Sunday, September 7, 2008

(ആ)ശങ്ക, കവിതയിലെ കാട് തുടങ്ങിയവ ചേരുന്ന ഒരു ഒഴിവുദിനപ്രഭാതം

മലവെള്ളത്തില്‍ നിറം മാറിയ പുഴയുടെ കരയില്‍ നിന്ന് ചാടണോ വേണ്ടയോ എന്ന ഒരുനിമിഷത്തെ ശങ്കയ്ക്കൊടുവില്‍ ചാടുകതന്നെചെയ്യുമെന്ന് അറിയാമെങ്കിലും ആ ശങ്കയ്ക്കുപകരം വെക്കാന്‍ മറ്റൊന്നുമില്ലെന്ന തിരിച്ചറിയാത്ത അറിവ് മലവെള്ളമായി ഒഴുകി മനസ്സിന്റെ നിറം മാറ്റുന്ന കാലങ്ങള്‍ക്കിപ്പുറമുള്ള മറ്റൊരുനിമിഷത്തില്‍ ഞാന്‍ ഷിംബോര്‍സ്കയുടെ കവിതയിലേക്ക് കുടിയേറിപ്പാര്‍ത്താലോ എന്ന് ശങ്കിക്കുന്നതും;

ചാടിക്കഴിയുകയും എന്നാല്‍ പുഴയുടെ നിസ്സംഗമായ പ്രതലത്തിലെത്തുകയും ചെയ്യുന്നതിനിടയിലെ ഒരു നിമിഷാര്‍ദ്ധം ശതകോടി യുഗങ്ങളായി മാറിയെന്ന അറിവ് മനസ്സില്‍ പതിയും മുന്‍പേ പുഴയില്‍ നെഞ്ചിടിച്ച് നിപതിക്കുന്നത് തിരിച്ചറിവുകളെ മായ്ച്ചുകളയാനുള്ള പ്രപഞ്ചത്തിന്റെ ഗൂഢപദ്ധതിയുടെ ഭാഗമാവണമെന്നത് മറ്റൊരുമലവെള്ളപ്പാച്ചിലായി മനസ്സില്‍ പതിക്കുന്നതും;

പുഴയൊഴുകുന്നത് മുറിച്ചുനീന്തുന്നവനുമുമ്പില്‍ പരാജയപ്പെടാതിരിക്കാനുള്ള മറ്റൊരു തന്ത്രത്തിന്റെ വിദഗ്ധമായ സ്ഫുരണമാണെന്ന് ഒരു ചിന്ത നിറയുന്നതും മുമ്പ് നീയെന്നെ തോല്പിച്ചെങ്കിലും ഇന്ന് മലവെള്ളമാണ് നിനക്കെന്നെ തൊടാനാവില്ലെന്ന് മന്ത്രിക്കുന്നത് എനിക്ക് കേള്‍ക്കാമെന്നും എല്ലാമെല്ലാം പ്രപഞ്ചത്തില്‍ കള്ളനും പോലീസും കളിക്കുകയാണെന്നും;

ഞാന്‍ മുങ്ങാംകുഴിയിട്ടുവന്ന് അടിത്തട്ടിലേക്കടുക്കുന്തോറൂം പുഴയ്ക്ക് മറ്റാരുമില്ലാത്ത ഉറക്കമുറിയെങ്കിലും വസ്ത്രങ്ങളോരോന്നായി അഴിച്ചഴിച്ച് യോനീപരിസരങ്ങളിലേക്കടുക്കുന്ന കാമുകന്റെ മുന്‍പില്‍ കാമുകിയുടെ ലജ്ജയാണെന്നതിന് അടിയിലേക്ക് പോകുന്തോറും എന്നെ മുകളിലേക്ക് പിടിച്ചുവലിക്കുന്ന ശക്തിതന്നെയാണ് എന്നെ തടയാനുയരുന്ന കാമുകിയുടെ കരങ്ങളെന്നും പ്രപഞ്ചം വിവസ്ത്രമാകുന്നതിനെ പ്രതിരോധിക്കുന്നുവെന്നുമുള്ള;

ഭോഗമല്ല വിവസ്ത്രയാക്കലല്ല അടിത്തട്ടില്‍ ചെരിഞ്ഞുകിടക്കാന്‍ നഷ്ടപ്പെടാന്‍ ഇടം തേടുകയാണെന്ന പതംപറച്ചില്‍ എന്തുകൊണ്ട് ഷിംബോര്‍സ്കയുടെ കവിതയില്‍ നിനക്ക് ചെരിഞ്ഞുകിടന്ന് കൂടാ എന്ന ചോദ്യത്തില്‍ അകപ്പെട്ട് ഉഴറുന്നത്;

കവിതയിലെ പുഴയില്‍ ഗുരുത്വാകര്‍ഷണമുണ്ടാവുകയില്ലേ എന്ന ചോദ്യം അബദ്ധജടിലമാണെങ്കില്‍ എന്തുകൊണ്ട് ഷിംബോര്‍സ്കയുടെ കവിതയില്‍ പോലും കാടും വേട്ടക്കാരും പാതിയില്‍ നിശ്ചലമായ വെടിയുണ്ടകളുമുണ്ടായി എന്നത് മലവെള്ളത്തില്‍ കലങ്ങിയ പുഴയുടെ കുതറുന്ന ഭാവമെന്നോട് മറുപടി നല്‍കുന്നതാണെന്ന് അറിഞ്ഞഭാവം നടിക്കാതിരിക്കാമെന്ന്;

പ്രൈമറിസ്കൂളിലെ ഭൌതികശാസ്ത്രപാഠങ്ങള്‍ ഹൃദയത്തെനോക്കി കൊഞ്ഞനം കുത്തിത്തുടങ്ങുമ്പോള്‍ ഷീംബോര്‍സ്കയുടെ കവിതയിലെ കാട്ടില്‍ കെട്ടിത്തുടങ്ങിയ കുടിലുപൊളിച്ചുമാറ്റി ഞാനിറങ്ങുന്നു...

0 comments: