Wednesday, August 19, 2009

മനുഷ്യനായത് കൊണ്ട്

പിടികിട്ടുമെന്ന് നേര്‍ത്ത തോന്നല്‍ പോലുമില്ലാതെ, എന്നെ എക്കാലത്തും പിന്തുടരുന്ന പ്രശ്നങ്ങളിലൊന്നാണ് ജൂതവിദ്വേഷമെന്നത്. മനുഷ്യനേക്കാള്‍ ആഴത്തില്‍ അവന്റെ ചിന്തകളെ നിയന്ത്രിക്കുന്ന കാര്യകാരണബോധത്തിന്റെ അടിമയായത് മാത്രമല്ല, ഈ പ്രശ്നത്തെ അഴിച്ചഴിച്ചെടുക്കാന്‍ പ്രേരണായുവുന്നതെന്ന് ഞാന്‍ എന്നെത്തന്നെ വിശ്വസിപ്പിക്കുന്നു. പുസ്തകങ്ങളില്‍നിന്ന് പുസ്തകങ്ങളിലേക്ക്, പുസ്തകശാലകള്‍ വഴിഞ്ഞൊഴുകുന്നു, ഈ വിഷയത്തെക്കുറിച്ചുള്ള അപഗ്രഥനങ്ങള്‍. സിദ്ധാന്തങ്ങളും ഇനിയും സിദ്ധാന്തങ്ങളും. ഇതില്‍ ചിലവ രണ്ട് നൂറ്റാണ്ട് മുമ്പുണ്ടായിരുന്ന ചില തത്വചിന്തകന്മാരുടെ ചിന്താപദ്ധതികളെ ഓര്‍മിപ്പിക്കും. അല്ലെങ്കില്‍ ജപ്പാനിലെ പഗോഡകളെ - ഉള്ളില്‍ കയറിനിന്ന് പുറത്തേക്ക് നോക്കുക എന്നതില്‍നിന്ന് മാറി പുറത്തുനിന്ന് വെറുതെ പഗോഡയെ നോക്കുക എന്ന മാറ്റം. ജൂതവിദ്വേഷത്തെക്കുറിച്ച് പുലമ്പുകയല്ല എന്റെ ലക്ഷ്യം ഇവിടെ.
ഈയിടെ ഫിങ്കെത്സ്റ്റെയിന്റെ “ഹോളോഹോസ്റ്റ് ഇന്‍ഡസ്ട്രി - റിഫ്ലക്ഷന്‍സ് ഓണ്‍ ദി എക്സ്പ്ലോയിറ്റേഷന്‍ ഓഫ് ജ്യൂയിഷ് സഫറിങ്ങ്” വായിക്കാനിടയായി. പുസ്തകത്തിന്റെ സൈദ്ധാന്തികനിലവാരം (Scholarly Value) എത്രത്തോളമുണ്ടെന്നത് ചര്‍ച്ചചെയ്യപ്പെടാവുന്നതാണ്. ചില പ്രത്യേകവസ്തുതകള്‍ പുസ്തകത്തിന്റെ കര്‍ത്താവിനെ ഒരു പ്രത്യേകതരം ഭാഷയിലേക്ക് നയിക്കാവുന്നതാണ്. എഴുതിയ ആളുടെ വ്യക്തിജീവിതം വിഷയവുമായി വേദനയുളവാക്കും വിധം കെട്ടുപിണഞ്ഞതാവുകയും‍, ഇസ്രായേല്‍-പലസ്തീന്‍ പ്രശ്നത്തിന്റെ രാഷ്ട്രീയം ഇതുമായി ചേരുകയും ചെയ്യുമ്പോള്‍ അത് പ്രതിരോധിക്കാനാവാത്ത വിധം ചിന്തയിലും അതു വഴി ഭാഷയിലും വ്യക്തമായ നിഴലുകള്‍ വീഴ്ത്താതിരിക്കില്ല. ഫിങ്കിള്‍സ്റ്റെയിന്റെ ജീവിതവഴികള്‍ ഈ പുസ്തകത്തിന്ന് ഒരു നീണ്ട അടിക്കിറിപ്പായി വായിക്കാനാവും. പ്രൊ.ചോംസ്കി ഒരു ഓര്‍മ്മക്കുറിപ്പ് ഇവിടെ എഴുതിയത് നോക്കുക,
പക്ഷെ പുസ്തകം വായനക്കാരനില്‍ അവശേഷിപ്പിക്കുന്ന ഒരു വല്ലായ്മയുണ്ട്. ഉടനീളമുള്ള വ്യക്തിവേധമായ (ad hominem) പരാമര്‍ശങ്ങള്‍ക്കപ്പുറം, ഹോളോകോസ്റ്റ് ഇന്‍ഡസ്ട്രി ഉണ്ടാവുകയും, നിലനില്‍ക്കുകയും ചെയ്യുന്ന ഒരു ഭൂമികയെ ദൃശ്യമാത്രമാക്കുവാന്‍ ഈ എഴുത്ത് ഉപകരിക്കുന്നുവെങ്കില്‍. “ഹോളോകോസ്റ്റ് ഇന്‍ഡസ്ട്രി“ എന്ന സംജ്ഞ മനുഷ്യചരിത്രത്തിലെ കറുത്ത സംഭവമായ “നാസി ഹോളോകോസ്റ്റ്” എന്നതില്‍ നിന്ന് വ്യതിരിക്തമായി ആ സംഭവത്തെ ഒരു ഐഡിയോളജിയായി വളര്‍ത്തുകയും, അതു വഴി അതിനെ ധാര്‍മ്മികധാരണകളെ മറികടക്കുന്നതിനുള്ള ഉപാധിയായി മാറ്റുകയും ചെയ്യുന്നത് വിശദീകരിക്കുവാനായി എഴുത്തുകാരന്‍ ഉപയോഗിക്കുന്നതാണ്. ഹോളോകോസ്റ്റ് എന്നത് ഇത്രയ്ക്ക് പ്രാധാന്യമുള്ള ഒന്നായി ദൈനംദിനജീവിതത്തില്‍ വ്യാപിക്കുന്നത് 67-ലെ യുദ്ധത്തിന്ന് ശേഷമാണെന്ന് ലേഖകന്‍ വാദിക്കുന്നു.
പിന്നിട് അതിന്റെ മറപറ്റി വന്ന ചില പെരുംകള്ളന്മാരെക്കുറിച്ചെഴുതുന്നു. കോസിന്‍സ്കിയുടെ “ദി പെയിന്റഡ് ബേര്‍ഡ്”, വില്‍കോമിര്‍സ്കിയുടെ “ഫ്രാഗ്മെന്റ്സ്” എന്നിവ. അതിനെച്ചുറ്റിപ്പറ്റി പിന്നീട് വന്ന കോലാഹലങ്ങള്‍. വെള്ളപൂശലുകള്‍.
സ്വിറ്റ്സര്‍ലണ്ട്, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ നിന്ന് ജൂതമതസ്ഥരുടെ യുദ്ധകാലത്ത് നഷ്ടമായതെന്ന് അവകാശപ്പെടുന്ന വസ്തുവകകള്‍ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍‍. ഭീഷണികള്‍. ഒരു വിധത്തിലും സാധുവകാത്ത മരിച്ചവരുടെയും, രക്ഷപ്പെട്ടവരുടെയും കണക്കുകള്‍. അങ്ങനെയങ്ങനെ.
നിങ്ങളെയും ഒരു വല്ലായ്മ ബാധിക്കുന്നില്ലേ? ഹോളോകോസ്റ്റ് വിശദീകരിക്കുന്ന പോലെത്തന്നെ ക്ലേശകരമായ ഒന്നാണ് ഈ സംഭവങ്ങളില്‍ പലതും. ഉദാഹരണമായി “ഹിറ്റ്ലേര്‍സ് വില്ലിങ്ങ് എക്സിക്യൂഷണേര്‍സ്” എന്ന പുസ്തകം ഒരു സംഭവമായിരുന്നു. ജര്‍മനിയിലടക്കം. അതേസമയം കേര്‍ഷാ ജര്‍മന്‍ ജനതയുടെ മനോഭാവത്തെ വിശദീകരിക്കുവാന്‍, - പ്രത്യേകിച്ചും ബവേറിയന്‍ ജര്‍മനിയിലെ ജനങ്ങളുടെ - ഉപയോഗിക്കാവുന്ന പദങ്ങളെപ്പറ്റി നീളത്തില്‍ എഴുതുന്നുണ്ട്. ഉദാസീനത-നിഷ്ക്രിയമായ പങ്കുകൊള്ളല്‍ (Indifference-Passive Complicity) എന്നീ രണ്ട് സാദ്ധ്യതകള്‍. ലളിതസമവാക്യങ്ങളെ അപ്പടി നിരാകരിക്കുന്ന മനുഷ്യജീവിതപ്രദേശങ്ങള്‍. ആകെ മൊത്തം കുഴമ്പുപരുവമായത് കൊണ്ട് നിര്‍ത്തി.

Tuesday, August 11, 2009

നേരമ്പോക്ക്

എപ്പോഴാണ് വലിയക്ഷരങ്ങള്‍ വ്യാപകമാവുന്നത് എന്റെ കണ്ണില്‍ പതിഞ്ഞെതെന്നറിയില്ല. അത് തിരിച്ചറിയും മുന്‍പ് തന്നെ ഞാനും അതിന് അടിമപ്പെട്ട് തുടങ്ങിയിരുന്നു. ഒരു വാചകത്തിന്റെ തുടക്കത്തിലാണ് അക്ഷരം വ്യത്യസ്ഥമാവുന്നെതെന്ന് അഞ്ചാം ക്ലാസിലെ ഇംഗ്ലീഷ് അദ്ധ്യാപകന്‍ പറഞ്ഞത് ഇതെഴുതുമ്പോള്‍ തികട്ടിവരുന്നെങ്കിലും, സാധാരണ ഓര്‍ക്കാറേയില്ല. പോകെപ്പോകെ എല്ലാ വാചകങ്ങളിലും ചില പ്രത്യേക പദങ്ങളൊഴികെ എല്ലാ വാക്കുകളിലും വലിയക്ഷരം ഉപയോഗിക്കുന്നത് സര്‍വ്വസാധാരണമായി. ഞാന്‍ തന്നെ എഴുതിയ ചില കുറിപ്പുകള്‍ പിന്നീട് വായിക്കുമ്പോള്‍ ഞാനും അതുതന്നെ ചെയ്തിരുക്കുന്നുവല്ലോ എന്നോര്‍ത്ത് അത്ഭുതപ്പെട്ടിട്ടുണ്ട്. ഒരു വാചകത്തില്‍ പരിപൂര്‍ണ്ണമായും സമത്വം നിലനിന്നിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് എനിക്കറിയാം. പലപ്പോഴും നിഘണ്ടു തുറന്ന് നോക്കുമ്പോള്‍ വാചകത്തിന്റെ ആദ്യം വരാനുള്ള വാക്കുകളുടെ അടക്കാനാവാത്ത ആഗ്രഹം, താളുകളില്‍ മൂടല്‍മഞ്ഞുപോലെ ഉറഞ്ഞുകൂടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. തന്റെ ആദ്യാക്ഷരം വലുതാവുമ്പോള്‍ ഒരുപാടു തലയെടുപ്പോടെ വാചകത്തില്‍ അഭിമാനപൂര്‍വ്വം നില്‍ക്കാമെന്ന് അവയ്ക്കറിയാമായിരുന്നു. അല്ലെങ്കിലും നീണ്ടവാചകങ്ങളില്‍ ശ്രദ്ധിക്കപ്പെടാതെ ഒതുങ്ങിക്കൂടാനായി മാത്രമുണ്ടായ ചില പദങ്ങളുണ്ട്. വായനക്കാരന്‍ തന്നെ സൂക്ഷിച്ചു നോക്കുകപോലുമില്ലെന്ന് അവയ്ക്കറിയാം. അക്ഷരങ്ങളുടെ അനന്തസാദ്ധ്യമായ ചേര്‍ച്ചകളില്‍, എങ്ങനെയൊക്കെയോ പിറന്ന് നിലനില്‍ക്കുന്ന പാഴ്ജന്മങ്ങള്‍. ഒരു വാചകത്തിന്റെ ആദ്യമെത്തുകയെന്നത് അവയ്ക്ക് നേര്‍ത്ത, മോക്ഷച്ചുവയുള്ള തിരിച്ചറിയലുകളായിരുന്നു.

ഇനി അതുമില്ല.