Monday, November 10, 2008

ഞാന്‍ മനസ്സില്‍ പൂര്‍ണ്ണനല്ല

മഹത്തായ കലയുടെ അനന്യമായ ഭാവങ്ങളിലൊന്ന്, അത് നമുക്ക് പിടിതരാതെ ഒഴിഞ്ഞൊഴിഞ്ഞ് പോകുമെന്നതാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ശാസ്ത്രജ്ഞന്മാര്‍ അടക്കം ചെയ്ത ഈതററിയില്ലേ? അത് കൈപ്പിടിയില്‍ ഒതുക്കുന്നതിന്ന് സമമായ ഒരു അനുഭവമാണ് അവ്യാജമായ കല നമുക്കു നല്‍കുക. ഈ വിഷയത്തെ മറ്റൊരു വിധത്തില്‍ സമീപിക്കുകയാണെങ്കില്‍, ഇത്തരമൊരു സഹചര്യം അനിവാര്യമാവുകയെന്നത് ഒരു കലാസൃഷ്ടിയുടെ നിലനില്‍പ്പിനുതന്നെ അത്യന്താപേക്ഷിതമാണെന്ന് ബോദ്ധ്യമാവും. ഒരോ കലാസൃഷ്ടിയും അത് അഭിവ്യഞ്ജിപ്പിക്കുന്ന പ്രപഞ്ചത്തിന്റെ, അനുഭവലോകങ്ങളുടെ, അവസ്ഥാവിശേഷങ്ങളുടെ അതുവരെ നിലനിന്നിരുന്ന, മറികടക്കാനാവാത്തതെന്ന് തോന്നിപ്പിച്ചിരുന്ന മൌനത്തിന്നെതിരെയുള്ള ശൈശവത്തിന്റെ നിഷ്കളങ്കത നിറഞ്ഞ കൊഞ്ഞനം കുത്തലുകളാണ്, വെല്ലുവിളിയുടെ പരിഹാസം നിറഞ്ഞ പൊട്ടിച്ചിരിയാണ്. അതുകൊണ്ടുതന്നെ കലാസൃഷ്ടി അതിന്റേതായ ഭാഷയും, നിറങ്ങളും, ശബ്ദവും, വെളിച്ചവും സൃഷ്ടിക്കുന്നുണ്ട്. അസ്വാദകനെനോക്കി കലാകാരന്‍ ഒരോ നിമിഷവും പിറുപിറുക്കുന്നുണ്ട്, ഇത് ഇങ്ങനെയല്ലാതെ ഗ്രസിക്കുക സാദ്ധ്യമല്ല. മുന്നില്‍ വരുന്നതിനെയെല്ലാം ചിന്തയുടെ ചട്ടയിലൊതുക്കാനുള്ള ആസ്വാദകന്റെ ശ്രമം വിജയം കാണാതിരിക്കുന്നതിന്ന് മൂലഹേതു ആസ്വാദകന്റെ അപക്വമായ പ്രപഞ്ചവീക്ഷണമാണ്. അങ്ങനെ വരുമ്പോള്‍ കല നമ്മളറിയാതെ നമ്മില്‍ രൂഢമൂലമായ പരികല്പനകളെ പൊളിച്ചെഴുതുവാനുള്ള വിജ്ഞാപനപത്രമായിമാറുന്നു. വികലമായ വീക്ഷണങ്ങളുടെ മകുടോദാഹരണങ്ങളിലൊന്ന് എന്തിന്നും കാരണം ഉണ്ട് എന്ന മനുഷ്യന്റെ അപഹാസ്യമായ ബോധമാണ്,കാര്യകാരണമെന്നത് ലോകത്തെസമീപിക്കുന്നതിന്ന് മനുഷ്യന്‍ കണ്ടെത്തിയ ഒരു ഉപാധി മാത്രമാണെന്നും, ആധിഭൌതികമായ അടിത്തറയില്ലാത്തതാണെന്നും നമ്മള്‍ പലപ്പോഴും സ്വകര്യപൂര്‍വ്വം മറക്കുകയും, എല്ലാ സാഹചര്യങ്ങള്‍ക്കും അത് അവശ്യമാണെന്ന പിടിവാശി കൈക്കൊള്ളുകയും ചെയ്യുന്നു. അവബോധങ്ങളുടെ അപനിര്‍മ്മിതിയെന്നത് അതുകൊണ്ടുതന്നെ കലയുടെ സാക്ഷാല്‍ക്കാരത്തിന്ന് അത്യന്താപേക്ഷിതമായിത്തീരുന്നു. ‘പലഭാവികള്‍ക്ക്’ എന്ന ബോര്‍ഹേസിയന്‍ തിരിച്ചറിവ് ഇത്തരത്തില്‍ നമ്മില്‍ നിപതിക്കുന്ന ഒന്നാണ്. ‘ആരോഗ്യനികേതനം’ വായിച്ചുതീര്‍ന്ന ഒരു മനുഷ്യന്റെ അവസ്ഥയെന്നത് സ്വന്തം കിടപ്പുമുറിയില്‍ കിടന്നുറങ്ങി, മറ്റൊരു പ്രപഞ്ചത്തില്‍ ഉണര്‍ന്നെഴുന്നേറ്റവന്റേതാവുന്നത് ഇതിന്റെ വ്യക്തമായ ഉദാഹരണമായിക്കാണാവുന്നതാണ്. ഒരോപ്രപഞ്ചവും ഒരോ ഗണം നിയമങ്ങളും, അതില്‍നിന്നുളവാകുന്ന നിയാമകതകളും, അത് മനുഷ്യനില്‍ നിര്‍മ്മിക്കുന്ന പ്രതികരണങ്ങളുടെ ഒരു പട്ടികയും ചേര്‍ന്നതാണ്. കല നമ്മളില്‍ സൃഷ്ടിക്കുന്ന ‘മധുരമായ ആശങ്ക’, വളരെ ക്ഷണഭംഗുരമെങ്കിലും സൂക്ഷ്മമായ അവലോകനത്തില്‍ മുമ്പ് പറഞ്ഞ ഗ്രസിക്കാനുള്ള ദുഷ്കരതയിലേക്ക് വെളിച്ചം വീശുന്നതാണ്. ഒരു മഹത്തായ ആശയത്തെ സാധാരണമായ ആശയത്തില്‍നിന്ന് വ്യത്യസ്തമാക്കുന്നതിന്നെക്കുറിച്ചെഴുതുന്ന മ്യൂസില്‍ ഇങ്ങനെ പറയുന്നു:
"...മഹത്തായ ആശയമെന്നത് ദ്രവമായ അവസ്ഥയില്‍ നിലനില്‍ക്കുകയും, അതിലൂടെ ആത്മാവ് അനന്തമായ ഒരുതലത്തിലേക്ക് പ്രവേശിക്കുകയും, അതേസമയം, പ്രപഞ്ചത്തിന്റെ പരപ്പ് ആത്മാവിലേക്ക് തിരിച്ച് പ്രവേശിക്കുകയും, ആയതിനാല്‍ എത്
അനന്തതയെ പ്രതിനിധാനം ചെയ്യുന്നുവെന്നും, ഏത് ആത്മാവിന്നെ പ്രതിനിധാനം ചെയ്യുന്നുവെന്നും തിരിച്ചറിയാനാവത്ത ഒരു സാഹചര്യം സംജാതമാവുകയും ചെയ്യുന്നു."

(റില്‍ക്കെയ്ക്ക് പിക്കാസ്സോയുടെ ‘La Famille des Saltimbanques‘ന്റെ സാമീപ്യത്തിന്നായി ഫ്രൌ കൊയെനിഗിന്ന്, അവരുടെ വീട്ടില്‍ താമസിക്കാന്‍ അനുവാദം തേടിക്കൊണ്ട് കത്തെഴുതാനും, ആ ചിത്രത്തിനൊപ്പം നാലുമാസം താമസിക്കാനും പ്രേരണയായ മനോഭാവത്തെ പിന്തുടരേണ്ടതുണ്ട്. കപ്പൂസിന്നെഴുതിയ കത്തിലെ ‘കലയ്ക്ക് അതിന്റെ സ്വന്തമായ ജീവിതമുണ്ട്’ എന്ന അദ്ദേഹത്തിന്റെ വാചകത്തെക്കടന്നുപോവുകയാ‍ണ്, നമ്മളിവിടെ.)

എന്താണീ അവസാനിക്കാത്തതെന്ന് തോന്നിപ്പിക്കുന്ന ബൌദ്ധികാതിസാരത്തിന്ന് ഹേതുവെന്ന് അല്ലേ? ഹോണ്ടുരാസുകരനായ ഹൊറേഷ്യോ കാസ്റ്റെല്ലാനോസ് മൊയയുടെ ന്യൂ ഡയറക്ഷന്‍സ് പ്രസിദ്ധപ്പെടുത്തിയ ‘സെന്‍സ് ലെസ്സ്നെസ്സ്‘ എന്ന പുസ്തകമാണ് ഈ പുരാണത്തിന്റെ വൃത്താന്തം. (കാമുകന്‍ കാമുകിയെപ്പറ്റി വിവരിക്കുന്നത് പോലെ, തുടക്കത്തിലേ വിധിനിര്‍ണ്ണയിക്കപ്പെട്ടതാണ് ഈ അപദാനത്തിന്റെ ഭാവി: വാക്കുകളില്‍ ഒതുങ്ങുകയില്ലെന്നല്ല, അവള്‍ വാക്കുകള്‍ക്ക് അപ്രാപ്യമാണെന്ന് ആദ്യനിമിഷത്തില്‍ത്തന്നെ ഒരു വിധികല്‍പ്പിക്കപ്പെടുന്നുണ്ട്. പ്രേമത്തിന്റെ ഭാഷയ്ക്ക് ഈ മുന്‍-നിര്‍ണ്ണയത്തില്‍നിന്ന് മോചനമില്ല.) ഈ ഇന്റര്‍നെറ്റ് മുഴുവന്‍ തപ്പിനടന്നാല്‍ നിങ്ങള്‍ കാണുന്നത് ആ പുസ്തകത്തിന്നെ തൊടാനുള്ള പരിശ്രമമാണ്, കാമുകന്‍ കാമുകിയെ ഗ്രസിക്കാന്‍ ശ്രമിക്കുന്നത് കണക്കെ. മോയ ചിരിക്കുന്നുണ്ടാവണം! ഹേയ് ഇതിങ്ങിനെയല്ലാതെ-ഞാന്‍ ചെയ്തതുപോലെയല്ലാതെ-ഗ്രഹിക്കുക വയ്യ!
'ഞാന്‍ മാ‍നസികമായി പൂര്‍ണ്ണമല്ല' എന്ന റിപ്പോര്‍ട്ടിലെ വാചകത്തില്‍ നിന്നും, ഈ രാജ്യത്തെ മുഴുവന്‍ മനുഷ്യരുമാണ് മാനസികമായി പൂര്‍ണ്ണരല്ലാതിരുന്നത് എന്നതിലൂടെ, എഡിറ്റിങ്ങ് ചെയ്യുന്ന കഥാപാത്രം താനും മാനസികമായി പൂര്‍ണ്ണനല്ല എന്നതില്‍ നിര്‍ത്തുന്നു. പക്ഷെ അവസാ‍നിക്കുന്നില്ല, അവിടെ. വായനക്കാരന്‍ അപ്പോഴേക്കും, മാനസികമായി പൂര്‍ണ്ണനല്ലാതായിത്തീര്‍ന്നിട്ടുണ്ട്. അല്ലെങ്കില്‍ നമ്മള്‍ മാനസികമായി പൂര്‍ണ്ണരായിരുന്നോ, എപ്പോഴെങ്കിലും? വായനക്കിടയില്‍ എപ്പോഴാണ് ഞാനും നിങ്ങളും, പേരറിയാത്ത, നറേറ്ററായി മാറിയത്? എപ്പോഴാണ് സ്ഥലകാലങ്ങളിലെ വ്യതിയാനങ്ങള്‍ നിങ്ങള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയത്? ഞാന്‍ മാനസികമായി പൂര്‍ണ്ണനല്ല.
ഞാന്‍ മാനസികമായി പൂര്‍ണ്ണനല്ല.ഇനിയും മറ്റൊരു വിധത്തില്‍ മോയ വായനക്കാരനോട് ചോദിക്കുന്നു. ഹോട്ടല്‍ റുവാണ്ട കണ്ട് നിങ്ങളെന്താണ് ചെയ്തത്? സത്യം, നിങ്ങള്‍ മാനസികമായി പൂര്‍ണ്ണനല്ല. നമ്മളെപ്പോഴാണ് നിശ്ശബ്ദമായ പരിപൂര്‍ണ്ണദഹനം (Silent Holocaust) കാണുന്നത്? പോട്ടെ, നമ്മളെപ്പോഴാണ്, എന്തെങ്കിലും കാണുന്നത്?
ഇത് മക്കോണ്ടോയല്ല, ഗോട്ടിമാലയാണ്, ഇവിടെയെങ്ങും പുഷ്പവര്‍ഷത്തില്‍ തെരുവുനിറയുകയും, അതു നീക്കം ചെയ്യാനാരും പാടുപെടുകയും ചെയ്യുന്നില്ല. ഇനി തിരിച്ചിറക്കത്തിന്റെ പര്‍വ്വമാണ്, കാഴ്ചയുടെ, ബോധത്തിന്റെ സമതലങ്ങളിലേക്ക് തിരിച്ചിറങ്ങുന്നതിന്റെ പര്‍വ്വം. അസ്തിമജ്ജയെഘരീഭവിപ്പിക്കുന്ന വിവരണങ്ങള്‍ നിറഞ്ഞ, ആയിരത്തിഒരുന്നൂറ് പുറമുള്ള ഒരു നരഹത്യാറിപ്പോര്‍ട്ട് എഡിറ്റ് ചെയ്യാ‍നിറങ്ങിയ നറേറ്ററുടെ കയ്യില്‍ ഇരകളുടെ അനുഭവങ്ങള്‍ കാവ്യാംശം തേടാനുള്ള വാചകങ്ങളായി മാറുന്നുവെങ്കില്‍, അല്‍ഭുതപ്പെടരുത്. തിരക്കിനിടയില്‍ കിട്ടുന്ന ഒരോ അവസരവും താന്‍ കണ്ടുമുട്ടുന്ന സ്ത്രീകളെ കിടക്കയിലേക്കെത്തിക്കുന്നതിനേക്കുറിച്ചുള്ള കല്പനകളില്‍ വിനിയോഗിക്കപ്പെടുന്നുവെങ്കില്‍ മൂക്കില്‍ വിരല്‍ വെയ്ക്കേണ്ടതില്ല. തനിക്ക് പണിയാനാവും (Screw) എന്ന് ഉറപ്പിച്ച ഒരു പെണ്ണുമായുണ്ടാവുന്ന സംഗമത്തിന്റെ വിവരണം, അവള്‍ തുടക്കത്തിലേ താങ്കള്‍ക്ക് ഞാന്‍ വായിലെടുത്തുതരണോ, അതോ കൈകൊണ്ടു ചെയ്താല്‍ മതിയോ എന്ന് ചോദിക്കുന്നതിലൂടെ തീര്‍ക്കപ്പെടുന്ന കോമിക്ക് അവസ്ഥ കണ്ടും കണ്ണുതള്ളേണ്ടതില്ല. സത്യം വദിഷ്യാമി.

ഇനി മറ്റൊരു വിധത്തില്‍ അലോചിക്കുക. നിങ്ങള്‍ ഗോട്ടിമാല:നുങ്കാ മാസ് വായിക്കുന്നു, ഒരു ഒഴുവുദിനപ്രാഭാതത്തിന്റെ താഴ്വരയിലിരുന്ന്. ഇടയ്ക്കെവിടെയോവെച്ച് നിങ്ങളുടെ രക്തം കട്ടപിടിച്ചേക്കാം. ഒരു നിമിഷാര്‍ദ്ധത്തേക്ക്. പിന്നീടോ? ഉച്ചഭക്ഷണം. ഉച്ചയുറക്കം. വീട്ടുസാധനങ്ങള്‍ വാങ്ങല്‍.
ഞാന്‍ മാനസികമായി പരിപൂര്‍ണ്ണനല്ല. ആരും ഡോ.റ്യൂക്സായി മാറിയുമില്ല.
ഓടിയോടി യൂറോപ്പിലെത്തിയ പ്രധാനകഥാപാത്രം നിങ്ങളോട് പറയും: നമുക്കൊക്കെ അറിയാം അരാണ് കൊലപാതകിയെന്ന്....