Sunday, December 19, 2010

സ്ഥലഭാവങ്ങള്‍‍, കാഴ്ച, കിയരോസ്താമി

“നില്‍ക്കുക, പ്രിയരെ, എന്റെ പ്രാണസഖിയുടെ ഓര്‍മ്മകളില്‍ മിഴിനീര്‍പൊഴിക്കാന്‍ ഒരു നിമിഷം നമുക്ക്.
ഇവിടമാണ്, ധക്കൂലിനും ഹോമാലിനുമിടയിലെ ഈ മരുഭൂവിന്റെ ഓരത്താണ്, അവള്‍ വസിച്ചിരുന്നത്”

ഇമ്ര് ഉല്‍ ഖായിസിന്റെ പ്രസിദ്ധമായ കവിതയിലെ ഈ ആദ്യ വരികള്‍ മറ്റെന്തിനുമുപരി അതെഴുതപ്പെട്ട സ്ഥലത്തെക്കുറിച്ചുള്ള ക്ലിഷ്ടബോധത്തെ പ്രതിനിധാനം ചെയ്യുന്നുണ്ട്. ഇവിടെ ഒന്നിനൊന്ന് ബന്ധിക്കപ്പെടാത്ത, ഒറ്റപ്പെട്ട ഇടങ്ങളായാണ് സ്ഥലം എന്നത് മനുഷ്യജാതിക്ക് അനുഭവവേദ്യമാവുന്നത്, ഇത്തരം എത്തപ്പെടാനുള്ള, നിര്‍ത്തുവാനുള്ള പൊട്ടുകള്‍ക്കിടയിലെ ശൂന്യതയായാണ് മരുഭൂമി ജീവന്റെ നിലനില്‍പ്പിനെ കൊഞ്ഞനം കുത്തിക്കാണിക്കുന്നത്. കുന്ദേര വഴിയും (Route) പാതയും (Road) തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് എഴുതുന്നുണ്ട്, വഴിയുടെ നിലനില്‍പ്പിന്നാധാരം അത് രണ്ടിടങ്ങളെ ബന്ധിപ്പിക്കുന്നു എന്നതാണ്, അതു മാത്രമാണ്. അതേ സമയം ഒരു പാതയെന്നത് അതിലൂടെയുള്ള നീക്കത്തില്‍, ഒരോ ബിന്ദുവും നമ്മെ നില്‍ക്കാന്‍, തന്നെ കാണാന്‍ ക്ഷണിക്കുന്നു എന്ന്. ഇത്തരത്തില്‍ സ്ഥലത്തെ ആഘോഷിക്കുന്ന പാതകളില്ലാത്ത ഇടം എന്ന് വേണമെങ്കില്‍ ഇമ്ര് ഉല്‍ ഖായിസിന്റെ ചുറ്റുപാടിനെ വിശേഷിപ്പിക്കാവുന്നതാണ്. ഓരോ കാഴ്ചയും, ഒരോ ദൃശ്യവൃത്തവും കാഴ്ചയെന്ന മനുഷ്യാനുഭവത്തിനെതിരെ പല്ലിളിക്കുന്നു, കണ്ണിനുള്‍ക്കൊള്ളാനാവാത്ത, വ്യത്യാസങ്ങള്‍ തുഛമായ വിസ്തൃതിയുടെ വിരസത.

ഇനി മറ്റൊരുതരം സ്ഥലമുണ്ട്, എനിക്ക് പ്രിയപ്പെട്ട എന്റെ മണ്ണ്. എന്റെ ഭൂമി. ഇവിടം കാഴ്ചയിലെ ധാരാളിത്തം കൊണ്ട് നിറഞ്ഞെതെങ്കിലും, അതേ ആധിക്യം രണ്ടു തരത്തില്‍ കാഴ്ചയെന്ന അനുഭവത്തെ പരിമിതപ്പെടുത്തുന്നുണ്ട്. കണ്ണുകള്‍ പതിയുന്നിടം മിക്കപ്പോഴും കണ്ണിനെ മയക്കുകയും, പരപ്പ് എന്നതിന്റെ അഭാവം തിരികെത്തിരികെ കണ്ണയക്കല്‍ എന്നതില്‍ നിന്ന് കാഴ്ചക്കാരനെ പിന്‍വിളിക്കുകയും ചെയ്യുന്നുണ്ട്. പലപ്പോഴും വൃക്ഷലതാദികളില്‍ നിന്ന് വ്യതിരിക്തമായി ഭൌമപ്രതലം കാഴ്ചക്കാരനില്‍ തനതായ ഒരനുഭവം ഉണര്‍ത്തുന്നില്ല.

ഒരിക്കല്‍ ഹരിതാഭമാര്‍ന്നും, പിന്നൊരിക്കല്‍ നരച്ചും, പിന്നെ ചിലപ്പോള്‍ പൂവിട്ടും, ഇനിയുമൊരിക്കല്‍ മഞ്ഞിന്റെ കമ്പളമണിഞ്ഞും പരന്നും, ഉയര്‍ന്നും, തട്ടുകളായും സ്തിതിചെയ്യുന്ന പേര്‍ഷ്യയുടെ സ്ഥലസ്വഭാവം ഇതു രണ്ടുമല്ല. ഇവിടെ വഴികളില്ല, പാതകള്‍ മാത്രമേയുള്ളൂ. ഓരോ കണ്ണയക്കലുകളും കാഴ്ചയുടെ അനുഭൂതിയാണ്, ഒരു നിമിഷത്തെ ദൃശ്യം, മറഞ്ഞുപോയ മറ്റൊന്നിന്റെ, വരാനിരിക്കുന്നവയുടെ ഓര്‍മ്മകളില്‍, പ്രതീക്ഷകളില്‍ നനഞ്ഞാണ് കാഴ്ചക്കാരനുമുന്നില്‍ നില്‍ക്കുന്നത്.

ഇത്തരത്തിലുള്ള ഒരു തിരിച്ചറിവില്‍ നിന്ന് നോക്കിക്കാണുമ്പോള്‍ “...സ്ഥലത്തെ സമീപിക്കുന്നതിലെ സങ്കീര്‍ണ്ണതിലൂടെയാണ് കിയരോസ്താമി വളരെ വ്യക്തമായി സിനിമാപരമായ വിശേഷതയെക്കുറിച്ചുള്ള ചോദ്യം ഉന്നയിക്കുന്നത്”* എന്നു പറയുന്നതിന് കുറച്ചുകൂടെ തെളിച്ചം കൈവരുന്നുണ്ട്. വാഹനങ്ങളില്‍ നിന്ന് പുറത്തേക്ക് തിരിച്ചുവച്ചിരിക്കുന്ന ക്യാമറകള്‍ സ്ഥലത്തിന്റെ സിനിമയിലെ സാധാരണമായ പരിമിതിയെ ലംഘിക്കുന്നുവോ അല്ലയോ എന്നതല്ല, മറിച്ച് അത്തരമൊരു ‘തിരിച്ചുവെക്കല്‍’ സാധ്യമാക്കുന്ന സ്ഥലത്തിന്റെ സാന്നിധ്യം തിരയുകയാണ് നമ്മള്‍. ഈ കുറിപ്പിന് അതിലപ്പുറം സാധ്യതകളൊന്നുമില്ല.

*"...it is in the complexity of his handling of space that Kiarostami most roundly poses the question of cinematic specificity"

0 comments: