Wednesday, November 4, 2009

ആനന്ദവര്‍ധനന്‍ മലയാളം ബ്ലോഗ് വായിക്കുന്നു, അഭിനവഗുപ്തനും

§ 1 ഇവര്‍ക്കുരണ്ടുപേര്‍ക്കും മോക്ഷം കിട്ടിയിട്ടുണ്ടാവില്ലെന്നും, പുനര്‍ജന്മമെടുത്ത് നമുക്കിടയില്‍ എവിടെയോ ഉണ്ടെന്നും വിചാരിക്കുക. [നിങ്ങള്‍ എന്നെ അപേക്ഷിച്ച് എവിടെ നില്‍ക്കുന്നു എന്നതനുസരിച്ചിരിക്കും പുനര്‍ജന്മസാധ്യതയൊക്കെ. സംശയങ്ങളുടെയും, സാദ്ധ്യതകളുടെയും വന്യത പോലും കണക്കിലെടുത്തു രൂപപ്പട്ടവയാണ്, നമ്മുടെ ദര്‍ശനങ്ങള്‍] സ്വാഭാവികമായും, ഖസാക്ക് എഴുതപ്പെട്ട ഭാഷ എന്ന നിലയിലെങ്കിലും അവര്‍ മലയാളം പഠിക്കാതിരിക്കില്ല.

§ 2 എലിയറ്റ്, ഫോര്‍ ക്വാര്‍ട്ടറ്റ്സ്, ചൂണ്ടുപലകകള്‍

'ഫോര്‍ ക്വാര്‍ട്ടറ്റ്സ്' എന്നത് പലപ്പോഴായി എഴുതിയ നാലു കവിതകള്‍ ഒന്നു ചേര്‍ന്നതാണ്, ചിലരെങ്കിലും അദ്ദേഹത്തിന്റെ മഹത്കൃതി എന്ന് വിശ്വസിക്കുന്നത്. എലിയറ്റിന്റെ സ്വയംക്രൈസ്തവവല്‍ക്കരണവും, മതപരതയും ആത്യന്തികസത്യവിചാരവുമൊക്കെ ചേര്‍ന്ന് 'പ്രില്യൂഡ്സ്' ഒക്കെ എഴുതിയ ആളേ അല്ല ഈ കവിതയെഴുതിയതെന്ന് തോന്നിക്കുന്നതരം വ്യത്യസ്തമാണ് ഈ കവിത. ഈ കവിതയെക്കുറിച്ച് ഒരു വിശദീകരണം എന്നത് ഈ കുറിപ്പിന്റെയും എന്റെയും പരിധിക്കുപുറത്താണ്.

നാല് കവിതകളിലൊന്നായ, 'ഈസ്റ്റ് കോക്കറിന്റെ രണ്ടാം പാദത്തില്‍ താഴെ എടുത്തെഴുതിയ വരികളുണ്ട്:

In that open field
If you do not come too close, if you do not come too close,
On a summer midnight, you can hear the music
Of the weak pipe and the little drum
And see them dancing around the bonfire
The association of man and woman
In daunsinge, signifying matrimonie-
A dignified and commodiois sacrament.
Two and two, necessarye coniunction,
Holding eche other by the hand or the arm
Whiche betokeneth concorde

1940-ല്‍ സ്റ്റോണിയര്‍ 'മി.എലിയറ്റ്'സ് ന്യൂ പോയെം' എന്ന പേരില്‍ 'ന്യൂ സ്റ്റേറ്റ്സ്മാനില്‍' ഒരു ആസ്വാദനക്കുറിപ്പെഴുതുന്നു, ഈസ്റ്റ് കോക്കറിനെപ്പറ്റി. പൊതുവെ വളരെയധികം പ്രകീര്‍ത്തിച്ചുകൊണ്ട് എഴുതപ്പെട്ട ഈ ലേഖനത്തില്‍, മുകളില്‍ കൊടുത്ത വരികളെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ് -

There the Elizabethan spelling imparts no flavour save perhaps one of pedantry; its only effect is to make us think, 'Well, I suppose Eliot, when he wrote that, was thinking of passages in Spenser's "Epithalamion".' Yet obviously to Eliot the whiff of the antique has an immediate, an emotional effect, like the reminiscences of Haydn in Profokiev's Classical Symphony. This is a purely literary failure and the more odd because of all poets Eliot is in certain directions the most precise in his effects. The drawbacks I have mentioned will not come as any surprise to Mr. Eliot's admirers.

(Emphasis added.)

അതായത് കവിതയില്‍നിന്ന് മുകളില്‍ എടുത്തെഴുതിയ വരികളിലെ സാഹിത്യപരമായ പരാജയത്തെക്കുറിച്ച് സംശയമേ ഇല്ല.

1941-ല്‍ 'സതേണ്‍ റിവ്യൂ'വില്‍ ജോണ്‍സണ്‍ സ്വീനി ഒരു ലേഖനം എഴുതുന്നു, 'ഈസ്റ്റ് കോക്കര്‍:എ റീഡിങ്ങ്' എന്ന പേരില്‍. സ്റ്റോണിയറുടെ കണ്ടെത്തലിനെയും, വിധിനിര്‍ണ്ണയത്തെയും പരാമര്‍ശിച്ചുകൊണ്ട്, സ്വീനി എന്തെഴുതുന്നു എന്നു നോക്കൂ...

[...]In Eliot's manner of doing it there is certainly no attempt at disguise or mystification. We are clearly invited to associate the lines with some specific feature of the literary past. And had Stonier seriously considered this point he would have had to look no further for a cue than the poem's title and the author's name. Coker is a small village near Yeovil on the borders of Dorsetshire and Somersetshire in England, reputedly the birthplace of Sir Thomas Elyot (?-1546), the author of 'The Boke named The Gouvernour' (1531). Chapter XXI of The Firste Boke is entitled 'Wherefore in the good ordre of daunsinge a man and a woman daunseth to gether.' And the opening paragraph of this chapter reads:

It is diligently to be noted that the associatinge of man and woman in daunsing, they bothe obseruinge one nombre and tyme in their meuynges, was not begonne without a speciall consideration, as well for the necessarye coniunction of those two persones, as for the intimation of sondry vertues, whiche be by them represented. And for as moche as by the association of a man and a woman in daunsinge may be signified matrimonie, I coulde in declarynge the dignitie and commoditie of that sacrament make intiere volumes…

തുടര്‍ന്നെഴുതുന്നത് ഇങ്ങനെ. "ദി ബുക്ക് നെയിംഡ് ദി ഗവേര്‍ണര്‍" എന്നത് ഇംഗ്ലീഷ് ഭാഷയിലെ ധാര്‍മികതയെ പ്രധാനവിഷയമാക്കുന്ന ആദ്യത്തെ പുസ്തകമാണ്. രണ്ടുപേരുടെയും - സര്‍ തോമസ് എലിയറ്റിന്റെയും, റ്റി.എസ്.എലിയറ്റിന്റെയും - ധാരണകളില്‍ വെറും സാമ്യമെന്നതിന്നപ്പുറത്ത് ദീപ്തമായ അന്തര്‍ദ്ധാരകളുണ്ടായിരുന്നു. വിശ്വാസമെന്നത് 'സാഹിത്യത്തില്‍ ക്ലാസിസിസം, രാഷ്ടീയത്തില്‍ രാജകീയത, മതത്തില്‍ ആംഗലക്രൈസ്തവത' എന്നു പറഞ്ഞ എലിയറ്റിന്റെ. ഫോര്‍ ക്വാര്‍ട്ടറ്റ്സിനെ ആപാദചൂഡം ചൂഴുന്ന ക്രൈസ്തവതയിലേക്ക്, നടന്നു കയറാന്‍ ഇതിലുമപ്പുറം ചുവപ്പുപരവതാനി വേണോ?

അല്ലെങ്കിലും, സ്റ്റോണിയര്‍ ഇതു വായിച്ചിരിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നേ ഇല്ല.

ആലോകാര്‍ത്ഥീ യഥാ ദീപശിഖായാം യത്നവാന്‍ ജന:
തതുപായതയാ തദ്വദര്‍ത്ഥെ വാക്യേ തദാദ്രിത:
അതായത് വാക്കുകളും, വാച്യാര്‍ത്ഥങ്ങളും മറ്റും സഹൃദയന്റെ കയ്യില്‍ നല്ല മാഗ് ലൈറ്റ് (ഗള്‍ഫ് രാജ്യങ്ങളില്‍ അധിവസിക്കുന്നവര്‍ക്ക്, അല്ലേല്‍ വേണമെങ്കില്‍, ഫെനിക്സ് ടി.കെ 40-ഓ മറ്റോ) ഞെക്കുവിളക്കുപോലെയാണെന്ന്. ഞെക്കണം. അതാണ് പ്രശ്നം.

§ 3 ആനന്ദവര്‍ദ്ധനന് നിയന്ത്രണം നഷ്ടപ്പെടുന്നു?

ശബ്ദാര്‍ത്ഥശാസനജ്ഞാനമാത്രേണൈവ ന വിദേയതേ
വിദേയതേ സാ ഹി കാവ്യാര്‍ത്ഥതത്വജ്ഞാനൈരേവ കേവലം.

വ്യാകരണത്തിന്റെയും, അക്ഷരസമ്പത്തിന്റെയും ഭാണ്ഡം തോളില്‍ തൂക്കി നടന്നാല്‍ കൂടിവന്നാല്‍ തോളുളുക്കും, സാഹിത്യത്തിന്റെ ഉള്ളകം തൊടണമെങ്കില്‍, വേറെ എന്തോ ഒന്ന് വേണം - കവ്യാര്‍ത്ഥത്തിന്റെ സത്തയെന്തെന്ന അറിവ്.
ചുരുക്കിപ്പറഞ്ഞാല്‍, നേരെചൊവ്വേ പ്രസ്താവിച്ചാല്‍, കൂടി വന്നാല്‍ മനസിലെത്തും, ധിഷണവ്യായാമം നടക്കും.

§ 4 പരാവര്‍ത്തനം, മറിച്ചുചൊല്ല്, സത്യമൂല്യം.

ഏതെങ്കിലും ഒരു കാവ്യപ്രസ്താവനയെ പരാവര്‍ത്തനം ചെയ്ത് സാധാരണവാക്യരീതിയിലേക്ക് കൊണ്ടുവരാനാവില്ലെന്നതിന്, പല കാരണങ്ങളുണ്ട്. ധ്വനി പരാവത്തനം ചെയ്ത്, സാമാന്യഭാഷാരൂപമായ പ്രസ്താവനയിലേക്ക്(Proposition) കൊണ്ടുവരുമ്പോള്‍, അതിന്റെ സത്യമൂല്യം(Truth Value), നിലനില്‍ക്കാതാവും. 'ഗംഗാതീരത്തെ ഗ്രാമം' എന്നതില്‍നിന്ന് ആ ഗ്രാമത്തിന് കൈവരുന്ന 'ദൈവികത' അത്തരം അര്‍ത്ഥം ആരോപിക്കുന്ന പ്രസ്താവനയില്‍ നിലനില്‍ക്കില്ല. വീണ്ടും - എലിയറ്റിന്റെ 'ബേണ്‍ട്ട് നോര്‍ട്ടണ്‍' എന്നതിനെ പരാവര്‍ത്തനം നടത്താനാവില്ലെന്ന്, പീറ്റര്‍ അക്ക്രോയിഡ് പറയുന്നത് ഈ അര്‍ത്ഥത്തിലാവണമെന്നില്ല.

പ്രതീയമാനം പുനരന്യദേവ
വാസ്തവസ്തി വാണീഷു മഹാകവീണം
യത് തത് പ്രസിധാവയവാതിരിക്തം
വിഭാതി ലാവണ്യാമിവാംഗനാസുഃ
(മഹത്തുക്കളായ കവികളുടെ വാക്കുകളില്‍ അക്ഷരാര്‍ത്ഥത്തിനുമപ്പുറം ഒരര്‍ത്ഥമുണ്ട്. സുന്ദരികളായ സ്ത്രീകളുടെ സ്വന്ദര്യം ഏതുവിധം അവരുടെ ശരീരാംഗങ്ങളില്‍നിന്ന് വ്യതിരിക്തമായി തിളങ്ങുന്നുവോ അതുപോലെ.)

§ 5 ഇബിനു ഖാല്‍ദൂം, ഓസ് വാള്‍ഡ് സ്പെഗ്ലര്‍, ഒലക്കേടെ മൂഡ്.

മനുഷ്യന്റെ ചരിത്രം, - അതായത് മാനസികപുരോഗതിയുടെ, മനുഷ്യസമൂഹത്തിന്റെ ചരിത്രം, അല്ലാതെ ആടിന്റെയും പട്ടിയുടെയുമല്ല - ഒരു അവസാനിക്കാത്ത കോണിപ്പടികള്‍ കയറിക്കൊണ്ടിരിക്കയല്ല എന്ന് ഞാനെന്നോട് തന്നെയാണ് പറയുന്നത്. അല്ലെങ്കില്‍ ആയിരം വര്‍ഷം മുമ്പെഴുതിയ വാക്കുകള്‍ തപ്പിയെടുത്ത് ഉറക്കമില്ലാത്ത മണിക്കൂറുകളില്‍ കട്ടന്‍ കാപ്പിയാക്കേണ്ടി വരില്ല, എനിക്ക്.

§ 6 ഹിപ്പോക്രൈറ്റ് ലെക്റ്റ്യുര്‍, മോ ഫ്രെറെ...

നിനക്കുമുണ്ട് പങ്ക്, പ്രിയപ്പെട്ട വായനക്കാരാ... ബൌദ്ധികമണ്ഡലം മുഴുവന്‍ നിറം വറ്റിയ വാക്കുകളുടെ ശവപ്പറമ്പുകളായതില്‍. ഇതില്‍ക്കൂടുതല്‍ പ്രതീക്ഷിക്കാന്‍ നിനക്ക് അവകാശമില്ല തന്നെ. വാക്കുകള്‍ നിങ്ങളില്‍, ചേമ്പിലയില്‍ മഴത്തുള്ളി വീണതുപോലെ, നനവിന്റെ ഒരംശം പോലും അവശേഷിപ്പിക്കാതെ നഷ്ടപ്പെട്ടുപോകുന്നുവെങ്കില്‍, മൌനത്തിന്റെ സാന്ദ്രതയിലേക്ക് കുടിയേറുക, വാക്കുകളും അതുചേര്‍ന്നുണ്ടാകാവുന്ന അര്‍ത്ഥങ്ങളും പരിമിതമാണോ? ദ്യോതിപ്പിക്കാവുന്നവ അനന്തമാണോ?

16 comments:

ഗുപ്തന്‍ said...

You are the most provocative call for conversion I ever heard, man. I hope a day will come when I will remember that with some satisfaction and say 'thank you, mate' :)

Not that I am ungrateful now; but to get to the level of satisfaction I need to read a lot of classics. :)

sree said...

വായിക്കുന്നതിനോട് പ്രതികരിക്കാനുള്ള ( to be responsive) മനസ്സുള്ളവന്‍ സഹൃദയന്‍ എന്ന വിശാലാര്‍ത്ഥത്തില്‍ സഹൃദയത്വത്തിന്റെ നിര്‍വ്വചനങ്ങളെ വ്യാപിപ്പിക്കുകയായിരുന്നില്ലെ യഥാര്‍ത്ഥത്തില്‍ സംസ്കൃത സൌന്ദര്യശാസ്ത്രത്തില്‍ എന്ന് ഒരു പ്രതിവാദം തോന്നിയിട്ടുണ്ട് ഈ വിഷയത്തില്‍ വരേണ്യം vs ജനകീയ മോഡല്‍ ഉത്തരാധുനിക വാഗ്വാദങ്ങളില്‍ ചിലതു കേള്‍ക്കുമ്പോള്‍ . “മനസ്സിലാക്കുന്നവന്റെ” മനസ്സിലാവലില്‍ അവന്റെ പ്രാവീണ്യം, പരീശീലനം, അവന്‍ internalise ചെയ്ത സര്‍വ്വതിനും ഉപരിയായി, അവന്റെ “ഹൃദയത്വത്തി”നല്ലെ ഊന്നല്‍ ? (വി.സി ശ്രീജന്‍റ്റെ ഉത്തരാധുനീകന്‍ രസസിദ്ധാന്ത വായനയ്ക്കൊടുവില്‍ തികട്ടിവന്ന ചോദ്യം നമ്മുടെ റ്റി.എസ്. എലിയറ്റ് തന്നെ പണ്ട് മിഡില്‍റ്റണ്‍ മ്യൂറിയെ പച്ചക്ക് തിന്നാന്‍ ഉപയോഗിച്ച “inner voice is not all inner" എന്ന ആയുധമല്ലെ ഇത് എന്നതാണ്...) അതായത് മനസ്സ്, ഹൃദയം എന്നൊക്കെ പറയുന്നത് ഏതളവുവരെ objective ആയിക്കാണാന്‍ കഴിയും വായനയില്‍ ? “സത്ത”, “കാവ്യാര്‍ത്ഥം“..വേണ്ട..മെറ്റഫിസിക്കല്‍ ഡിക്ഷന്‍ ഒക്കെ വേണ്ടാന്നു വയ്ക്കാം. എന്നാലും “ഉള്ളകം തൊടണമെങ്കില്‍ “ ഉള്ള് വേണം. ഒരുപക്ഷെ അതുമതി. അതെങ്കിലും വേണം.

പിന്നെ, ബ്ലോഗ് “വായിക്കാനുള്ളതു“ മാത്രമാണോ? എഴുതാനുള്ളതുമാത്രമാണോ? അല്ലെന്നുണ്ടെങ്കില്‍ , ആനന്ദവര്‍ധനനും അഭിനവഗുപതനും ഇവിടെ ഇത്രയൊക്കെയേ ചെയ്യാനുള്ളു താനും. സാഹിത്യം എന്നത് നിരീക്ഷണ/വിമര്‍ശാത്മകജീവിതത്തിന്റെ അസംഖ്യം മെത്തഡോളജികളില്‍ കേവലം ഒന്ന് മാത്രല്ലെ..

ഗുപ്തന്‍ said...

സംസ്കാരം (not culture in Eng, Samskara in Sanskrit) എന്നൊരു ഘടകം രസനിര്‍മിതിക്ക് അവശ്യമാണെന്ന് വായിച്ചിട്ടില്ലേ ടീച്ചറേ. :) അനുവാചകന്റെ ആര്‍ജിതാവബോധത്തെയാണ് അത് സൂചിപ്പിക്കുന്നത്.

വസ്തുതയുടെയും ആലങ്കാരികതയുടെയും (factual and figurative. ഹമ്മോ ഖസാക്ക് എഴുതപ്പെട്ട ഭാഷയല്ലായിരുന്നെങ്കില്‍ ഈ മലയാളത്തെ കൊന്നുകളയാമായിരുന്നു :)) സമ്മേളനത്തില്‍ നിന്നാണ് ധ്വനി. ആലങ്കാരികത സഹൃദയത്വം വഴി ഗ്രഹിക്കപ്പെടുന്നു എന്നുവച്ചാല്‍ തന്നെയും വസ്തുത അറിവുമായി ബന്ധപ്പെട്ടതാണ്. ഹൃദയത്തിന്റെ മേല്‍ക്കൈകൊണ്ട് മനസ്സിലാക്കുന്നതിന്റെ പ്രാധാന്യം കുറഞ്ഞുപോകുന്നൊന്നും ഇല്ല.

നിങ്ങള്‍ അക്കാഡമിക് ചിന്തകരെപ്പോലെ പ്രാചീനര്‍ (പിന്നെ ഞാനും) അറിവ് ആനന്ദം എന്നവയെ രണ്ടായി കണ്ടിരുന്നില്ലെന്ന് തോന്നുന്നുണ്ട്. മനസ്സെന്നാല്‍ ഇതുരണ്ടും മേളിക്കുന്ന ഇടമാണെന്നും. :)

ഗുപ്തന്‍ said...
This comment has been removed by the author.
ഗുപ്തന്‍ said...

ആര്‍ജിതാവബോധം എന്നാല്‍ മുഴുവന്‍ പ്രാവീണ്യവും പരിശീലനവും ആണെന്നൊന്നും മു.പ. അര്‍ത്ഥമാക്കുന്നില്ല.

അറിവോ രസാനുഭൂതിയോ വരേണ്യതയുമായോ വ്യവസ്ഥാപിത വിദ്യാഭ്യാസവുമായോ നേരിട്ട് ബന്ധപ്പെട്ടുമല്ല. കോടാലിക്കൈയ്യുണ്ടാക്കുന്നതിന് കവിക്ക് വഴങ്ങാത്ത അറിവും സൌന്ദര്യബോധവും വേണമെന്ന് ഫ്രോസ്റ്റമ്മാച്ചനെങ്ങാണ്ട് പറഞ്ഞിട്ടില്ലേ (ടീച്ചറിന്റെ സ്വന്തം വകുപ്പായതോണ്ട് തനിയെ തപ്പിപ്പിടിച്ചോ )

The Prophet Of Frivolity said...

എന്റമ്മച്ചീ ഇതേതാ സ്ഥലം? എന്റെ ബ്ലോഗില്‍ ചര്‍ച്ചയോ? എനിക്കു വയ്യ. എന്നെത്തല്ലിക്കൊല്ല്.
നിങ്ങള്‍ രണ്ടുപേരും കൂടെ എന്നെ ഒരു വഴിക്കാക്കും.

Guptan, I lost you in that first comment. Call for conversion?

ഗുപ്തന്‍ said...

ഓ..ബ്ലോഗ് വായന പരമാവധികുറച്ചിട്ട് ഉള്ള സമയം കൊണ്ട് മനുഷ്യന് വിവരം വയ്ക്കുന്ന വല്ലതും വായിക്കാന്‍ മുകളില്‍ കമന്റിട്ട മഹാനുഭാവയും ഈ ചര്‍ച്ചക്കൊക്കെ കാരണമായ കവിയുമുള്‍പടെ പലരും എന്നെ ഉപദേശിച്ചുതുടങ്ങിയിട്ട് കാലം കുറച്ചായി. ഇതൊക്കെ കാണുമ്പോഴാണ് ഇവരൊക്കെ പറയുന്നതില്‍ കാര്യമുണ്ടെന്ന് തോന്നുന്നത് :)

ഗുപ്തന്‍ said...

ഈശ്വരാ... ആ എഴുതിയതൊരുമാതിരി വല്ലാത്ത വാചകമായിപ്പോയി.


ഇവിടുത്തെ പോസ്റ്റുകള്‍ കാണുമ്പോള്‍ കൂടുതലായി വല്ലതും വായിക്കാന്‍ തോന്നുന്നുണ്ടെന്നേ ഉദ്ദേശിച്ചുള്ളൂ. പ്രത്യേകിച്ച് ക്ലാസ്സിക്കുകള്‍.

The Prophet Of Frivolity said...

തമാശ വിട്ടാല്‍ 1. ഭാരതീയ കാവ്യമീമാംസ ശ്രീ പറയുമ്പോലെ കലയെ സഹൃദയരായ സകലജനങ്ങള്‍ക്കും പ്രാപ്യം എന്ന രീതിയില്‍ കാണുകയാണോ എന്നെനിക്കറിയില്ല. തൊടണമെങ്കില്‍, അല്ലെങ്കില്‍ ഒരു എയിസ്തറ്റിക്ക് റപ്ചര്‍ നടക്കണമെങ്കില്‍ ചില മുന്നുപാധികള്‍ ആവശ്യമാണോ ഇല്ലയോ എന്നതാണ് വിഷയം. ആ ഉപാധിയെന്നതില്‍ ബോധപൂര്‍വ്വമല്ലാതെ പ്രവര്‍ത്തിക്കുന്നതും, ഉള്ളില്‍ അടിഞ്ഞുകൂടിയതുമായ എല്ലാം പെടുമെന്നതും. പലപ്പോഴും നമ്മള്‍ ആസ്വാദനം എന്ന് വിശ്വസിച്ച് വശാവുന്ന അവസ്ഥയെന്നത് എത്രത്തോളം ശരിക്കും അങ്ങെനെയാണ് എന്നതും. കാരണം സാമാന്യവല്‍ക്കരിക്കപ്പെട്ട (Generalized എന്നതിന് അതാണോ മലയാളം?) വികാരം എന്നതും ഒരു ആവശ്യകതയാണല്ലോ,
2. ഏത് കല എന്നതിനെയും, ആര് ആസ്വദിക്കും എന്നതിനെയും ഇമവെട്ടാതെ കണ്ണില്‍ക്കണ്ണില്‍ നോക്കിയാല്‍, നമുക്കു പലതും നേരിടേണ്ടിവരും. ഉത്തരം മിക്കവാറും ഒരാള്‍ എന്ത് നിലപാടെടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. സാംസ്കാരികവ്യവസായവും, അന്യവല്‍ക്കരണവും സത്യമാണെന്ന് വിചാരിക്കുന്നവര്‍ക്ക്, പക്ഷെ നിലപാടെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. അതിനുമപ്പുറം കലയിലൂടെ കൈവരുന്ന, അല്ലെങ്കില്‍ അപ്രഹെന്റ് ചെയ്യുന്ന അറിവിന്റെ ട്രുത്ത് വാല്യൂ എന്നതിന്റെ പ്രശ്നം ഒരു പാട് വലുതാണ്. മനുഷ്യസത്യം എന്ന ഒരു കാറ്റഗറി ഉണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഇന്ദ്രിയബദ്ധവും(Empirical), ശാസ്ത്രീയവുമായ സത്യങ്ങള്‍ക്കപ്പുറം, നീത്ഷെ മാതൃകയില്‍ ശൂന്യതാവാദത്തെ മറികടക്കാനെങ്കിലും. (ഗുപ്തന് ഇപ്പോ ഞാന്‍ അക്കാഡമിക്ക് അല്ലാന്ന് ഉറപ്പായില്ലേ?) ഈ പറയുന്നതൊക്കെ ഈ കുറിപ്പിന്റെയും അതിലുപരി എന്റെയും പരിധിക്കപ്പുറത്തുള്ളവയാണ്.
3. ഈ കുറിപ്പിലൂടെ ഞാന്‍ പറയാന്‍ ശ്രമിച്ച പ്രാധാനപ്പെട്ട ഒരു കാര്യമെന്നത് കാലാകാലങ്ങളില്‍ വരുന്ന സാഹിത്യമീമാംസകള്‍ എഴുത്തിനുമേല്‍ എങ്ങനെ ഒരു ഫീഡ്ബാക്കായി - നല്ലതോ തീയതോ(Positive or Negative) - പ്രവര്‍ത്തിക്കാം എന്നതായിരുന്നു.(സോഷ്യലിസ്റ്റ് റിയലിസം മോഡലല്ല.) ഒരേ സമയം ‘ധ്വനിപ്പിക്കുക’ എന്നത് ആവശ്യവും അതേ സമയം അതിനുള്ള ഉപാധികള്‍ - വാക്കുകള്‍, പ്രയോഗങ്ങള്‍ - എന്നിവയെ വ്യഭിചരിക്കുക എന്നത് ജീവിതവീക്ഷണമാക്കിയ ഒരു സാംസ്കാരികപരിസരത്തില്‍ ജീവിക്കേണ്ടിയും വരിക. അതിലാണ് ഒരു പക്ഷെ ഇതിന്റെയൊക്കെ കാതല്‍ - അങ്ങനെയൊന്നുണ്ടെങ്കില്‍ - നിലകൊള്ളുന്നത്. അതായത് എഴുത്തില്‍ പല രൂപഭാവ പരീക്ഷണങ്ങള്‍ അനുപേക്ഷണീയമാക്കുന്ന അതേ സാംസ്കാരികപരിസരമാണ്, അങ്ങനെയുണ്ടാവുന്ന എഴുത്തിനെ തള്ളിപ്പറയാനുള്ള മാനസികാവസ്ഥ സൃഷ്ടിക്കുന്നതും, നിലനിര്‍ത്തുന്നതും. അങ്ങനെ വരുമ്പോ ഇത് വീണ്ടും ഒരു സാംസ്കാരികവിമര്‍ശം ( Critique-ന് എന്താ മലയാളം?) എന്നതിലേക്ക് മടങ്ങും.

Guptan, sorry for being dumb, for I sometimes tend to understand everything except the obvious, as that Wilde guy said.

sree said...

ഭാരതീയം എന്നല്ല വെസ്റ്റേണ്‍ ഈസ്തെറ്റിക്സിലില്‍ റൊളാങ് ബാര്‍ത്ത് മുതല്പേരായവരില്‍ കൊണ്ടാടപ്പെട്ട റീഡര്‍ റെസ്പോണ്‍സ് തിയറി വരെ ഒന്നും യഥാര്‍ത്ഥത്തില്‍ ആസ്വാദകന് പ്രാപ്യമാവുന്നത് എന്ന നിലയ്ക്ക് കലയ്ക്ക് മാനദണ്ഡമുണ്ടാക്കിയിട്ടില്ല. ഞാന്‍ പറഞ്ഞത് ആനന്ദവര്‍ധനനെ ഉത്തരാധുനിക വധം നടത്തുക എന്നത് ഉത്തരാധുനികന്റെ ആവശ്യമാണ് എന്ന നിലയ്ക്കാണ്. അതായത് ആസ്വാദനത്തിനുള്ള മുന്നുപാധികള്‍ക്കുമപ്പുറം സാമാന്യമായ ഒരു ഇമോട്ടിവ് റെസ്പോണ്‍സ് കലയില്‍ സാധ്യമാണ് എന്ന നിലയ്ക്ക് ആനന്ദ്വര്‍ധനനെയും ധ്വനിയേയും വായിക്കേണ്ടത് ഉത്തരാധുനിക വിമര്‍ശത്തിന്റെയും ആവശ്യമാണ് എന്ന്. ഇല്ലെങ്കില്‍ സാംകാരികതയ്ക്കപ്പുറം കലയില്‍ ഒന്നുമില്ല്..ഇല്ലേ ഉവ്വോ എന്ന് തന്നെ ചോദിച്ചുകൊണ്ടിരിക്കേണ്ടി വരും. പ്രൊഫെറ്റ് പറയുന്ന കലയുടെ truth value സത്യത്തില്‍ കെട്ടിപ്പൊക്കി വച്ച സാമാന്യജനത്തിനു പ്രാപ്യമല്ലാത്ത ഒരു ഐവറി റ്റവര്‍ ആയിരുന്നു പണ്ട്. ഇന്ന് അതല്ല സ്ഥിതി. എന്നാലും കലയെ വേറിട്ടു നിര്‍ത്തുന്ന ആസ്വാദനത്തെ അനുഭവമാക്കുന്ന, ഉള്ളകങ്ങള്‍ തമ്മില്‍ സംവേദനം സാധ്യമാക്കുന്ന ഒരു തരംഗദൈര്‍ഘ്യം ഉണ്ട് എന്ന നിലയ്ക്ക് സഹൃദയത്വത്തെ de-aesthetice (?) ചെയ്യുക എന്നത് ഒരു ആവശ്യമാണ് എന്നു തോന്നുന്നു. നീഷെയുടേ ശൂന്യത moral vaccum ആണ്, aesthetic vaccum അല്ല എന്നു വരെ വേണെങ്കില്‍ ഞാന്‍ പറയും. ഈസ്തെറ്റിക്കലി നിര്‍മ്മിച്ചെടുക്കാവുന്ന ഒരു സ്വത്വ പ്രക്രിയയെക്കുറിച്ചും പറഞ്ഞുതുടങ്ങിവച്ചിട്ടില്ലെ ടിയാന്‍ ? അതായത് വായിച്ചെടുക്കുന്ന പോയെറ്റിക്സിനുപകരം, ജീവിക്കുന്നതിന്റെ പോയെറ്റിക്സ്. അങ്ങിനെയല്ലെ കല ജനകീയമാവേണ്ടതും? “ധ്വനിപ്പിക്കുക” എന്ന ആവശ്യമുള്ള സാഹിത്യം ഉപാധികള്‍ വ്യഭിചരിക്കുന്നത്, ഉപാധികളല്ല “ധ്വനനം” (?) തന്നെയാണ് കവിത എന്ന് വിളിച്ചുപറയുന്നത് ഒക്കെ വായനക്കൊപ്പം വായിക്കുന്ന ഇടവും വാക്കില്‍ നിന്ന് വേറെ പലതിലേക്കും കുടിയേറുന്നുണ്ട് എന്ന് ഓര്‍മ്മിപ്പിക്കുന്നു.

എന്തൊക്കെപറഞ്ഞാലും സാഹിത്യം എന്നത് ജീവിതത്തിന്റെ അനന്തമായ പ്രക്രിയകളില്‍ ഒന്നുമാത്രാണ് എന്നു തന്നെയാ അത് ഉപജീവനമാര്‍ഗ്ഗമാക്കിയിയിട്ടുള്ള ഈയുള്ളവളുടെ വിശ്വാസം. ഒരു കവിത മനസ്സിലാവാതെ പോയോണ്ട് ഒരുത്തനും ഇന്നുവരെ ചത്തതായി കേട്ടിട്ടില്ല. ഹല്ല പിന്നെ.

The Prophet Of Frivolity said...

മന‍സിലായി, ഞാന്‍ തെറ്റിദ്ധരിച്ചെന്ന്.

വായിക്കുന്നതിനോട് പ്രതികരിക്കാനുള്ള ( to be responsive) മനസ്സുള്ളവന്‍ സഹൃദയന്‍ [...] വരേണ്യം vs ജനകീയ മോഡല്‍ ഉത്തരാധുനിക വാഗ്വാദങ്ങളില്‍ ചിലതു കേള്‍ക്കുമ്പോള്‍.

ഈ വാചകം എനിക്ക് ഒന്നൊന്നര കണ്‍ഫ്യൂഷന്‍ ഉണ്ടാക്കി.

പ്രൊഫെറ്റ് പറയുന്ന കലയുടെ truth value സത്യത്തില്‍ കെട്ടിപ്പൊക്കി വച്ച സാമാന്യജനത്തിനു പ്രാപ്യമല്ലാത്ത ഒരു ഐവറി റ്റവര്‍ ആയിരുന്നു പണ്ട്.

അവിടെ ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് മറ്റൊന്നായിരുന്നു. കലയിലൂടെ സത്യം ദര്‍ശിക്കുന്നു എന്നു പറയുന്നത് തന്നെ എത്രത്തോളം ‘അനാലിറ്റിക്കലി’ ശരിയാണെന്ന്. ചിലര്‍ക്കുമാത്രം മനസിലാക്കാന്‍ സാധിക്കുന്നതാണോ, അല്ലയോ എന്നതല്ല എന്റെ പ്രശ്നം, ഇവിടെ. (അതതിന്റെ രാഷ്ട്രീയം. അതവിടെ നില്‍ക്കട്ടെ, തല്‍ക്കാലം) ഒരാള്‍ക്കെങ്കിലും പ്രാപ്യമാവുന്ന‍ ഒന്നുണ്ടെങ്കില്‍ അതു ശരിക്കും സത്യമാണോ എന്ന്. ചുരുക്കിപ്പറഞ്ഞാല്‍ “Does not the experience of art contain a claim to truth which is certainly different from that of science, but just as certainly not inferior to it?“ ഈ പ്രസ്താവന എങ്ങനെ വാലിഡേറ്റ് ചെയ്യുമെന്ന്.

അതായത് ആസ്വാദനത്തിനുള്ള മുന്നുപാധികള്‍ക്കുമപ്പുറം സാമാന്യമായ ഒരു ഇമോട്ടിവ് റെസ്പോണ്‍സ് കലയില്‍ സാധ്യമാണ് എന്ന നിലയ്ക്ക് ആനന്ദ്വര്‍ധനനെയും ധ്വനിയേയും വായിക്കേണ്ടത് ഉത്തരാധുനിക വിമര്‍ശത്തിന്റെയും ആവശ്യമാണ് എന്ന്.

ഉത്തരാധുനികന്മാര്‍ക്ക് എന്തിലാണ് പ്രശ്നമില്ലാത്തതെന്ന് എനിക്കറിയില്ല. സഹൃദയത്വം എന്നത് ജനിതകഘടനയില്‍ എഴുതിച്ചേര്‍ത്തതാണെന്ന് ആരെങ്കിലും പറഞ്ഞോ? ‘മുന്നുപാധികള്‍ക്കുമപ്പുറം’ എന്നത് ശ്രീ എങ്ങനെ ഉപയോഗിക്കുന്നു എന്ന് മനസിലായില്ല. സാധാരണീകരിക്കപ്പെട്ട വികാരങ്ങള്‍ ജനിപ്പിക്കണമെങ്കില്‍, ഈ മുന്നുപാധികള്‍ ആവശ്യമാണെന്നാണ്, ഞാന്‍ മനസിലാക്കിയത്. അതേസമയം ഈപ്പറയുന്ന ഉപാധികള്‍ ഏതെങ്കിലും ഒരു മനുഷ്യന് അപ്രാപ്യമാണെന്ന് പറയുകയാണെങ്കില്‍, ഗുരുതരമായ പ്രശ്നങ്ങള്‍ ഈ സിദ്ധാന്തത്തില്‍ വന്നുചേരും. രാഷ്ട്രീയമല്ല ഞാനുദ്ദേശിക്കുന്നത്, സിദ്ധാന്തത്തിന്റെ സാധുത തന്നെ. ആസ്വാദനം സാംസ്കാരികതയില്‍ അധിഷ്ഠിതമായാല്‍, Weltliteratur എവിടെക്കൊണ്ട് കെട്ടും? I am sometimes thinking of degrees of appreciation too.

എന്തൊക്കെപറഞ്ഞാലും സാഹിത്യം എന്നത് ജീവിതത്തിന്റെ അനന്തമായ പ്രക്രിയകളില്‍ ഒന്നുമാത്രാണ്.

ഇപ്പറഞ്ഞത് അഡോര്‍ണോ കേള്‍ക്കണ്ട. ;) എനിക്കത്രേം പോലുമുണ്ടോന്ന് സംശയാ, ഞാനാ പരിണാമമന:ശ്ശാസ്ത്രക്കാരുടെ പുരോഗതി കാത്തിരിക്ക്വാ.

വെള്ളെഴുത്ത് said...

ആ ഇതു ആള്‍ക്കാരെ കടത്തിവിട്ടു തുടങ്ങിയല്ലോ.. സന്തോഷം..ആ ഗംഗാതീരത്തെ ഗ്രാമമാണ് അതുമാത്രമാണ് ധ്വനിയെക്കുറിച്ചാലോചിക്കുമ്പോള്‍ മനസ്സില്‍ വന്നുകൂടാത്തത്.. എന്തൊരു പൊട്ട ഉദാഹരണം..
എല്ലാം ശരിയായി താങ്കളുടെ ലേബലുകള്‍ ഒഴിച്ച്...
ഞാന്‍ അഭിനവഗുപ്തനെ ഒന്നുകൂടി നോക്കാന്‍ പോകുന്നു..ആനന്ദവര്‍ദ്ധനനെയും (ബാക്കിയാരെയും വായിച്ചാല്‍ മനസ്സിലാവില്ല ആ അഡോണയെ ഒട്ടും..)

സുനീഷ് said...

ഒന്നും മനസ്സിലായില്ല! ഞാന്‍ എസ്. എസ്. എല്‍. സി. പാസാകാത്തതു കൊണ്ടായിരിക്കും. :-)
സോറി ഫോര്‍ ഓഫ്. മെനക്കെട്ടിരുന്ന് വായിച്ചെടുക്കണം.

sree said...

കാവ്യമീമാംസകള്‍ , കലയെ അപ്രാപ്യമാക്കുക തന്നെയാണ് ചെയ്യുന്നത് പ്രവാചകാ.
“സാധാരണീകരിക്കപ്പെട്ട വികാരങ്ങള്‍ ജനിപ്പിക്കണമെങ്കില്‍, ഈ മുന്നുപാധികള്‍ ആവശ്യമാണെന്നാണ്, ഞാന്‍ മനസിലാക്കിയത്. അതേസമയം ഈപ്പറയുന്ന ഉപാധികള്‍ ഏതെങ്കിലും ഒരു മനുഷ്യന് അപ്രാപ്യമാണെന്ന് പറയുകയാണെങ്കില്‍, ഗുരുതരമായ പ്രശ്നങ്ങള്‍ ഈ സിദ്ധാന്തത്തില്‍ വന്നുചേരും.“ സിദ്ധാന്തത്തില്‍ അല്ല പ്രശ്നം. കാരണം ശബ്ധം, അര്‍ത്ഥം, ബോധം (intuition),എന്നീ തലങ്ങളിലൂടെ കടന്ന് സഹൃദയന്‍ എത്തിച്ചേരുന്ന സവിശേഷതയാണ് രസം (aesthetical emotion) എന്നാണല്ലോ സിദ്ധാന്തം പറയുന്നത്. സാധാരണീകരിക്കപ്പെട്ട വികാരങ്ങള്‍ ജനിപ്പിക്കുന്നതല്ല കല എന്ന സാരത്തെ മെറ്റാഫിസിക്കലായ ഒരു സത്യവും ഇല്ല എന്ന വാദം വെച്ച് ഘണ്ഡിക്കുന്നതില്‍ പുതിയതായിട്ട് ഒന്നും ഉണ്ടാകുന്നില്ല എന്നാണ് ഞാന്‍ പറഞ്ഞുവന്നത്. സഹൃദയത്വം എന്നത് ഒരു aesthetically aroused sense ആണ്. സഹൃദയന്റെത് സുഖകരമായ അവസ്ഥ തന്നെയല്ല. it humbles one. it is intented to humble.

ധ്വന്യാലൊകത്തില്‍ ഒരു ഉദാഹരണമുണ്ട്. മൂലയ്ക്കിരിക്കുന്ന കുടം കാഴ്ച്ചപ്പെടുന്നുണ്ടെങ്കില്‍ കാണുന്നവന്റെ കാഴ്ചയല്ല, വെളിച്ചമാണ് അതിലെ കല. അതു കാഴ്ചയില്‍ തപ്പുന്നത് ശാസ്ത്രീയമാവാം, ഈസ്തെറ്റിക് ആവില്ല. (“കാഴ്ച” ഉള്ളവനെ വെളിച്ചം ഉള്ളു എന്നതിനെപ്പോലും “ഉള്‍ക്കാഴ്ച്ച“ കൊണ്ട് കലാപരമായി തോല്‍പ്പിക്കാം ;) കാഴ്ച്കയുടെ അളവുകൊണ്ടല്ല ശാസ്ത്രം പോലും വെളിച്ചത്തെ നിര്‍വ്വചിക്കുന്നത്. അല്ലെ? they cannot be measured against each other. അതുകൊണ്ട് മേല്‍പ്പറഞ്ഞ പ്രസ്താവന വാലിഡേറ്റ് ചെയ്യപ്പെടേണ്ടതേയില്ല എന്നാണ് എന്റെ പക്ഷം.

ഇനി അഡോണോ, ഹെബര്‍മാസ് എന്നൊകെ പറഞ്ഞു പേടിപ്പിക്കാന്‍ വന്നാലുണ്ടല്ലോ...

sree said...

*intended ;)

The Prophet Of Frivolity said...

ശ്രീയെന്നെ ഒരു പരുവമാക്കും. നേരെ ബന്ധപ്പെടാത്ത രണ്ടു കാര്യങ്ങള്‍ ഒന്നിച്ചാണ് ശ്രീ മനസിലാക്കിയത്. എന്റെ ഭാഷ അതിഗംഭീരമാണെന്ന് മാനസിലായി. അമ്മച്ചീ...
കാവ്യമീമാംസയില്‍ പ്രശ്നമുണ്ടാക്കുക കലയില്‍ “ശരിക്കും” സത്യമുണ്ടോ എന്ന അന്വേഷണമാണെന്നല്ല ഞാന്‍ പറഞ്ഞത്. ആ വിഷയം ഇവിടെ കൊണ്ടന്നതേ എന്റെ വലിയ തെറ്റ്. പറഞ്ഞുവന്നപ്പോ എഴുതിപ്പോയെന്നേ ഉള്ലൂ ശ്രീ. കഷ്ടകാലത്തിന് ആ നീത്ഷെയും മറ്റും വന്നപ്പോ വന്നുപോയതാണ്. ആധുനികോത്തരുടെ ശ്രീ പറഞ്ഞ എലീറ്റിസത്തിന്റെ പ്രശ്നത്തേക്കാള്‍, അതേ യുക്തികൊണ്ട് സമീപിച്ചാല്‍, ഈ സിദ്ധാന്തത്തില്‍ ചെല പ്രശ്നങ്ങള്‍ എന്നാണ് പറയാന്‍ ശ്രമിച്ചത്. ക്ലിയര്‍?

പിന്നെ ഞാന്‍ (ഉത്തരവാദിത്വം ഏല്‍ക്കുന്നു.) വലിച്ചിഴച്ചുകൊണ്ടുവന്ന സത്യത്തിന്റെ കാര്യം. - Let's agree to disagree, ok? For the time being, I am shelving raging discordance, dread etc. ;)
കൊറെക്കാലം ഒരു ഗ്രന്ഥം (tome എന്ന ഉദ്ദേശ്യത്തില്‍) കൊണ്ടനടന്നേന്റെയാ...

എന്റമ്മച്ചിയാണെ ഇനി അഡോര്‍ണോ ഇല്ല. ഹെബര്‍മാസ് എന്നാ എന്താ സാധനം? റേഷന്‍ കടയില്‍ കിട്ട്വോ?