Thursday, November 12, 2009

സമയവധം (ഏറ്റവും ബുദ്ധിമുട്ടുള്ള രീതിയില്‍, ഒരു പക്ഷെ)

1 § 1829 ഫെബ്രുവരി പന്ത്രണ്ടിന് ഗെഥ പറഞ്ഞതായി എക്കര്‍മാന്‍ രേഖപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. “മൊസാര്‍ട്ട് സംഗീതത്തിലാക്കണമായിരുന്നു, ഫോസ്റ്റ്.“ പക്ഷെ അതു നടന്നില്ല. തനിക്ക് പതിനാല് വയസും, മൊസാര്‍ട്ടിന്ന് ഏഴ് വയസുമായിരുന്നപ്പോള്‍, താന്‍ അയാളെ കണ്ടിട്ടുണ്ടെന്നും, പിന്നീടൊരിക്കല്‍, ഗെഥ പറയുന്നുണ്ട്. ഷില്ലര്‍ക്കെഴുതിയ കത്തില്‍ മൊസാര്‍ട്ടിന്റെ അകാലനിര്യാണം, നഷ്ടപ്പെടുത്തിയ സാധ്യകളെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്, ദുഃഖത്തോടെ?




2 § ഡോണ്‍ ജിയോവാനി എന്നത് മനുഷ്യസൃഷ്ടികളുടെ വൈശിഷ്ഠ്യത്തിന്റെ പാരമ്യതയില്‍ നില്‍ക്കുന്ന ഒന്നാണ്, ഡോണ്‍ ജിയോവാനിയുടെ കഥയല്ല, മൊസാര്‍ട്ടിന്റെ ഓപ്പറ. രണ്ടംഗങ്ങളില്‍, ദ പോണ്ടെയുടെ വരികള്‍ക്ക്, മൊസാര്‍ട്ട് മ്യൂസിക്ക് പകര്‍ന്നുണ്ടായതാണ്, ഡോണ്‍ ജിയൊവാനി ഓപ്പറ. ഒരു കലാസൃഷ്ടിയെന്ന നിലയില്‍ ഒരു പക്ഷെ, ഇതിന്റെ നില താരതമ്യങ്ങളില്ലാത്ത വിധം അത്യുന്നതങ്ങളിലാണ്, അതുകൊണ്ടാണ്, ഇതിനെക്കുറിച്ചെഴുതിന്നടത്ത് ഒരു ലേഖകന്‍, ഇതിനെ പാദരക്ഷ ഊരിവെച്ച് സമീപിക്കേണ്ടതാണ് എന്ന് പറയുന്നത്. അടിസ്ഥാന കഥ ഡോണ്‍ ജുആന്റെതാണെങ്കിലും, മൊസാര്‍ട്ടിന്റെ കൈതൊട്ട്, മറ്റെന്തോ ആയി രൂപമാറ്റം വന്ന ഒന്ന്. അടിസ്ഥാന കഥ തന്നെ മൊസാര്‍ട്ടിനാല്‍ രൂപഭേദത്തിന് പാത്രമായി എന്ന് ഒരു തരത്തില്‍ പറയാം. (ഒരോ എഴുത്തുകാരനും [കലാകാരനും?] അയാളുടെ തന്നെ മുന്‍ഗാമികളെ സൃഷ്ടിക്കുന്നു എന്ന് ബോര്‍ഹേസ്.) ഷായുടെ മാന്‍ ആന്റ് സൂപ്പര്‍മാനും ഇതിനോട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് നമുക്കറിയാം.


Szenes aus Goethes Faust - 01 Overture - Schumann


3 § കീര്‍ക്കഗാഡിന്റെ എഴുത്തുകളുടെ പല പ്രത്യേകതകളിലൊന്ന്, ഒരു ഞാണിന്മേല്‍ക്കളി പോലെയാണ് ആ എഴുത്തിലെ വാദം നീങ്ങുക എന്നതാണ്. ഒരുപാട് ക്ഷമയും, ശ്രദ്ധയും വായനക്കാരനില്‍നിന്ന് ആവശ്യപ്പെടുന്നവ എന്ന് അദ്ദേഹത്തിന്റെ എഴുത്തുകളെക്കുറിച്ച് പൊതുവെ പറയുവാന്‍ ഒരു കാരണം ഇതാവും. വഴുതിപ്പോയാല്‍, നിലയില്ലാതായേക്കാവുന്ന നേര്‍ത്തവരകളിലൂടെയുള്ള വാദഗതികള്‍. അത്തരത്തിലൊന്ന്, ഒന്നെങ്കില്‍-അല്ലെങ്കില്‍(Either-Or)1 എന്ന പുസ്തകത്തിന്റെ തുടക്കത്തിലുണ്ട് - ഡോണ്‍ ജിയോവാനിയുടെ അപദാനങ്ങള്‍ പാടുന്ന ഒരു നീണ്ട അദ്ധ്യായമാണത്. ഇവിടെ കീര്‍ക്കഗാഡിന് തെളിയിക്കേണ്ട അല്ലെങ്കില്‍ പറഞ്ഞുവെക്കുന്ന കാര്യങ്ങള്‍ ഒരുപാടാണ്. 1. പരിപൂര്‍ണ്ണമായും സാക്ഷാല്‍ക്കരിക്കപ്പെട്ട ക്ലാസിക്കല്‍ കലാസൃഷ്ടിയുടെ പ്രത്യേകതയെന്നത് അതിന്റെ ശില്പഭംഗിയും ഉള്ളടക്കവും എത്രത്തോളം പരസ്പരസംബന്ധിയായി നില്‍ക്കുന്നു എന്നതിലാണ് (ഇത് കാലഘട്ടത്തിന്റെ സൌന്ദര്യശാസ്ത്രവുമായി ഇഴചേര്‍ന്ന് നില്‍ക്കുന്നതാണ്.) 2.സംഗീതത്തിന്റെ സത്ത എന്നത് അതിന്റെ പ്രത്യക്ഷഭാവവും, അതുവഴി അത് വിഷയബന്ധിതമായ ആനന്ദം പ്രദാനം ചെയ്യുന്നു എന്നതുമാണ്. 3. ഡോണ്‍ ജിയോവാനി അതുകൊണ്ട് ഒരു കലാസൃഷ്ടി എന്ന നിലയില്‍ താരതമ്യമില്ലാത്ത ഒന്നാണ്. അല്‍പ്പം വിശദീകരിച്ചു പറഞ്ഞാല്‍...
വിഷയാനുരാഗമെന്ന ആദിരൂപം മനുഷ്യരൂപമെടുത്തുണ്ടായതാണ്, ജിയൊവാനി. അവിടെ ചിന്തയില്ല. തീരുമാനിച്ചുറപ്പിക്കലുകളില്ല. കുറ്റബോധമെന്നതില്ല. ഒരു ഭാവം, ഒരേയൊരു ഭാവം, അതിന്റെ ആദിമനൈര്‍മ്മല്യമാര്‍ന്ന്, ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് - വിഷയത്തിന്റെ നീണ്ട ചരടുകളിലൂടെ. വേറൊരു വിധത്തില്‍പ്പറഞ്ഞാല്‍, പത്യക്ഷതയെന്നത്, പരകോടിയില്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്ന അവസ്ഥ. ഇത്തരത്തില്‍ വിചിന്തനത്തിന്റെ പരിപൂര്‍ണ്ണമായ അഭാവമാണ്, ഡോണ്‍ ജിയോവാനിയെന്ന കഥാപാത്രത്തെ സംഗീതത്തിന്റെ സത്തയുമായി ബന്ധിപ്പിക്കുന്നത്. ഒരോ പ്രവൃത്തിക്കുമുമ്പുണ്ടാകാവുന്ന മനനവും, അതുനടപ്പിലാക്കുന്നതിനുള്ള പദ്ധതികളും ഉണര്‍ത്തുന്നതരത്തിലുള്ള ഒന്നല്ല, ജിയോവാനിയുടെ സത്തയുടെ ഘടന. കൃത്യത്തിന്റെ സാക്ഷാല്‍ക്കാരമോ, പരാജയമോ, അയാളുടെ ആന്തരലോകത്തിന് വിഷയീഭവിക്കുന്നില്ല തന്നെ. സാമാന്യകല്പനകളായ നിരാശ, പിന്‍ തിരിഞ്ഞുനോക്കല്‍, നഷ്ടബോധം, കുറ്റബോധം തുടങ്ങിയവ ഈ അവസ്ഥയില്‍ നിലനില്‍ക്കില്ല; അന്തഃകരണമെന്നത് ഇല്ലാതിരിക്കുന്നു എന്നതിലൂടെ.

ഈപ്പറഞ്ഞതിന്റെ മറുപുറമെന്ന നിലയില്‍ കീര്‍ക്കഗാര്‍ഡ് ഉയര്‍ത്തിക്കാട്ടുന്ന അവസ്ഥയാണ്, ഫോസ്റ്റ് എന്ന സങ്കല്‍പ്പം. ജിയോവാനിയുമായി ധ്രുവവ്യത്യാസം പേറുന്നതാണ്, ഒരു പക്ഷെ ജിയോവാനിയുടെ ഒപ്പം തന്നെ പാശ്ചാത്യസാംസ്കാരികപരിസരത്തില്‍ വേരോടിയിട്ടുള്ള ഫോസ്റ്റിന്റെ ആദിരൂപം. ആദ്യത്തേതില്‍ പ്രത്യക്ഷത സത്താഗുണമെങ്കില്‍‍, ഇവിടെ അത് വിചിന്തനമാണ്. മുകളില്‍ പറയുന്ന വാദഗതികള്‍ വെച്ച് ഫോസ്റ്റിന്റെ സംഗീതരൂപമെന്താവും? വീണ്ടും ഗെഥയിലേക്ക് വന്നാല്‍, ഇതിനുള്ള മറുപടി എങ്ങനെയാവുമായിരുന്നു? ആവോ...

---

കുറിപ്പ്.

1. ഇംഗ്ലീഷ് തലക്കെട്ടിലെ Either/Or എന്നത് തെറ്റാണ്, ഡാനിഷ് തലക്കെട്ട് Enten ‒ Eller എന്നാണ്. വ്യത്യാസം വളരെ വലുതാണ്.

2.പദാവലി.
1. Sensuousness = ഇന്ദ്രിയപരത.
2. Immediacy = പ്രത്യക്ഷഭാവം.
3. Form = ശില്പഭംഗി.
4. Content = ഉള്ളടക്കം.
5. Reflection = വിചിന്തനം

Wednesday, November 4, 2009

ആനന്ദവര്‍ധനന്‍ മലയാളം ബ്ലോഗ് വായിക്കുന്നു, അഭിനവഗുപ്തനും

§ 1 ഇവര്‍ക്കുരണ്ടുപേര്‍ക്കും മോക്ഷം കിട്ടിയിട്ടുണ്ടാവില്ലെന്നും, പുനര്‍ജന്മമെടുത്ത് നമുക്കിടയില്‍ എവിടെയോ ഉണ്ടെന്നും വിചാരിക്കുക. [നിങ്ങള്‍ എന്നെ അപേക്ഷിച്ച് എവിടെ നില്‍ക്കുന്നു എന്നതനുസരിച്ചിരിക്കും പുനര്‍ജന്മസാധ്യതയൊക്കെ. സംശയങ്ങളുടെയും, സാദ്ധ്യതകളുടെയും വന്യത പോലും കണക്കിലെടുത്തു രൂപപ്പട്ടവയാണ്, നമ്മുടെ ദര്‍ശനങ്ങള്‍] സ്വാഭാവികമായും, ഖസാക്ക് എഴുതപ്പെട്ട ഭാഷ എന്ന നിലയിലെങ്കിലും അവര്‍ മലയാളം പഠിക്കാതിരിക്കില്ല.

§ 2 എലിയറ്റ്, ഫോര്‍ ക്വാര്‍ട്ടറ്റ്സ്, ചൂണ്ടുപലകകള്‍

'ഫോര്‍ ക്വാര്‍ട്ടറ്റ്സ്' എന്നത് പലപ്പോഴായി എഴുതിയ നാലു കവിതകള്‍ ഒന്നു ചേര്‍ന്നതാണ്, ചിലരെങ്കിലും അദ്ദേഹത്തിന്റെ മഹത്കൃതി എന്ന് വിശ്വസിക്കുന്നത്. എലിയറ്റിന്റെ സ്വയംക്രൈസ്തവവല്‍ക്കരണവും, മതപരതയും ആത്യന്തികസത്യവിചാരവുമൊക്കെ ചേര്‍ന്ന് 'പ്രില്യൂഡ്സ്' ഒക്കെ എഴുതിയ ആളേ അല്ല ഈ കവിതയെഴുതിയതെന്ന് തോന്നിക്കുന്നതരം വ്യത്യസ്തമാണ് ഈ കവിത. ഈ കവിതയെക്കുറിച്ച് ഒരു വിശദീകരണം എന്നത് ഈ കുറിപ്പിന്റെയും എന്റെയും പരിധിക്കുപുറത്താണ്.

നാല് കവിതകളിലൊന്നായ, 'ഈസ്റ്റ് കോക്കറിന്റെ രണ്ടാം പാദത്തില്‍ താഴെ എടുത്തെഴുതിയ വരികളുണ്ട്:

In that open field
If you do not come too close, if you do not come too close,
On a summer midnight, you can hear the music
Of the weak pipe and the little drum
And see them dancing around the bonfire
The association of man and woman
In daunsinge, signifying matrimonie-
A dignified and commodiois sacrament.
Two and two, necessarye coniunction,
Holding eche other by the hand or the arm
Whiche betokeneth concorde

1940-ല്‍ സ്റ്റോണിയര്‍ 'മി.എലിയറ്റ്'സ് ന്യൂ പോയെം' എന്ന പേരില്‍ 'ന്യൂ സ്റ്റേറ്റ്സ്മാനില്‍' ഒരു ആസ്വാദനക്കുറിപ്പെഴുതുന്നു, ഈസ്റ്റ് കോക്കറിനെപ്പറ്റി. പൊതുവെ വളരെയധികം പ്രകീര്‍ത്തിച്ചുകൊണ്ട് എഴുതപ്പെട്ട ഈ ലേഖനത്തില്‍, മുകളില്‍ കൊടുത്ത വരികളെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ് -

There the Elizabethan spelling imparts no flavour save perhaps one of pedantry; its only effect is to make us think, 'Well, I suppose Eliot, when he wrote that, was thinking of passages in Spenser's "Epithalamion".' Yet obviously to Eliot the whiff of the antique has an immediate, an emotional effect, like the reminiscences of Haydn in Profokiev's Classical Symphony. This is a purely literary failure and the more odd because of all poets Eliot is in certain directions the most precise in his effects. The drawbacks I have mentioned will not come as any surprise to Mr. Eliot's admirers.

(Emphasis added.)

അതായത് കവിതയില്‍നിന്ന് മുകളില്‍ എടുത്തെഴുതിയ വരികളിലെ സാഹിത്യപരമായ പരാജയത്തെക്കുറിച്ച് സംശയമേ ഇല്ല.

1941-ല്‍ 'സതേണ്‍ റിവ്യൂ'വില്‍ ജോണ്‍സണ്‍ സ്വീനി ഒരു ലേഖനം എഴുതുന്നു, 'ഈസ്റ്റ് കോക്കര്‍:എ റീഡിങ്ങ്' എന്ന പേരില്‍. സ്റ്റോണിയറുടെ കണ്ടെത്തലിനെയും, വിധിനിര്‍ണ്ണയത്തെയും പരാമര്‍ശിച്ചുകൊണ്ട്, സ്വീനി എന്തെഴുതുന്നു എന്നു നോക്കൂ...

[...]In Eliot's manner of doing it there is certainly no attempt at disguise or mystification. We are clearly invited to associate the lines with some specific feature of the literary past. And had Stonier seriously considered this point he would have had to look no further for a cue than the poem's title and the author's name. Coker is a small village near Yeovil on the borders of Dorsetshire and Somersetshire in England, reputedly the birthplace of Sir Thomas Elyot (?-1546), the author of 'The Boke named The Gouvernour' (1531). Chapter XXI of The Firste Boke is entitled 'Wherefore in the good ordre of daunsinge a man and a woman daunseth to gether.' And the opening paragraph of this chapter reads:

It is diligently to be noted that the associatinge of man and woman in daunsing, they bothe obseruinge one nombre and tyme in their meuynges, was not begonne without a speciall consideration, as well for the necessarye coniunction of those two persones, as for the intimation of sondry vertues, whiche be by them represented. And for as moche as by the association of a man and a woman in daunsinge may be signified matrimonie, I coulde in declarynge the dignitie and commoditie of that sacrament make intiere volumes…

തുടര്‍ന്നെഴുതുന്നത് ഇങ്ങനെ. "ദി ബുക്ക് നെയിംഡ് ദി ഗവേര്‍ണര്‍" എന്നത് ഇംഗ്ലീഷ് ഭാഷയിലെ ധാര്‍മികതയെ പ്രധാനവിഷയമാക്കുന്ന ആദ്യത്തെ പുസ്തകമാണ്. രണ്ടുപേരുടെയും - സര്‍ തോമസ് എലിയറ്റിന്റെയും, റ്റി.എസ്.എലിയറ്റിന്റെയും - ധാരണകളില്‍ വെറും സാമ്യമെന്നതിന്നപ്പുറത്ത് ദീപ്തമായ അന്തര്‍ദ്ധാരകളുണ്ടായിരുന്നു. വിശ്വാസമെന്നത് 'സാഹിത്യത്തില്‍ ക്ലാസിസിസം, രാഷ്ടീയത്തില്‍ രാജകീയത, മതത്തില്‍ ആംഗലക്രൈസ്തവത' എന്നു പറഞ്ഞ എലിയറ്റിന്റെ. ഫോര്‍ ക്വാര്‍ട്ടറ്റ്സിനെ ആപാദചൂഡം ചൂഴുന്ന ക്രൈസ്തവതയിലേക്ക്, നടന്നു കയറാന്‍ ഇതിലുമപ്പുറം ചുവപ്പുപരവതാനി വേണോ?

അല്ലെങ്കിലും, സ്റ്റോണിയര്‍ ഇതു വായിച്ചിരിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നേ ഇല്ല.

ആലോകാര്‍ത്ഥീ യഥാ ദീപശിഖായാം യത്നവാന്‍ ജന:
തതുപായതയാ തദ്വദര്‍ത്ഥെ വാക്യേ തദാദ്രിത:
അതായത് വാക്കുകളും, വാച്യാര്‍ത്ഥങ്ങളും മറ്റും സഹൃദയന്റെ കയ്യില്‍ നല്ല മാഗ് ലൈറ്റ് (ഗള്‍ഫ് രാജ്യങ്ങളില്‍ അധിവസിക്കുന്നവര്‍ക്ക്, അല്ലേല്‍ വേണമെങ്കില്‍, ഫെനിക്സ് ടി.കെ 40-ഓ മറ്റോ) ഞെക്കുവിളക്കുപോലെയാണെന്ന്. ഞെക്കണം. അതാണ് പ്രശ്നം.

§ 3 ആനന്ദവര്‍ദ്ധനന് നിയന്ത്രണം നഷ്ടപ്പെടുന്നു?

ശബ്ദാര്‍ത്ഥശാസനജ്ഞാനമാത്രേണൈവ ന വിദേയതേ
വിദേയതേ സാ ഹി കാവ്യാര്‍ത്ഥതത്വജ്ഞാനൈരേവ കേവലം.

വ്യാകരണത്തിന്റെയും, അക്ഷരസമ്പത്തിന്റെയും ഭാണ്ഡം തോളില്‍ തൂക്കി നടന്നാല്‍ കൂടിവന്നാല്‍ തോളുളുക്കും, സാഹിത്യത്തിന്റെ ഉള്ളകം തൊടണമെങ്കില്‍, വേറെ എന്തോ ഒന്ന് വേണം - കവ്യാര്‍ത്ഥത്തിന്റെ സത്തയെന്തെന്ന അറിവ്.
ചുരുക്കിപ്പറഞ്ഞാല്‍, നേരെചൊവ്വേ പ്രസ്താവിച്ചാല്‍, കൂടി വന്നാല്‍ മനസിലെത്തും, ധിഷണവ്യായാമം നടക്കും.

§ 4 പരാവര്‍ത്തനം, മറിച്ചുചൊല്ല്, സത്യമൂല്യം.

ഏതെങ്കിലും ഒരു കാവ്യപ്രസ്താവനയെ പരാവര്‍ത്തനം ചെയ്ത് സാധാരണവാക്യരീതിയിലേക്ക് കൊണ്ടുവരാനാവില്ലെന്നതിന്, പല കാരണങ്ങളുണ്ട്. ധ്വനി പരാവത്തനം ചെയ്ത്, സാമാന്യഭാഷാരൂപമായ പ്രസ്താവനയിലേക്ക്(Proposition) കൊണ്ടുവരുമ്പോള്‍, അതിന്റെ സത്യമൂല്യം(Truth Value), നിലനില്‍ക്കാതാവും. 'ഗംഗാതീരത്തെ ഗ്രാമം' എന്നതില്‍നിന്ന് ആ ഗ്രാമത്തിന് കൈവരുന്ന 'ദൈവികത' അത്തരം അര്‍ത്ഥം ആരോപിക്കുന്ന പ്രസ്താവനയില്‍ നിലനില്‍ക്കില്ല. വീണ്ടും - എലിയറ്റിന്റെ 'ബേണ്‍ട്ട് നോര്‍ട്ടണ്‍' എന്നതിനെ പരാവര്‍ത്തനം നടത്താനാവില്ലെന്ന്, പീറ്റര്‍ അക്ക്രോയിഡ് പറയുന്നത് ഈ അര്‍ത്ഥത്തിലാവണമെന്നില്ല.

പ്രതീയമാനം പുനരന്യദേവ
വാസ്തവസ്തി വാണീഷു മഹാകവീണം
യത് തത് പ്രസിധാവയവാതിരിക്തം
വിഭാതി ലാവണ്യാമിവാംഗനാസുഃ
(മഹത്തുക്കളായ കവികളുടെ വാക്കുകളില്‍ അക്ഷരാര്‍ത്ഥത്തിനുമപ്പുറം ഒരര്‍ത്ഥമുണ്ട്. സുന്ദരികളായ സ്ത്രീകളുടെ സ്വന്ദര്യം ഏതുവിധം അവരുടെ ശരീരാംഗങ്ങളില്‍നിന്ന് വ്യതിരിക്തമായി തിളങ്ങുന്നുവോ അതുപോലെ.)

§ 5 ഇബിനു ഖാല്‍ദൂം, ഓസ് വാള്‍ഡ് സ്പെഗ്ലര്‍, ഒലക്കേടെ മൂഡ്.

മനുഷ്യന്റെ ചരിത്രം, - അതായത് മാനസികപുരോഗതിയുടെ, മനുഷ്യസമൂഹത്തിന്റെ ചരിത്രം, അല്ലാതെ ആടിന്റെയും പട്ടിയുടെയുമല്ല - ഒരു അവസാനിക്കാത്ത കോണിപ്പടികള്‍ കയറിക്കൊണ്ടിരിക്കയല്ല എന്ന് ഞാനെന്നോട് തന്നെയാണ് പറയുന്നത്. അല്ലെങ്കില്‍ ആയിരം വര്‍ഷം മുമ്പെഴുതിയ വാക്കുകള്‍ തപ്പിയെടുത്ത് ഉറക്കമില്ലാത്ത മണിക്കൂറുകളില്‍ കട്ടന്‍ കാപ്പിയാക്കേണ്ടി വരില്ല, എനിക്ക്.

§ 6 ഹിപ്പോക്രൈറ്റ് ലെക്റ്റ്യുര്‍, മോ ഫ്രെറെ...

നിനക്കുമുണ്ട് പങ്ക്, പ്രിയപ്പെട്ട വായനക്കാരാ... ബൌദ്ധികമണ്ഡലം മുഴുവന്‍ നിറം വറ്റിയ വാക്കുകളുടെ ശവപ്പറമ്പുകളായതില്‍. ഇതില്‍ക്കൂടുതല്‍ പ്രതീക്ഷിക്കാന്‍ നിനക്ക് അവകാശമില്ല തന്നെ. വാക്കുകള്‍ നിങ്ങളില്‍, ചേമ്പിലയില്‍ മഴത്തുള്ളി വീണതുപോലെ, നനവിന്റെ ഒരംശം പോലും അവശേഷിപ്പിക്കാതെ നഷ്ടപ്പെട്ടുപോകുന്നുവെങ്കില്‍, മൌനത്തിന്റെ സാന്ദ്രതയിലേക്ക് കുടിയേറുക, വാക്കുകളും അതുചേര്‍ന്നുണ്ടാകാവുന്ന അര്‍ത്ഥങ്ങളും പരിമിതമാണോ? ദ്യോതിപ്പിക്കാവുന്നവ അനന്തമാണോ?