമ്പില്‍ വായിച്ചുകേള്‍പ്പിച്ച് അദ്ദേഹം ചിരിക്കുമായിരുന്നത്രേ.(എവിടെയാണിത് വായിച്ചതെന്ന് എത്ര ആലോചിച്ചിട്ടും ഓര്‍ക്കാന്‍ പറ്റുന്നില്ല.) ഇതിനോട് ചേര്‍ത്തുവായിക്കാവുന്ന മറ്റൊന്നുണ്ട്. “ട്രാക്റ്റസ്” എഴുതിക്കഴിഞ്ഞതില്‍ പിന്നെ വിയന്ന കേന്ദ്രമായി നിലനിന്നിരുന്ന ലോജിക്കല്‍ പോസിറ്റിവിസ്റ്റുകള്‍ക്ക് വിറ്റ്ഗെന്‍സ്റ്റൈന്‍ പ്രിയപ്പെട്ടവനായിരുന്നു. അദ്ദേഹം ഒരിക്കലും ആ കൂട്ടത്തിലെ അംഗമായിരുന്നില്ലെങ്കിലും. ആ കൂട്ടത്തിലുള്ളവര്‍ ട്രാക്റ്റസ് അടക്കം പല വിഷയങ്ങളും ചര്‍ച്ച ചെയ്യുന്ന സമയത്ത് വിറ്റ്ഗെന്‍‍സ്റ്റൈന്‍ അവര്‍ക്ക് പുറം തിരിഞ്ഞിരുന്ന് ടാഗോറിന്റെ കവിത വായിക്കുമായിരുന്നത്രേ! I feel sad, sad for some great seperation that happened on the first morning of existence: Tagore. മിനുക്കിമിനുക്കി വ്യക്തമാക്കാനുള്ള ഉദ്യമത്തിന്നൊടുവില്‍ ഭാഷ വഴുക്കുന്നതിനെക്കുറിച്ച് വിറ്റ്ഗെന്‍സ്റ്റൈന്‍ പറഞ്ഞു.
ഹോഫ്മന്‍സ്താള്‍ തനിക്കെന്തുകൊണ്ട് ഇനിയൊരിക്കലും എഴുതാനാവില്ല എന്നത് വ്യക്തമാക്കിക്കൊണ്ട് കത്തെഴുതി. മനുഷ്യാവസ്ഥയുടെ ദശാസന്ധികള്‍. അകലങ്ങളുടെ പ്രവാചകന്‍ പറയുന്നു:

for when the traveler returns from the mountain-slops into the Valley,
he brings, not a handful of earth, unasayable to others, but instead
some word he has gained, some pure word, the yellow and blue
gentian. Perhaps we are here in order to say: house,
bridge, fountain, gate, pitcher, fruit tree, window-
at most: column, tower....But to say them, you must understand,
oh to say them more intensely than the Things themselves
ever dreamed of existing.

Rainer Maria Rilke - Duino Elegies, Elegy-9

പറയുന്നതിലൂടെ, പേരിടുന്നതിലൂടെ എന്താണ് നാം കൈവരിക്കുന്നത്? ഫിലോസഫിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ തുടങ്ങുന്നത് തന്നെ പേരിടുന്നതിനെപ്പറ്റി വിശുദ്ധ അഗസ്റ്റിനില്‍ നിന്ന് ഒരു ഭാഗം ഉദ്ധരിച്ചുകൊണ്ടാണ്, വിറ്റ്ഗെന്‍‍സ്റ്റൈന്‍ .‍ ക്ഷുരസ്യധാരനിശിധാദുരത്യം എന്നത് പരിപൂര്‍ണ്ണമായും സത്യമായിരുന്നു വിറ്റ്ഗെന്‍‍സ്റ്റൈന്റെ യാത്രയില്‍. ഒടുക്കമെത്തിച്ചേരുന്നത് വഴുക്കുന്ന, മുന്നോട്ട് ചലിക്കാനാവാത്ത പ്രതലത്തില്‍. വീണ്ടും തിരിച്ച് പരുപരത്ത ഭാഷയിലേക്ക്.

0 comments: